മസ്കത്തിൽനിന്ന് എത്തിയ സലാം എയർ വിമാനം

ഫുജൈറയില്‍നിന്ന് സലാം എയറിന്‍റെ ആദ്യ വിമാനം പറന്നുയര്‍ന്നു

ഫുജൈറ: ബജറ്റ് വിമാനക്കമ്പനിയായ സലാം എയറിന്‍റെ ആദ്യവിമാനം ഫുജൈറ വിമാനത്താവളത്തിൽനിന്ന് ബുധനാഴ്ച രാവിലെ 10.38ന് പറന്നുയര്‍ന്നു. മസ്കത്തിൽനിന്ന് പുറപ്പെട്ട വിമാനം എയര്‍ ചീഫ് എക്സിക്യൂട്ടിവ് ഓഫിസര്‍ ക്യാപ്റ്റന്‍ മുഹമ്മദ്‌ അഹമ്മദ് ഉള്‍പ്പെടെ 27 ജീവനക്കാരുമായി രാവിലെ 8.45ന് ഫുജൈറ വിമാനത്താവളത്തിൽ ലാന്‍ഡ്‌ ചെയ്തിരുന്നു. വാട്ടര്‍ സല്യൂട്ട് ചെയ്ത് സ്വീകരിച്ച വിമാനത്തിലെ യാത്രക്കാരെ വിമാനത്താവളം ഡയറക്ടർ ജനറൽ ക്യാപ്റ്റൻ ഇസ്മായിൽ അൽ ബലൂഷി ഉള്‍പ്പെടെ ജീവനക്കാര്‍ ഊഷ്മള വരവേൽപ് നല്‍കിയാണ്‌ സ്വീകരിച്ചത്. തിരിച്ച് 10.38നാണ് 97 യാത്രക്കാരുമായി സലാം എയര്‍ തിരിച്ച് പറന്നത്. ആഴ്ചയിൽ തിങ്കൾ, ബുധൻ ദിവസങ്ങളിൽ രാവിലെ 9.40നും രാത്രി 8.10നും ആയി നാലു സര്‍വിസുകള്‍ ആണ് സലാം എയര്‍ നടത്തുന്നത്. കേരളത്തിലേക്ക് തിരുവനന്തപുരത്തേക്കാണ് സർവിസ്. ഇന്ത്യയിലെ മറ്റു നഗരങ്ങളായ ജയ്പുർ, ലഖ്നോ എന്നിവിടങ്ങളിലെക്കും റിയാദ്, ഷിറാസ്, തെഹ്‌റാൻ, ട്രാബ്‌സൺ, ബാങ്കോക്, ഫുക്കറ്റ്, ക്വാലാലംപുർ, ധാക്ക, ചിറ്റഗോങ്, കൊളംബോ, കറാച്ചി, സലാല, കാഠ്മണ്ഡു, സിയാൽകോട്ട് തുടങ്ങി മറ്റു രാജ്യങ്ങളിലെ നഗരങ്ങളിലേക്കുമാണ് ഇപ്പോള്‍ സര്‍വിസ് ആരംഭിക്കുന്നത്. ഭാവിയില്‍ സാധ്യതയനുസരിച്ച് ഇന്ത്യയിലെ മറ്റു നഗരങ്ങളിലേക്കും സര്‍വിസ് നടത്തുമെന്ന് സലാം എയര്‍ ചീഫ് എക്സിക്യൂട്ടിവ് ഓഫിസര്‍ ക്യാപ്റ്റന്‍ മുഹമ്മദ്‌ അഹമ്മദ് മാധ്യമങ്ങളോട് പറഞ്ഞു. യാത്രക്കാരെ സ്വീകരിക്കാന്‍ എല്ലാ അർഥത്തിലും വിമാനത്താവളം സജ്ജമായതായി എയർപോർട്ട് ഡയറക്ടർ ജനറൽ ക്യാപ്റ്റൻ ഇസ്മായിൽ അൽ ബലൂഷി വാർത്തസമ്മേളനത്തില്‍ പറഞ്ഞു.

ഫുജൈറയിലെയും സമീപ പ്രദേശങ്ങളിലെയും മലയാളികള്‍ ഫുജൈറയില്‍നിന്ന് സര്‍വിസ് തുടങ്ങിയതില്‍ വലിയ സന്തോഷത്തിലാണ്. രണ്ട് പതിറ്റാണ്ടിനുശേഷം ഇത് ആദ്യമാണ് ഫുജൈറയില്‍നിന്ന് കേരളത്തിലേക്ക് സര്‍വിസ് ആരംഭിക്കുന്നത്. 1998-99 വര്‍ഷങ്ങളില്‍ കോഴിക്കോട്ടേക്ക് ഇന്ത്യന്‍ എയര്‍ ലൈന്‍സിന്‍റെ വിമാനം സര്‍വിസ് നടത്തിയിരുന്നു. അത് പിന്നീട് നിര്‍ത്തലാക്കുകയായിരുന്നു.

Tags:    
News Summary - Salam Air's first flight took off from Fujairah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.