ജിദ്ദ: കോവിഡ് 19 വ്യാപനം തടയുന്നതിനായി 21 ദിവസത്തേക്ക് ഏർപ്പെടുത്തിയ രാത്രികാല കർഫ്യൂ ലംഘിച്ചാൽ ശിക്ഷാ നടപടികളുണ്ടാകുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. മന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക പത്രങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. രാജ്യത്തെ പൗരന്മാരും വിദേശികളും ഉൾപ്പെടെ എല്ലാവരും നിർബന്ധമായും കർഫ്യൂ വ്യവസ്ഥകൾ പാലിക്കണം. വൈകീട്ട് ഏഴ് മുതൽ രാവിലെ ആറുവരെയാണ് കർഫ്യൂ ഏർപ്പെടുത്തിയത്. വ്യവസ്ഥകൾ ലംഘിച്ചാൽ 10,000 റിയാലാണ് പിഴ. ആവർത്തിച്ചാൽ പിഴ ഇരട്ടിയാകും. മൂന്നാംതവണ 20 ദിവസത്തിൽ കൂടാത്ത തടവുശിക്ഷ ലഭിക്കും.
ആഭ്യന്തര മന്ത്രി പുറപ്പെടുവിച്ച തീരുമാനമനുസരിച്ച് നിരോധന നിയമം ലംഘിക്കുന്ന എല്ലാവർക്കും ശിക്ഷാനടപടികളുണ്ടാകും. നേരത്തേ വ്യക്തമാക്കിയ അടിയന്തര കേസുകളെ പിഴയിൽനിന്നും ശിക്ഷയിൽനിന്നും ഒഴിവാക്കും. പുറത്തിറങ്ങാതെ വീടിനുള്ളിൽ കഴിഞ്ഞ് സ്വന്തം ബാധ്യതകൾ നിർവേറ്റണം. സ്വയവും മറ്റുള്ളവരെയും മഹാമാരിയുടെ അപകടത്തിലേക്ക് തള്ളിവിടരുതെന്നും ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി.
വൈകീട്ട് ഏഴിന് ശേഷം പിറ്റേന്നു രാവിലെ ആറുവരെ കർഫ്യൂ പാലനത്തിനായി സുരക്ഷ ഉദ്യോഗസ്ഥർ രംഗത്തുണ്ടാകുമെന്ന് ആഭ്യന്തര മന്ത്രാലയ വക്താവ് കേണൽ തലാൽ അൽശൽഹൂബ് പറഞ്ഞു. എല്ലാ നഗരങ്ങളിലും ഗ്രാമങ്ങളിലും സുരക്ഷ ഉദ്യോഗസ്ഥരുണ്ടാകും. കർശന നിരീക്ഷണമുണ്ടാകും. നിയമലംഘകർക്കെതിരെ കർശന നടപടിയെടുക്കും. തീരുമാനം എല്ലാവരുടെയും സുരക്ഷക്കാണ്. എല്ലാവരും നിർദേശങ്ങൾ പാലിക്കണമെന്നും വക്താവ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.