റിയാദ്: ബഹ്‌റൈൻ രാജ്യത്തിെൻറ ആഭ്യന്തര സുരക്ഷയും സ്ഥിരതയും തകർക്കാൻ ലക്ഷ്യമിട്ടുള്ള ഏത് നീക്കങ്ങളെയും പ്രതിരോധിക്കുന്നതിൽ സൗദി അറേബ്യ തങ്ങളുടെ പൂർണ ഐക്യദാർഢ്യം പ്രഖ്യാപിച്ചു. രാജ്യത്തിെൻറ സമാധാനാന്തരീക്ഷം തകർക്കാൻ ശ്രമിക്കുന്ന പ്രവർത്തനങ്ങളെ അടിച്ചമർത്തുന്നതിൽ ബഹ്‌റൈൻ സുരക്ഷാ സേന പുലർത്തുന്ന അതീവ ജാഗ്രതയെയും കാര്യക്ഷമതയെയും സൗദി വിദേശകാര്യ മന്ത്രാലയം പ്രശംസിച്ചു.
ദേശീയ സുരക്ഷയെ ബാധിക്കുന്നതും അസ്ഥിരതയുണ്ടാക്കാൻ ലക്ഷ്യമിടുന്നതുമായ നീക്കങ്ങളെ തടയാൻ മനാമ സ്വീകരിച്ചിട്ടുള്ള എല്ലാ സുരക്ഷാ നടപടികൾക്കും സൗദി അറേബ്യയുടെ സമ്പൂർണ പിന്തുണയുണ്ടാകുമെന്ന് ശനിയാഴ്ച പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിൽ മന്ത്രാലയം വ്യക്തമാക്കി. സുരക്ഷാ ഭീഷണികൾ കണ്ടെത്തുന്നതിലും അവ ഇല്ലാതാക്കുന്നതിലും ബഹ്‌റൈൻ സുരക്ഷാ ഏജൻസികൾ പ്രകടിപ്പിക്കുന്ന പ്രൊഫഷണലിസത്തെ സൗദി ഭരണകൂടം പ്രത്യേകം അഭിനന്ദിച്ചു.
ഇറാനിയൻ റെവല്യൂഷണറി ഗാർഡുമായും ‘വിലായത്ത് അൽ ഫഖീഹ്’ പ്രത്യയശാസ്ത്രവുമായും ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന 41 പേരെ പിടികൂടിയതായി ബഹ്‌റൈൻ അധികൃതർ ഇന്ന് നേരത്തെ അറിയിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് ബഹ്‌റൈനിലെ സാഹോദര്യ ജനതയുടെ സുരക്ഷയും സമാധാനവും ഉറപ്പാക്കാൻ നടത്തുന്ന എല്ലാ ശ്രമങ്ങളിലും സൗദി അറേബ്യ എന്നും കൂടെയുണ്ടാകുമെന്ന് റിയാദ് വീണ്ടും ഉറപ്പുനൽകിയത്. ഏത് പ്രതിസന്ധി ഘട്ടത്തിലും ബഹ്റൈെൻറ പരമാധികാരത്തിന് കരുത്തുപകരുന്ന നിലപാടാണ് സൗദി സ്വീകരിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.