റിയാദ്: കഴിഞ്ഞ ഒരു വർഷത്തിനിടെ സൗദി അറേബ്യയിലേക്ക് വൻതോതിൽ മയക്കുമരുന്നും നിരോധിത ലഹരിഗുളികകളും കടത്താനുള്ള വൻ ശ്രമങ്ങൾ സകാത്, ടാക്സ്, കസ്റ്റംസ് അതോറിറ്റി പരാജയപ്പെടുത്തി. 2025 ജൂൺ ഒന്ന് മുതൽ 2026 മെയ് 31 വരെയുള്ള കാലയളവിൽ രാജ്യത്തെ കര, കടൽ, വ്യോമ അതിർത്തികൾ വഴി കടത്താൻ ശ്രമിച്ച 1,098 കിലോഗ്രാം ലഹരിവസ്തുക്കളും 2.5 കോടിയിലധികം നിരോധിത ലഹരിഗുളികകളുമാണ് കസ്റ്റംസ് വിഭാഗം പിടിച്ചെടുത്തത്.
ഭക്ഷ്യവസ്തുക്കൾ, യന്ത്രോപകരണങ്ങൾ, വാഹനങ്ങൾ, ട്രക്കുകൾ എന്നിവയ്ക്കുള്ളിൽ ഒളിപ്പിച്ചും, ലഹരിമരുന്ന് കടത്തുകാരുടെ വയറ്റിനകത്താക്കിയും വ്യത്യസ്തവും സങ്കീർണവുമായ മാർഗങ്ങളിലൂടെയാണ് ഇവ രാജ്യത്തേക്ക് എത്തിക്കാൻ ശ്രമിച്ചതെന്ന് അതോറിറ്റി വ്യക്തമാക്കി. രാജ്യത്തിെൻറ സുരക്ഷ ഉറപ്പുവരുത്തുന്നതിനും ജനങ്ങളുടെ സുരക്ഷിതത്വം കാത്തുസൂക്ഷിക്കുന്നതിനുമായി അതോറിറ്റി നടത്തുന്ന നിരന്തരമായ ശ്രമങ്ങളുടെ ഭാഗമായാണ് ഈ നേട്ടം കൈവരിക്കാനായത്.
സൗദി അറേബ്യയിലേക്കുള്ള ഇറക്കുമതിയും കയറ്റുമതിയും കർശനമായ കസ്റ്റംസ് പരിശോധനയ്ക്ക് വിധേയമാക്കുക, അതിർത്തികളിൽ സജ്ജീകരണങ്ങൾ വർദ്ധിപ്പിക്കുക, പരിശോധനകൾക്കായി അത്യാധുനിക സുരക്ഷാ സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തുക, ഒപ്പം സ്വദേശി ജീവനക്കാരുടെ കാര്യക്ഷമത ഉയർത്തുക എന്നിവയിലൂടെയാണ് ഇത് സാധ്യമായത്.
ഈ കടത്തുശ്രമങ്ങൾ കൃത്യമായി കണ്ടെത്താനും അവ പരാജയപ്പെടുത്താനും കഴിഞ്ഞത് അതോറിറ്റി ജീവനക്കാരുടെ ഉയർന്ന ജാഗ്രതയെയും സന്നദ്ധതയെയും പരിശോധനയ്ക്കായി ഉപയോഗിക്കുന്ന മനുഷ്യവിഭവശേഷിയുടെയും സാങ്കേതികവിദ്യയുടെയും മികവിനെയുമാണ് കാണിക്കുന്നത്. മയക്കുമരുന്നുകളും നിരോധിത വസ്തുക്കളും സമൂഹത്തിെൻറ സുരക്ഷയ്ക്ക് നേരിട്ടുള്ള ഭീഷണിയായതിനാൽ, സുരക്ഷാ വശം ശക്തിപ്പെടുത്തുന്നത് തങ്ങളുടെ തന്ത്രപ്രധാനമായ മുൻഗണനകളിൽ ഒന്നാണെന്ന് അതോറിറ്റി ഊന്നിപ്പറഞ്ഞു.
അതിർത്തികളിൽ അത്യാധുനിക സുരക്ഷാ സാങ്കേതികവിദ്യകൾ ഇനിയും ശക്തിപ്പെടുത്തുമെന്നും ജീവനക്കാർക്കായി പ്രത്യേക പരിശീലന പരിപാടികൾ നടപ്പാക്കുമെന്നും അതോറിറ്റി വ്യക്തമാക്കി. ഇത് കള്ളക്കടത്ത് രീതികളെ നേരിടുന്നതിൽ അവരുടെ കഴിവുകൾ വികസിപ്പിക്കാൻ സഹായിക്കും. ആഭ്യന്തര മന്ത്രാലയം, ജനറൽ ഡയറക്ടറേറ്റ് ഓഫ് നാർക്കോട്ടിക് കൺട്രോൾ എന്നിവയുൾപ്പെടെയുള്ള പങ്കാളികളുമായുള്ള നിരന്തരമായ ഏകോപനത്തിലൂടെയും സംയോജിത ശ്രമങ്ങളിലൂടെയുമാണ് ഈ പ്രവർത്തനങ്ങൾ മുന്നോട്ട് പോകുന്നത്.
സമൂഹത്തെ മയക്കുമരുന്നിൽ നിന്നും നിരോധിത വസ്തുക്കളിൽ നിന്നും സംരക്ഷിക്കുന്നതിനും എല്ലാ കസ്റ്റംസ് അതിർത്തികളിലും കർശന നിയന്ത്രണം ഏർപ്പെടുത്തുന്നതിനുമുള്ള തങ്ങളുടെ പ്രതിബദ്ധത അതോറിറ്റി ആവർത്തിച്ചു വ്യക്തമാക്കി. കള്ളക്കടത്ത് കുറ്റകൃത്യങ്ങളുമായും ഏകീകൃത കസ്റ്റംസ് നിയമത്തിലെ വ്യവസ്ഥകളുടെ ലംഘനങ്ങളുമായും ബന്ധപ്പെട്ട എന്തെങ്കിലും വിവരങ്ങൾ ഉണ്ടെങ്കിൽ 1910 എന്ന നമ്പറിലോ, 1910@zatca.gov.sa എന്ന ഇമെയിൽ വിലാസത്തിലോ, അല്ലെങ്കിൽ 00966114208417 എന്ന അന്താരാഷ്ട്ര നമ്പറിലോ അറിയിച്ച് കള്ളക്കടത്തിനെതിരെയുള്ള പോരാട്ടത്തിൽ പങ്കാളികളാകാൻ അതോറിറ്റി പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.
ഇത്തരം വിവരങ്ങൾ തികച്ചും രഹസ്യമായി സൂക്ഷിക്കുമെന്നും നൽകുന്ന വിവരങ്ങൾ ശരിയാണെന്ന് ബോധ്യപ്പെട്ടാൽ വിവരം നൽകുന്നവർക്ക് സാമ്പത്തിക പ്രതിഫലം നൽകുമെന്നും അതോറിറ്റി സ്ഥിരീകരിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.