റിയാദ്: മസ്ജിദുൽ അഖ്‌സ വളപ്പിലേക്ക് ഇസ്രായേൽ ഉദ്യോഗസ്ഥരും കുടിയേറ്റക്കാരും അധിനിവേശ സേനയുടെ സംരക്ഷണത്തിൽ അതിക്രമിച്ച് കടന്നതിനെ സൗദി അറേബ്യ ശക്തമായി അപലപിച്ചു. മസ്ജിദുൽ അഖ്‌സയുടെ പവിത്രതക്ക് നേരെയുള്ള തുടർച്ചയായ ആക്രമണങ്ങളെ സൗദി വിദേശകാര്യ മന്ത്രാലയം ഏറ്റവും ശക്തമായ ഭാഷയിൽ വീണ്ടും അപലപിച്ചു.
ജറുസലേമിന്റെയും അവിടുത്തെ പുണ്യസ്ഥലങ്ങളുടെയും ചരിത്രപരവും നിയമപരവുമായ പദവിക്ക് കോട്ടം വരുത്തുന്ന എല്ലാ നടപടികളെയും സൗദി അറേബ്യ പൂർണ്ണമായും തള്ളിക്കളയുന്നതായി മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി. ഇസ്രായേൽ അധിനിവേശ അധികാരികൾ ഫലസ്തീൻ രാഷ്ട്രത്തിലെ ഇസ്ലാമിക പുണ്യസ്ഥലങ്ങൾക്കും നിഷ്കളങ്കരായ സാധാരണക്കാർക്കും നേരെ നടത്തുന്ന ഗുരുതരവും തുടർച്ചയായതുമായ ലംഘനങ്ങൾക്ക് അന്താരാഷ്ട്ര സമൂഹം അവരെ ഉത്തരവാദികളാക്കണമെന്ന് സൗദി ആവശ്യപ്പെട്ടു.
മേഖലയിലെ സമാധാന ശ്രമങ്ങളെ ദുർബലപ്പെടുത്തുകയും സംഘർഷങ്ങൾക്ക് കാരണമാവുകയും ചെയ്യുന്ന ഇത്തരം പ്രകോപനപരമായ നടപടികൾ ഇസ്രായേൽ അവസാനിപ്പിക്കണമെന്നും സൗദി അറേബ്യ ആവർത്തിച്ച് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.