ദമ്മാം: സ്ഥാനമേറ്റ ശേഷം ആദ്യമായി കിഴക്കന്‍ മേഖലയിലത്തെിയ സല്‍മാന്‍ രാജാവ് നാന്ദി കുറിക്കുന്നത് സൗദി അരാംകോയുടെ ഭാവി നിര്‍ണയിക്കുന്ന കൂറ്റന്‍ പദ്ധതികള്‍ക്ക്. വിഷന്‍ 2030 ന്‍െറ ലക്ഷ്യത്തിലേക്ക് എണ്ണ മേഖലയയെയും രാജ്യത്തെ ഒന്നാകെയും കൈപിടിച്ചു നടത്തുന്നതാണ് ഈ പദ്ധതികള്‍. സമഗ്രവും സന്തുലിതവും സംയോജിതവുമായ വികസനത്തിനാണ് രാഷ്ട്രം ഊന്നല്‍ നല്‍കുന്നതെന്ന് ദമ്മാമിലത്തെിയ ശേഷം നടന്ന ആദ്യ പരിപാടിയില്‍ തന്നെ രാജാവ് ചൂണ്ടിക്കാട്ടിയിരുന്നു. എല്ലാവര്‍ക്കും അവസരങ്ങള്‍ പ്രദാനം ചെയ്യുന്ന രാജ്യത്തിന്‍െറ പ്രതീക്ഷക്കും വളര്‍ച്ചക്കും ഉതകുന്നതാകും ഇവയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജാവ് ഉദ്ഘാടനം ചെയ്യുകയും തറക്കല്ലിടുകയും ചെയ്യുന്ന പദ്ധതികള്‍ ഊര്‍ജമന്ത്രി ഖാലിദ് അല്‍ ഫാലിഹ് വിശദീകരിക്കുകയും ചെയ്തിരുന്നു. ദഹ്റാനില്‍ അരാംകോ ആസ്ഥാനത്തിന് സമീപത്തായി സ്ഥിതി ചെയ്യുന്ന കിങ് അബ്ദുല്‍ അസീസ് സെന്‍റര്‍ ഫോര്‍ വേള്‍ഡ് ഹെറിറ്റേജാണ് ഇതില്‍ പ്രധാനം. അരാംകോയുടെ സഹകരണ വീക്ഷണത്തിന്‍െറയും സാമൂഹിക വിദ്യാഭ്യാസ പദ്ധതിയുടെയും ഭാഗമായാണ് ഈ കേന്ദ്രം നിര്‍മിച്ചിരിക്കുന്നത്. സൗദി സമൂഹത്തിന്, പ്രത്യേകിച്ച് യുവതക്കുള്ള അരാംകോയുടെ ഉപഹാരമാണ് സാംസ്കാരിക കേന്ദ്രമെന്ന് ഖാലിദ് അല്‍ ഫാലിഹ് പറഞ്ഞു.
ലോകത്തിലെ ഏറ്റവും വിസ്തൃതമായ എണ്ണപ്പാടങ്ങളിലൊന്നായ അറേബ്യന്‍ ഗള്‍ഫിലെ മനീഫയുടെ വികസനമാണ് മറ്റൊന്ന്. മനീഫയുടെ ഉത്പാദന ശേഷി വര്‍ധിപ്പിക്കുകയാണ് ലക്ഷ്യം. രാജ്യത്തിന്‍െറ വിവിധ മേഖലകളിലെ എണ്ണപ്പാടങ്ങളുടെ ശേഷി കൂട്ടി നവീകരിക്കുകയെന്ന വിശാല പദ്ധതിയുടെ ഭാഗമാണിത്. നിലവില്‍ 11 ദശലക്ഷം ബാരലിന് താഴെയാണ് അരാംകോയുടെ പ്രതിദിന ഉല്‍പാദനം. ഇതു 12.5 ദശലക്ഷത്തിലത്തെിക്കാനാണ് ആലോചന. മനീഫയുടെ സമുദ്രത്തിനടിയിലെ എണ്ണപ്പാടത്തിന്‍െറ വികസനം, കരയിലെ പ്രാഥമിക സംസ്കരണ സംവിധാനം തുടങ്ങിയവ പുതിയ പദ്ധതികളില്‍ പെടുന്നു. ഒമ്പതുലക്ഷം അറേബ്യന്‍ ഹെവി ക്രൂഡ് ഓയില്‍ കൂടി കൈകാര്യം ചെയ്യാന്‍ പാകത്തില്‍ പ്രവര്‍ത്തനശേഷി ഉയര്‍ത്തുകയും ചെയ്യും. ജുബൈലിന് 150 കിലോമീറ്റര്‍ വടക്കു കിഴക്കുള്ള വാസിത് വാതക പ്ളാന്‍റാണ് മറ്റൊരു പദ്ധതി. ഉള്‍ക്കടലില്‍ സ്ഥിതി ചെയ്യുന്ന പ്ളാന്‍റില്‍ നിന്ന് 250 കോടി ഘന അടി വാതകം ഉല്‍പാദിപ്പിക്കും. ഖുറൈസ് എണ്ണപ്പാടത്തിന്‍െറ വികസനമാണ് മൂന്നാമത്തെ വലിയ പദ്ധതി.
ഖുറൈസ് അറേബ്യന്‍ ലൈറ്റ് ക്രൂഡ് ഓയിലിന്‍െറ കേദാരമായ പദ്ധതിയുടെ വികസനം അരാംകോയുടെ ദീര്‍ഘകാല പദ്ധതികളുടെ ഭാഗവുമാണ്. 2018ല്‍ നിര്‍മാണം തീര്‍ക്കാനാണ് ലക്ഷ്യമിടുന്നത്. കുറഞ്ഞ ചെലവില്‍ ഉല്‍പാദനം നടത്താനാകുന്ന പശ്ചാത്തല സംവിധാനങ്ങളാണ് ഇവിടെയുള്ളത്. നിലവിലുള്ള 15 ലക്ഷം ബാരല്‍ പ്രതിദിന ഉല്‍പാദനം ഇതോടെ 18 ലക്ഷമായി ഉയരും.
ലോകത്തെ ഏറ്റവും ദുര്‍ഘടമായ എണ്ണപ്പാടങ്ങളിലൊന്നായ ശെയ്ബയുടെ വികസനമാണ് നാലാമത്തെ പദ്ധതി.
ലോകത്തിലെ ഏറ്റവും വലിയ മരുഭൂമിയായ റുബുഉല്‍ ഖാലിയിലെ ഈ കേന്ദ്രം അരാംകോയുടെ ആസ്ഥാനമായ ദഹ്റാനില്‍ നിന്ന് 800 കിലോമീറ്റര്‍ തെക്കുമാറിയാണ് സ്ഥിതി ചെയ്യുന്നത്. അബ്ഖൈഖില്‍ നിന്ന് 650 കിലോമീറ്റര്‍ നീളത്തില്‍ സ്ഥാപിച്ച ഫൈബര്‍ ഓപ്റ്റിക് കേബിള്‍ സംവിധാനം വഴിയാണ് ശെയ്ബ പുറംലോകവുമായി ബന്ധപ്പെടുന്നത്. ഒരേസമയം ആയിരത്തിലേറെ തൊഴിലാളികള്‍ക്ക് കഴിയാനുള്ള സംവിധാനങ്ങളാണ് സദാ മണല്‍ക്കാറ്റ് വീശുന്ന ഈ എണ്ണപ്പാടത്തിലുള്ളത്. ശെയ്ബയുടെ പശ്ചാത്തല സൗകര്യ വികസനവും ഉല്‍പാദന വര്‍ധനവുമാണ് പദ്ധതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.