ഹാഇലിൽ വിളഞ്ഞ് കായിട്ട മുരിങ്ങച്ചെടികൾ
റിയാദ്: വരണ്ട കാലാവസ്ഥയെ അതിജീവിക്കാനുള്ള മികച്ച ശേഷിയും കുറഞ്ഞ ജല ഉപയോഗവും മുൻനിർത്തി സൗദി അറേബ്യയിൽ മുരിങ്ങക്കൃഷി വലിയ വാണിജ്യ വിജയത്തിലേക്ക് കുതിക്കുന്നു. വേഗത്തിലുള്ള വളർച്ചയും ഉയർന്ന സാമ്പത്തിക മൂല്യവും കാരണം, പ്രതികൂല പാരിസ്ഥിതിക സാഹചര്യങ്ങളെ മറികടക്കാൻ സാധിക്കുന്ന മികച്ചൊരു വാണിജ്യ വിളയായി ആഗോളതലത്തിൽ തന്നെ മുരിങ്ങ ഇന്ന് ശ്രദ്ധനേടുകയാണ്.
വരണ്ട പ്രദേശങ്ങളിൽ കർഷകർക്ക് മികച്ച സാമ്പത്തിക നേട്ടമുണ്ടാക്കാൻ മുരിങ്ങക്കൃഷി വ്യാപിപ്പിക്കുന്നതിലൂടെ സാധിക്കുമെന്ന് സൗദിയിലെ ഹാഇൽ പ്രവിശ്യാ മുരിങ്ങ സഹകരണ സംഘം ബോർഡ് ചെയർമാൻ ഡോ. അബ്ദുൽ അസീസ് അൽ ഉബൈദാ വ്യക്തമാക്കുന്നു. 10 വർഷത്തിലേറെയായി ഈ രംഗത്തുള്ള തെൻറ അനുഭവസമ്പത്ത് പങ്കുവെച്ച അദ്ദേഹം, അഞ്ച്0,000 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള ഫാമിൽ നിന്ന് വൻ വിളവെടുപ്പാണ് നടത്തുന്നതെന്നും ചൂണ്ടിക്കാട്ടി. അഞ്ച് മുതൽ 14 മീറ്റർ വരെ ഉയരമുള്ള മുപ്പതിനായിരത്തിലധികം മരങ്ങളാണ് നിലവിൽ ഈ ഫാമിലുള്ളത്. പെരിഗ്രിന, ഒലിഫെറ എന്നിവയുൾപ്പെടെ 13-ഓളം വൈവിധ്യമാർന്ന മുരിങ്ങ ഇനങ്ങളാണ് ഇവിടെ വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്യുന്നത്.
അന്തരീക്ഷത്തിൽ പൊടിപടലങ്ങൾ കുറവായതും അനുയോജ്യമായ കാലാവസ്ഥയുളളതും കാരണം ഹാഇൽ മേഖലയിൽ ഇലക്കറി മുരിങ്ങക്കൃഷി വൻ വിജയമാണെന്ന് ഡോ. അൽ ഉബൈദാ കൂട്ടിച്ചേർത്തു.
മേയ് മുതൽ ജനുവരി വരെയുള്ള കാലയളവിലാണ് ഇവിടെ വിളവെടുപ്പ് സജീവമാകുന്നത്. വളരെ കുറഞ്ഞ അളവിൽ മാത്രം ജലം ആവശ്യമുള്ളതിനാൽ മരുഭൂമിയിലെ കൃഷി ചെലവ് ഗണ്യമായി കുറയ്ക്കാനും ഇതിലൂടെ സാധിക്കുന്നുണ്ട്.
മറ്റു മരങ്ങളെ അപേക്ഷിച്ച് 21 മടങ്ങ് ഉയർന്ന നിരക്കിൽ അന്തരീക്ഷ വായു ശുദ്ധീകരിക്കാൻ മുരിങ്ങയ്ക്ക് പ്രത്യേക ശേഷിയുണ്ട്. ഉയർന്ന പോഷകാഹാര ലഭ്യത ഉറപ്പാക്കുന്നതിനൊപ്പം പരിസ്ഥിതി സംരക്ഷണത്തിലും ഒരുപോലെ വിപ്ലവം സൃഷ്ടിച്ചാണ് സൗദിയിൽ മുരിങ്ങക്കൃഷി മുന്നേറുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.