സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനും സിറിയൻ പ്രസിഡൻറ് അഹമ്മദ് അൽ ഷറയും ജിദ്ദയിൽ കൂടിക്കാഴ്ച നടത്തിയപ്പോൾ
ജിദ്ദ: മധ്യപൂർവേഷ്യയിലെ നിലവിലെ സാഹചര്യങ്ങളും ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള സാധ്യതകളും വിലയിരുത്തി സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാനും സിറിയൻ പ്രസിഡൻറ് അഹമ്മദ് അൽ ഷറയും കൂടിക്കാഴ്ച നടത്തി.
ജിദ്ദ ഗവർണറേറ്റിൽ നടന്ന ചർച്ചയിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര സഹകരണം മെച്ചപ്പെടുത്തുന്നതിനും പ്രാദേശിക വെല്ലുവിളികൾ സംയുക്തമായി നേരിടുന്നതിനും ധാരണയായി.
സൗദി അറേബ്യയും സിറിയയും തമ്മിലുള്ള ദീർഘകാല സാഹോദര്യ ബന്ധം വിവിധ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നതിനെക്കുറിച്ച് നേതാക്കൾ വിശദമായി സംസാരിച്ചു. മേഖലയിലെ സമാധാനശ്രമങ്ങൾ ഏകോപിപ്പിക്കുന്നതിനും സ്ഥിരത ഉറപ്പുവരുത്തുന്നതിനും ഇരുരാജ്യങ്ങളും കൈകോർക്കുമെന്ന് കൂടിക്കാഴ്ചയിൽ വ്യക്തമാക്കി.
സൗദി പക്ഷത്തുനിന്ന് ഊർജ മന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ സൽമാൻ, മക്ക ഡെപ്യൂട്ടി ഗവർണർ അമീർ സഊദ് ബിൻ മിഷാൽ ബിൻ അബ്ദുൽ അസീസ്, വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ ബിൻ അബ്ദുല്ല എന്നിവർ ചർച്ചയിൽ പങ്കെടുത്തു. കൂടാതെ സഹമന്ത്രിയും മന്ത്രിസഭാ അംഗവും ദേശീയ സുരക്ഷാ ഉപദേഷ്ടാവുമായ ഡോ. മുസാഇദ് ബിൻ മുഹമ്മദ് അൽ ഐബാൻ, റോയൽ കോർട്ട് ഉപദേഷ്ടാവ് ഖാലിദ് ബിൻ ഫരീദ് ഹദ്രവി, സിറിയയിലെ സൗദി അംബാസഡർ ഫൈസൽ അൽ മുജ്ഫൽ എന്നിവരും സന്നിഹിതരായിരുന്നു.
സിറിയൻ പ്രതിനിധി സംഘത്തിൽ വിദേശകാര്യ പ്രവാസി മന്ത്രി അസദ് അൽ ഷൈബാനി, റിയാദിലെ സിറിയൻ എംബസി ഷാർഷെ ദഫെ മുഹ്സിൻ മെഹ്ബാഷ് എന്നിവരും മറ്റ് മുതിർന്ന ഉദ്യോഗസ്ഥരും ഉൾപ്പെട്ടു. മേഖലയിലെ രാഷ്ട്രീയ മാറ്റങ്ങൾക്കിടയിൽ സമാധാനത്തിനും ഐക്യത്തിനും പുതിയ ദിശാബോധം നൽകുന്ന സുപ്രധാനമായ നയതന്ത്ര ചുവടുവെപ്പായാണ് ഈ കൂടിക്കാഴ്ചയെ അന്താരാഷ്ട്ര നിരീക്ഷകർ വിലയിരുത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.