റിയാദ്: നൂറുശതമാനം സ്വദേശിവത്കരണം എന്ന ലക്ഷ്യം ശരിയായ തീരുമാനമല്ലെന്ന് സൗദി ആസൂത്രണകാര്യ മന്ത്രി മുഹമ്മദ് അത്തുവൈജിരി. റിയാദ് ചേംബര്‍ അധികൃതരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. രാജ്യം ലക്ഷ്യമാക്കുന്ന സ്വദേശിവത്കരണം ഘട്ടം ഘട്ടമായി നടപ്പാക്കണം. സാമ്പത്തിക മേഖലയില്‍ 20 ശതമാനം ബിനാമി ഇടപാട് നിലനില്‍ക്കുന്നുണ്ട്. ഇതിന് പരിഹാരം കാണേണ്ടതുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
റിയാദ് ചേംബര്‍ വിവിധ വകുപ്പു മന്ത്രിമാരുമായി നടത്തുന്ന മാസാന്ത സമ്മേളനത്തില്‍ അതിഥിയായി എത്തിയതായിരുന്നു മന്ത്രി. സൗദി വിഷന്‍ 2030െൻറ ഭാഗമായ സ്വദേശിവത്കരണം മതിയായ ആസൂത്രണത്തോടെ നടപ്പാക്കണം.
എന്നാല്‍ നൂറുശതമാനം സ്വദേശിവത്കരണം എന്നത് ശരിയായ രീതിയല്ല. തൊഴില്‍ വിപണിയുടെ സ്വഭാവമനുസരിച്ചാണ് ആസൂത്രണം നടത്തേണ്ടത്.
സ്വകാര്യവത്കരണത്തെക്കുറിച്ച് പരാമര്‍ശിക്കവെ, ഇതുമായി ബന്ധപ്പെട്ട മാര്‍ഗരേഖ ഉടന്‍ പുറത്തിറങ്ങുമെന്നും മന്ത്രി പറഞ്ഞു. സ്വകാര്യവത്കരണത്തില്‍ സ്വദേശ, വിദേശ കമ്പനികള്‍ക്ക് അവസരമുണ്ടായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.