റിയാദ്: പോലീസ് വേഷത്തിലെത്തി ഇന്ത്യക്കാരനില്‍ നിന്ന് നാലര ലക്ഷം റിയാല്‍ കവര്‍ന്ന കേസിലെ പ്രതികള്‍ തൊണ്ടി സഹിതം പിടിയിലായി. റിയാദിലെ കിങ് സൗദ് മെഡിക്കല്‍ സിറ്റി പരിസരത്ത് വ്യാഴാഴ്ചയാണ് ഇന്ത്യക്കാരന് വെടിയേറ്റതായി പോലീസിന് പരാതി ലഭിച്ചത്. ഇദ്ദേഹം ജോലി ചെയ്യുന്ന സ്ഥാപനത്തിെൻറ നാലര ലക്ഷം റിയാലാണ് പ്രതികള്‍ കവര്‍ന്നത്. മൂന്ന് ഇന്ത്യക്കാര്‍ ഒന്നിച്ച് കമ്പനി വാഹനത്തില്‍ യാത്ര ചെയ്യുമ്പോഴാണ് റിയാദിലെ പ്രധാന നിരത്തുകളിലൊന്നില്‍ പരിശോധനക്കെന്ന വ്യാജേന പോലീസ് വേഷത്തിലെത്തിയ രണ്ട് സ്വദേശികള്‍ വാഹനം പരിശോധിക്കാന്‍ തുടങ്ങിയത്. വാഹനത്തില്‍ ബാഗില്‍ സൂക്ഷിച്ച പണം കൈക്കലാക്കാന്‍ ശ്രമിച്ചപ്പോള്‍ ചെറുത്തുനിന്നതാണ് ഇന്ത്യക്കാരന് വെടിയേല്‍ക്കാന്‍ കാരണം. വയറ്റിലും കാലിെൻറ തുടയിലും വെടിയേറ്റു. ഇദ്ദേഹം നല്‍കിയ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ ഇന്ത്യക്കാരന്‍ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് റിയാദ് പോലിസ് വക്താവ് ഫവ്വാസ് അല്‍മൈമാന്‍ പറഞ്ഞു.
ആക്രമണത്തിന് ഉപയോഗിച്ച തോക്ക്, 57 തിരകള്‍, 75,000 റിയാല്‍, 16,000 യു.എ.ഇ ദിര്‍ഹം, 1,600 അമേരിക്കന്‍ ഡോളര്‍, രണ്ട് പോലിസ് യൂനിഫോമുകള്‍ എന്നിവ പ്രതികളുടെ താമസ സ്ഥലത്തുനിന്ന് കണ്ടെത്തിയിട്ടുണ്ട്. പ്രതികളെ തുടര്‍ അന്വേഷണത്തിനും നടപടികള്‍ക്കുമായി പബ്ളിക് പ്രോസിക്യൂഷന് കൈമാറിയതായി പോലീസ് വക്താവ് കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.