റിയാദ്/ന്യൂഡൽഹി: പശ്ചിമേഷ്യയിലെ നിലവിലെ പ്രത്യേക സാഹചര്യങ്ങൾ പരിഗണിച്ച് ഗൾഫ് രാജ്യങ്ങളിലെ സി.ബി.എസ്.ഇ 12ാം ക്ലാസ് പരീക്ഷകൾ മാറ്റിവെച്ചു. തിങ്കളാഴ്ച പുറത്തിറക്കിയ പുതിയ സർക്കുലർ പ്രകാരം, മാർച്ച് 12 മുതൽ മാർച്ച് 16 വരെ നടക്കാനിരുന്ന പരീക്ഷകളാണ് മാറ്റിവെച്ചത്.
നേരത്തെ മാർച്ച് ഒമ്പത്, 10, 11 തീയതികളിലെ പരീക്ഷകളും മാറ്റിവെച്ചിരുന്നു. യു.എ.ഇ, സൗദി അറേബ്യ, ഖത്തർ, ഒമാൻ, കുവൈത്ത്, ബഹ്‌റൈൻ, ഇറാൻ എന്നീ രാജ്യങ്ങളിലെ സ്കൂളുകൾക്ക് ഈ തീരുമാനം ബാധകമാണ്. മാറ്റിവെച്ച പരീക്ഷകളുടെ പുതുക്കിയ തീയതികൾ പിന്നീട് ഔദ്യോഗികമായി പ്രഖ്യാപിക്കും.
മേഖലയിലെ സാഹചര്യങ്ങൾ ബോർഡ് സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്. മാർച്ച് 14-ന് നടക്കുന്ന അവലോകന യോഗത്തിന് ശേഷം മാർച്ച് 16-ന് ശേഷമുള്ള പരീക്ഷകളുടെ കാര്യത്തിൽ തീരുമാനമെടുക്കുമെന്ന് സി.ബി.എസ്.ഇ പരീക്ഷാ കൺട്രോളർ ഡോ. സംയം ഭരദ്വാജ് അറിയിച്ചു.
വിദ്യാർത്ഥികളുടെ മാനസിക പിരിമുറുക്കം ലഘൂകരിക്കാനും സുരക്ഷ ഉറപ്പാക്കാനുമാണ് ഈ തീരുമാനമെന്ന് ബോർഡ് വ്യക്തമാക്കി. വിദ്യാർത്ഥികളും രക്ഷിതാക്കളും സ്കൂളുകളുമായി നിരന്തരം ബന്ധപ്പെടണമെന്നും വ്യാജ വാർത്തകളിൽ വിശ്വസിക്കരുതെന്നും അധികൃതർ നിർദ്ദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.