യാംബു: മഴയിൽ തളിർത്ത പുൽമേടുകളാൽ പച്ചക്കമ്പളം പുതച്ച കുന്നുകളും ജലാശയങ്ങളും ചേർന്ന് മനോരമ്യമായ കാഴ്ചയാണ് സൗദിയുടെ പടിഞ്ഞാറൻ മേഖലയിൽ. രാജ്യത്തിന്റെ പല ഭാഗങ്ങളിലും ഡിസംബർ മുതൽ തുടക്കം കുറിച്ച മഴക്കാലം കണ്ണിന് കുളിർമ പകരുന്ന കാഴ്ചകളാണ് എങ്ങും നിറച്ചിരിക്കുന്നത്. മരുഭൂപ്രദേശങ്ങളിൽ പച്ചത്തുരുത്തുകൾ പ്രത്യക്ഷപ്പെട്ടതിന്റെ കാഴ്ചകളാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്.
പലയിടങ്ങളിലും ശക്തമായ മഴ പെയ്തു. കഴിഞ്ഞ വർഷങ്ങളേക്കാൾ നല്ല മഴയാണ് ദിവസങ്ങളോളം ലഭിച്ചത്. ചുറ്റും കാണുന്ന പുൽമേടുകൾ പ്രദേശവാസികൾക്ക് നൽകുന്ന സന്തോഷവും മനസ്സിന് പകരുന്ന കുളിർമയും ചെറുതല്ല. പക്ഷിമൃഗാദികളും ഇതിൽ ആനന്ദംകണ്ട് വിഹരിക്കുന്ന കാഴ്ചയാണെങ്ങും. ഉംലജ് ഗവർണറേറ്റ് പരിധിയിലെ ശബഹ ഗ്രാമം ഇത്തരത്തിലുള്ള കാഴ്ചകളാൽ സമ്പന്നമാണിപ്പോൾ. പച്ചവിരിച്ച കുന്നുകളും തടാകങ്ങളും ചേർന്ന മനോഹരമായ ഒരു പർവത ഗ്രാമ പ്രദേശമാണ് ഇവിടം. യാംബുവിൽനിന്ന് 90 കിലോമീറ്ററകലെയാണ് ഈ സുന്ദര പ്രദേശം.
സമുദ്രനിരപ്പിൽനിന്ന് 1,000 മുതൽ 1,500 വരെ മീറ്റർ ഉയരത്തിൽ സ്ഥിതിചെയ്യുന്ന ഈ മലമ്പ്രദേശം മഴയേകിയ ഉണർവിൽ തളിർത്തുകിടക്കുകയാണ്. ഈ അഭൗമ സൗന്ദര്യം ആസ്വദിക്കാനും വിശാലമായ പുൽമേടുകളിൽ ഉല്ലസിക്കാനും സന്ദർശകരുടെ വലിയ പ്രവാഹം തന്നെയുണ്ട്. ഇവിടെയുള്ള റോഡിനിരുവശവും മരങ്ങളും കുന്നുകളും പുൽത്തകിടികളും കൊണ്ട് മനോഹരമാണ്. ക്യാമ്പിങ്ങിനും മറ്റും സ്വദേശികളും വിദേശികളും ഇവിടെ എത്തുന്നു. ഇവിടേക്കുള്ള യാത്രതന്നെ അനുഭൂതിദായകമാണ്. കേരളത്തിലെ ഗ്രാമങ്ങളിലൂടെ യാത്ര ചെയ്യുന്ന അനുഭവമാണ് മലയാളി സന്ദർശകർക്ക് ലഭിക്കുക.
വെള്ളം ഒഴുകിക്കൊണ്ടിരിക്കുന്ന താഴ്വരകളും പ്രകൃതി ഭംഗിക്കുവേണ്ട മറ്റെല്ലാ ചേരുവകളും ഇവിടെയുണ്ട്. മഞ്ഞുകാലത്തെ മരുഭൂ വന്യത ആസ്വദിക്കാനും മരുഭൂ പാതകളിലൂടെ സഞ്ചരിക്കാനും പ്രകൃതിരമണീയമായ തുരുത്തുകൾ തൊട്ടറിയാനും സായാഹ്നങ്ങളിൽ പ്രദേശവാസികളുടെ നല്ല തിരക്ക് ഇവിടെ അനുഭവപ്പെടാറുണ്ട്. വിശ്രമമില്ലാത്ത ജോലിത്തിരക്കിനിടയിൽ വീണുകിട്ടുന്ന അവധി ദിനങ്ങളിലെ വേളകൾ പ്രകൃതിയുടെ മടിത്തട്ടിൽ ചെലവഴിക്കാൻ മലയാളികളുൾപ്പെടെയുള്ള പ്രവാസികളും പ്രദേശത്ത് എത്തുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.