കോഴിക്കോട് മെഡിക്കൽ കോളജ് കേന്ദ്രീകരിച്ച് ആംബുലൻസ് സർവീസ് ആരംഭിച്ച് റിയാദ് ഐ.സി.എഫ്

റിയാദ്: ഐ.സി.എഫ് റിയാദ് ഘടകവും എസ്.വൈ.എസ് കോഴിക്കോട് ജില്ലാ സാന്ത്വനവും കൈകോർത്ത് കോഴിക്കോട് ഗവ. മെഡിക്കൽ കോളജ് കേന്ദ്രീകരിച്ച് പുതിയ ആംബുലൻസ് സർവീസ് ആരംഭിച്ചു. കോഴിക്കോട്, പാലക്കാട്, മലപ്പുറം, വയനാട്, കണ്ണൂർ, നീലഗിരി തുടങ്ങിയ പ്രദേശങ്ങളിൽ നിന്നുള്ള രോഗികൾക്കും, മരണപ്പെടുന്നവരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിനും ഓക്സിജൻ ഉൾപ്പെടെയുള്ള അടിയന്തര സൗകര്യങ്ങളുള്ള ഈ വാഹനം ഏറെ ഉപകാരപ്പെടും. മലബാറിലെ ഇടുങ്ങിയ വഴികളിലൂടെയും സുഗമമായി സഞ്ചരിക്കാൻ കഴിയുന്ന രീതിയിലാണ് ഇത് സജ്ജീകരിച്ചിരിക്കുന്നത്. അത്യന്തം നിർധനരായവർക്ക് പൂർണമായും സേവനം സൗജന്യമായിരിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

ഈ പദ്ധതിക്കായുള്ള ധനസഹായം കഴിഞ്ഞ ഏപ്രിൽ ഒന്നിന് മർകസിൽ വെച്ച് ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർക്ക് ഐ.സി.എഫ് റിയാദ് റീജിയൻ ഭാരവാഹികൾ കൈമാറിയിരുന്നു. വാഹനത്തിെൻറ ഫ്ലാഗ് ഓഫ് കർമം എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി എ.പി. അബ്ദുൽ ഹകീം അസ്ഹരി നിർവഹിച്ചതായും വാർത്താസമ്മേളനത്തിൽ അറിയിച്ചു.

ഐ.സി.എഫ് റിയാദ് റീജിയൻ കഴിഞ്ഞ ഒരു വർഷത്തിനിടെ ഒരു കോടിയിലധികം രൂപയുടെ സാന്ത്വന പദ്ധതികളാണ് നടപ്പാക്കിയത്. ‘ദാറുൽ ഖൈർ’ വഴി രണ്ട് വീടുകൾ, മുൻ പ്രവാസികൾക്കായി ‘സ്നേഹസ്പർശം’ പെൻഷൻ, മരണപ്പെട്ട പ്രവാസികളുടെ കുടുംബങ്ങൾക്ക് പി.എഫ്.ആർ.എഫ് ധനസഹായം, റമദാൻ ഹദിയ, അടിയന്തര ചികിത്സാസഹായം, ഗുരുതര രോഗികൾക്ക് പ്രതിമാസ സഹായം, ദുരിതമനുഭവിക്കുന്ന പ്രവാസികൾക്ക് നാട്ടിലേക്കുള്ള യാത്രാസഹായം എന്നിവ ഇതിൽ ഉൾപ്പെടുന്നു.

റിയാദിലെ ‘അൽ ഖുദ്സ് ഉംറ സർവീസു’മായി സഹകരിച്ചാണ് ഈ പ്രവർത്തനങ്ങളിൽ ഭൂരിഭാഗവും നടത്തുന്നത്. പദ്ധതികൾ വരുംകാലങ്ങളിലും തുടരുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഐ.സി.എഫ് റീജിയൻ പ്രസിഡൻറ് മുഹമ്മദ് കുട്ടി സഖാഫി ഒളമതിൽ, ജനറൽ സെക്രട്ടറി ഇബ്രാഹിം കരീം, ഫിനാൻസ് സെക്രട്ടറി അബ്ദുൽ മജീദ് താനാളൂർ, അൽ ഖുദ്സ് ചെയർമാൻ ഫൈസൽ മമ്പാട്, വെൽഫെയർ സെക്രട്ടറി അബ്ദുൽ ജബ്ബാർ, പി.ആർ ആൻഡ് മീഡിയ സെക്രട്ടറി അബ്ദുൽ ഖാദർ പള്ളിപ്പറമ്പ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

Tags:    
News Summary - Riyadh ICF launches ambulance service centered at Kozhikode Medical College

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.