സാദിഖലി ശിഹാബ് തങ്ങളുടെ സാന്നിധ്യത്തിൽ കെ.എം.സി.സി സൗദി നാഷണൽ കമ്മിറ്റി
ഭാരവാഹികൾ മക്കയിൽ നടത്തിയ വാർത്താസമ്മേളനം
മക്ക: സൗദി കെ.എം.സി.സി പ്രവർത്തകർക്കും കുടുംബങ്ങൾക്കും സുരക്ഷാ പദ്ധതി അംഗങ്ങൾക്കുമായി നാട്ടിൽ ‘മെഡികെയർ’ എന്ന പേരിൽ പ്രത്യേക ആരോഗ്യ സുരക്ഷാ പാക്കേജ് ഒരുക്കിയതായി ഭാരവാഹികൾ അറിയിച്ചു. കേരളത്തിലെ പ്രമുഖ ആശുപത്രികളുമായി സഹകരിച്ച് ഡിസ്കൗണ്ട് ആനുകൂല്യങ്ങൾ നൽകുന്ന ഈ പദ്ധതി, മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡൻറ് സാദിഖലി ശിഹാബ് തങ്ങളുടെ സാന്നിധ്യത്തിൽ മക്കയിൽ നടന്ന വാർത്താസമ്മേളനത്തിലാണ് പ്രഖ്യാപിച്ചത്.
പ്രവാസികൾക്കായി നാട്ടിലും സൗദിയിലുമായി സുരക്ഷിത നിക്ഷേപ പദ്ധതി ആരംഭിക്കാനുള്ള പ്രാഥമിക നടപടികൾ പുരോഗമിക്കുകയാണെന്നും വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവരെ ഇതിലേക്ക് ക്ഷണിക്കുമെന്നും ഭാരവാഹികൾ വ്യക്തമാക്കി. സൗദി കെ.എം.സി.സിയുടെ ഗോൾഡൻ ജൂബിലി ആഘോഷങ്ങൾ 2027 ജനുവരി ഒന്ന് മുതൽ ഡിസംബർ 31 വരെ വിപുലമായി ആചരിക്കും. ഇതിെൻറ ഭാഗമായി 50 നിർദ്ധനരായ യുവതികളുടെ വിവാഹം, വിദ്യാഭ്യാസ-സാംസ്കാരിക പരിപാടികൾ, പ്രവാസി ക്ഷേമ ഏകോപനം എന്നിവ സംഘടിപ്പിക്കും. സർക്കാർ ആനുകൂല്യങ്ങൾ ലഭ്യമാക്കാനും പ്രവാസി പെൻഷൻ വർധനവിനായും ശ്രമിക്കുമെന്നും നേതാക്കൾ കൂട്ടിച്ചേർത്തു.
പാസ്പോർട്ട് പൗരത്വ രേഖയല്ലെന്ന കേന്ദ്ര സർക്കാർ നിലപാട് അതീവ ദുരൂഹമാണെന്നും വലിയ പരിശോധനകൾക്ക് ശേഷം നൽകുന്ന ഔദ്യോഗിക രേഖയെ അവിശ്വസിക്കുന്നത് അസ്വാഭാവികമാണെന്നും നേതാക്കൾ ചൂണ്ടിക്കാട്ടി. കൂടാതെ, പാസ്പോർട്ട് അപേക്ഷാ ഫീസ് കുത്തനെ വർധിപ്പിച്ച നടപടി സാധാരണ പ്രവാസികൾക്ക് കനത്ത സാമ്പത്തിക ബാധ്യത വരുത്തുന്നതാണെന്നും അത് ഉടൻ പിൻവലിക്കണമെന്നും കെ.എം.സി.സി ആവശ്യപ്പെട്ടു. ഈ വിഷയങ്ങളിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കർ, പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, മുസ്ലിംലീഗ് എം.പിമാർ എന്നിവർക്ക് നിവേദനം നൽകിയിട്ടുണ്ട്.
വാർത്താസമ്മേളനത്തിൽ കെ.എം.സി.സി നാഷനൽ കമ്മിറ്റി പ്രസിഡൻറ് കുഞ്ഞിമോൻ കാക്കിയ, ജനറൽ സെക്രട്ടറി അഷ്റഫ് വേങ്ങാട്ട്, ട്രഷറർ അഹമ്മദ് പാളയാട്ട്, വൈസ് പ്രസിഡൻറുമാരായ നിസാം മമ്പാട്, ഉസ്മാനലി പാലത്തിങ്ങൽ, സെക്രട്ടറിമാരായ നാസർ വെളിയങ്കോട്, ഹാരിസ് കല്ലായി, നാസർ എടവനക്കാട്, അബൂബക്കർ അരിമ്പ്ര എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.