റിയാദ്: സൗദി വിവരസാങ്കേതിക മന്ത്രാലയം, തപാൽ മന്ത്രാലയം എന്നിവയുടെ കീഴിലെ സൗദി ഫി ലാറ്റലിക് ആൻഡ് നൂമിസ്മാറ്റിക് സൊസൈറ്റി സംഘടിപ്പിക്കുന്ന സ്റ്റാമ്പ്, നാണയം, കറൻസി, പുരാവസ്തു പ്രദർശനത്തിന് തുടക്കമായി. റിയാദ് അൽറവാബിയിലെ തർബിയ നമൂതജ് സ്കൂൾ അങ്കണത്തിൽ സൗദി വിദ്യാഭ്യാസ അസിസ്റ്റൻറ് ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ അബ്ദുൽ അസീസ് സബ്യാനി ഉദ്ഘാടനം ചെയ്തു. അൽറവാബി കോംപ്ലക്സ് സൂപർവൈസർ മൻസൂർ ബിൻ മൂസ, ഇബ്രാഹിം ബിൻ മുഹമ്മദ്, റിയാദ് ഫിലാറ്റലിക് ആൻഡ് നൂമിസ്മാറ്റിക് സൊസൈറ്റി ഡയറക്ടർ മുബാറക് അൽഖഹ്താനി, സാദ് ബിൻ മുഹമ്മദ് അൽഇദ്രീസ്, കോഓഡിനേറ്റർ അസീസ് കടലുണ്ടി എന്നിവർ സംസാരിച്ചു. ഉദ്ഘാടനത്തിനുശേഷം അബ്ദുൽ അസീസ് സബ്യാനിയുടെ നേതൃത്വത്തിൽ സ്റ്റാളുകൾ സന്ദർശിച്ചു. ഫിലാറ്റലിക് സൊസൈറ്റി ഡയറക്ടർ മുബാറക് അൽഖഹ്താനി, ഫിലാറ്റലിസ്റ്റ് അസീസ് കടലുണ്ടി എന്നിവർ പ്രദർശനത്തെക്കുറിച്ച് അദ്ദേഹത്തിന് വിശദീകരിച്ചുകൊടുത്തു.
സൗദിയുടെ പൗരാണിക ചരിത്രങ്ങൾ വിളിച്ചോതുന്ന സ്റ്റാമ്പ്, നാണയം, കറൻസി, മറ്റ് പൗരാണിക വസ്തുക്കൾ എന്നിവ കാണാനും വാങ്ങാനുമുള്ള സൗകര്യം എല്ലാ സ്റ്റാളുകളിലും ഒരുക്കിയിട്ടുണ്ട്. സൗദി അറേബ്യയുടെ ഒന്ന്, അഞ്ച്, 10, 50, 100, 500 റിയാലുകളുടെ സ്വർണംപൂശിയ നോട്ടുകളും ഇന്ത്യയുടെ 10, 100, 1000 രൂപയുടെ നാണയങ്ങളും സ്വന്തം ഫോട്ടോ ഉൾപ്പെടുത്താൻ കഴിയുന്ന ഇന്ത്യയുടെ ‘മൈ സ്റ്റാമ്പ്’, ഗാന്ധിജിയുടെ ചിത്രം ആലേഖനം ചെയ്ത് 50ൽ കൂടുതൽ രാജ്യങ്ങൾ പുറത്തിറക്കിയ വ്യത്യസ്ത സ്റ്റാമ്പുകൾ, പൗരാണിക കാലത്ത് അറബ് നാടുകളിൽ ഉപയോഗത്തിലുണ്ടായിരുന്ന ഇന്ത്യൻ കറൻസികൾ എന്നിവ പ്രദർശിപ്പിക്കപ്പെട്ടിട്ടുണ്ട്. ഞായറാഴ്ച തുടങ്ങിയ പ്രദർശനം വ്യാഴാഴ്ച വരെയുണ്ടാകും. എല്ലാ ദിവസവും രാവിലെ ഒമ്പത് മുതൽ ഉച്ചക്ക് 12 വരെയും വൈകീട്ട് നാല് മുതൽ രാത്രി ഒമ്പത് വരെയുമാണ് സന്ദർശന സമയം. സ്കൂൾ, കോളജ് വിദ്യാർഥികളും പൊതുജനങ്ങളും ഉൾപ്പെടെ സന്ദർശകർ വൻതോതിൽ എത്തുന്നുണ്ട്. കൂടുതൽ വിവരങ്ങൾക്ക് അബ്ദുൽ അസീസ് കടലുണ്ടിയുമായി (0532528262) ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.