ജിദ്ദ ഇന്ത്യൻ കോൺസുൽ ജനറൽ ഫഹദ് അഹമ്മദ് ഖാൻ സൂരി സംഘടിപ്പിച്ച പ്രത്യേക റിപ്പബ്ലിക് ദിനാഘോഷ വിരുന്നിൽ പങ്കെടുത്ത അതിഥികൾ
ജിദ്ദ: ഇന്ത്യയുടെ 77ാമത് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ഇന്ത്യയും സൗദി അറേബ്യയും തമ്മിലുള്ള നൂറ്റാണ്ടുകൾ പഴക്കമുള്ള ചരിത്രപരമായ ബന്ധവും തന്ത്രപരമായ പങ്കാളിത്തവും വിളിച്ചോതിക്കൊണ്ട് ജിദ്ദ ഇന്ത്യൻ കോൺസുൽ ജനറൽ ഫഹദ് അഹമ്മദ് ഖാൻ സൂരിയുടെ ആതിഥേയത്വത്തിൽ സംഘടിപ്പിച്ച പ്രത്യേക ആഘോഷ വിരുന്ന് ഏറെ ശ്രദ്ധേയമായി.
ചടങ്ങിൽ സൗദി വിദേശകാര്യ മന്ത്രാലയം മക്ക റീജൻ ഡയറക്ടർ ജനറൽ ഫരീദ് ബിൻ സാദ് അൽഷഹ്‌രി മുഖ്യാതിഥിയായും, ജിദ്ദ ഇസ്‌ലാമിക് പോർട്ട് എക്സിക്യൂട്ടിവ് ഡയറക്ടർ ജനറൽ ക്യാപ്റ്റൻ സലിം അലി അൽമിഹ്‌വാരി വിശിഷ്ടാതിഥിയുമായിരുന്നു. പരമ്പരാഗത കേക്ക് മുറിക്കുന്ന രീതിക്ക് പകരം, സുസ്ഥിരതയുടെയും പരിസ്ഥിതി സംരക്ഷണത്തിന്റെയും സന്ദേശം നൽകിക്കൊണ്ട് കോൺസുൽ ജനറലും പ്രധാന അതിഥികളും ചേർന്ന് ചെടികൾ നനച്ചുകൊണ്ടാണ് ചടങ്ങ് ഉദ്ഘാടനം ചെയ്തത്.
പരിപാടിയിൽ അവതരിപ്പിച്ച ഭരതനാട്യം
40ഓളം രാജ്യങ്ങളുടെ കോൺസൽ ജനറൽമാർ, നയതന്ത്രജ്ഞർ, സൗദിയിലെ പ്രമുഖ ബിസിനസ് പ്രമുഖർ, സൗദി പടിഞ്ഞാറൻ മേഖലയിലെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള ഇന്ത്യൻ സാമൂഹിക പ്രവർത്തകർ, മാധ്യമപ്രവർത്തകർ തുടങ്ങിയവർ വർണാഭമായ ചടങ്ങിൽ സംബന്ധിച്ചു. ഇന്ത്യയും സൗദി അറേബ്യയും തമ്മിലുള്ള സാമ്പത്തിക ബന്ധമാണ് ഉഭയകക്ഷി ബന്ധത്തിന്റെ നട്ടെല്ലെന്ന് കോൺസുൽ ജനറൽ ഫഹദ് അഹമ്മദ് ഖാൻ സൂരി ചടങ്ങിൽ ഊന്നിപ്പറഞ്ഞു.
സദസ്സ്
പരസ്പര വിശ്വാസത്തിലും പങ്കിട്ട തന്ത്രപരമായ താൽപര്യങ്ങളിലും അധിഷ്ഠിതമായ ഈ പങ്കാളിത്തം പുതിയ ഉയരങ്ങളിലേക്ക് കുതിക്കുകയാണെന്നും, പശ്ചിമ മേഖലയിലെ ഗവർണർമാരുമായും വ്യവസായ പ്രമുഖരുമായും ഉള്ള നിരന്തരമായ സമ്പർക്കം വ്യാപാര, നിക്ഷേപ, സാംസ്കാരിക മേഖലകളിൽ കൂടുതൽ സഹകരണം ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. ആഘോഷങ്ങൾക്ക് മിഴിവേകിക്കൊണ്ട് നൃത്താധ്യാപിക പുഷ്പ സുരേഷ് ചിട്ടപ്പെടുത്തിയ ഭരതനാട്യം, കഥക് തുടങ്ങിയ ക്ലാസിക്കൽ നൃത്തങ്ങൾ വേദിയിൽ അരങ്ങേറി. ഗായിക ഷിഫാന ഷാജിയും സംഘവും ദേശഭക്തി ഗാനം ആലപിച്ചു. ഇന്ത്യൻ ചലച്ചിത്രം ‘തന്ത്ര’യുടെ പ്രത്യേക പ്രദർശനവും ചടങ്ങിന്റെ ഭാഗമായി ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.