റിയാദിൽ നടക്കുന്ന ഭാവി നിക്ഷേപ ഉച്ചകോടി മൂന്നാംദിവസത്തെ കാഴ്ച
ജിദ്ദ: നിക്ഷേപം ലക്ഷ്യമിട്ട് സൗദി പൊതുനിക്ഷേപ ഫണ്ട് (പി.ഐ.എഫ്) വിദേശ രാജ്യങ്ങളിൽ അഞ്ചു കമ്പനികൾ സ്ഥാപിക്കാനൊരുങ്ങുന്നു. റിയാദിൽ നടക്കുന്ന ഭാവിനിക്ഷേപ ഉച്ചകോടിയിലാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാൻ നടത്തിയത്. ജോർഡൻ, ബഹ്റൈൻ, സുഡാൻ, ഇറാഖ്, ഒമാൻ എന്നിവിടങ്ങളിലാണ് കമ്പനികൾ സ്ഥാപിക്കുന്നത്. കഴിഞ്ഞ ആഗസ്റ്റിൽ സൗദി ഈജിപ്ഷ്യൻ ഇൻവെസ്റ്റ്മെൻറ് കമ്പനി ആരംഭിച്ചതിന്റെ തുടർച്ചയാണിത്. വിവിധ മേഖലകളിലെ നിക്ഷേപ അവസരങ്ങൾ ലക്ഷ്യമിട്ടാണ് കമ്പനികൾ സ്ഥാപിക്കൽ.
നിക്ഷേപങ്ങളുടെ മൂല്യം 90 ശതകോടി റിയാൽ (24 ശതകോടി യു.എസ് ഡോളർ) വരെ എത്തിക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. അടിസ്ഥാനസൗകര്യ വികസനം, റിയൽ എസ്റ്റേറ്റ് വികസനം, ഖനനം, ആരോഗ്യസംരക്ഷണം, സാമ്പത്തിക സേവനങ്ങൾ, ഭക്ഷ്യ-കൃഷി, ഉൽപാദനം, ആശയവിനിമയം, സാങ്കേതികവിദ്യ, മറ്റു തന്ത്രപ്രധാന മേഖലകൾ എന്നിവയുൾപ്പെടെ നിരവധി മേഖലകളിൽ ഈ പുതിയ കമ്പനികൾ നിക്ഷേപം നടത്തും.
അഞ്ചു പുതിയ കമ്പനികളുടെ സ്ഥാപനം പൊതുനിക്ഷേപ ഫണ്ടിന്റെയും അനുബന്ധ കമ്പനികളുടെയും സൗദിയിലെ സ്വകാര്യ മേഖലയുടെയും നിക്ഷേപ പങ്കാളിത്തം വികസിപ്പിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യും. ദീർഘകാലാടിസ്ഥാനത്തിൽ ആകർഷകമായ വരുമാനം നേടുന്നതിന് ഇത് സഹായിക്കും. മേൽപറഞ്ഞ ഓരോ രാജ്യത്തിലെയും സ്വകാര്യ മേഖലയുമായുള്ള തന്ത്രപരമായ സാമ്പത്തിക പങ്കാളിത്തത്തിന്റെയും സഹകരണത്തിന്റെയും വശങ്ങൾ വികസിപ്പിക്കുകയും ചെയ്യും. മധ്യപൂർവേഷ്യ-ഉത്തരാഫ്രിക്കൻ (മെന) മേഖലയിൽ പുതിയ നിക്ഷേപ അവസരങ്ങൾ തേടുന്നതിനുള്ള പൊതുനിക്ഷേപ ഫണ്ടിന്റെ
തന്ത്രത്തിന് അനുസൃതമായാണ് പുതിയ കമ്പനികളുടെ രൂപവത്കരണം. സൗദിയുടെ സമഗ്ര പരിവർത്തന പദ്ധതിയായ 'വിഷൻ 2030' ലക്ഷ്യങ്ങൾക്ക് അനുസൃതമായി ഫണ്ടിന്റെ ആസ്തികൾ പരമാവധി വർധിപ്പിക്കുന്നതിനും രാജ്യത്തിന്റെ വരുമാനസ്രോതസ്സുകൾ വൈവിധ്യവത്കരിക്കുന്നതിനും ഇതു സഹായിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.