മത്സരങ്ങളിലെ മാൻ ഓഫ് ദി മാച്ചിനുള്ള ഉപഹാരങ്ങൾ വിതരണം ചെയ്യുന്നു
റിയാദ്: കേളി കലാസാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ നടക്കുന്ന 'സഫാമക്ക-കേളി മെഗാ ക്രിക്കറ്റ് 2022' ടൂർണമെൻറിൽ സെമി, ഫൈനൽ മത്സരങ്ങൾ അടുത്ത രണ്ട് ആഴ്ചകളിൽ നടക്കും. രണ്ടുമാസത്തോളമായി നടക്കുന്ന കേളിയുടെ പ്രഥമ ക്രിക്കറ്റ് ടൂർണമെൻറിൽ, റിയാദിലെ 24 പ്രമുഖ ടീമുകൾ മാറ്റുരച്ച പ്രാഥമിക ലീഗ് മത്സരങ്ങളും സൂപ്പർ 16 മത്സരങ്ങളും ക്വാർട്ടർ മത്സരങ്ങളും കഴിഞ്ഞ വാരത്തോടെ അവസാനിച്ചു.
ഏഴാം വാരത്തിൽ നടന്ന ക്വാർട്ടർ ഫൈനൽ മത്സരങ്ങളിൽ പാരമൗണ്ട്, ഡെസേർട്ട് ഹീറോസിനെ ഏഴു വിക്കറ്റിനും ആഷസ്, യുവധാര അസീസിയയെ 18 റൺസിനും മാസ്റ്റേഴ്സ് റിയാദ്, സിൽവർ സ്റ്റാർ റിയാദിനെ എട്ടു വിക്കറ്റിനും അൽഉഫുക്, കേരള വിസാർഡ്സിനെ ആറു വിക്കറ്റിനും പരാജയപ്പെടുത്തി സെമി ഫൈനലിൽ പ്രവേശിച്ചു.
മത്സരങ്ങളിൽ നിന്നുള്ള ദൃശ്യം
ക്വാർട്ടർ ഫൈനൽ മത്സരങ്ങളിൽ മാൻ ഓഫ് ദി മാച്ച് ആയി ഷംസു (മാസ്റ്റേഴ്സ്), മിഥുൻ (ടീം പാരാമൗണ്ട്), ഫഹദ് മുഹമ്മദ് (ആഷസ്), വിമൽ (അൽ-ഉഫുക്) എന്നിവരെ തെരഞ്ഞെടുത്തു. മഹേഷ്, അജു, അനു, ശമീർ, ചാക്കോ, ജയണ്ണ, റെയ്ഗൻ, ഷാബി അബ്ദുസ്സലാം എന്നിവർ അമ്പയർമാരായി കളികൾ നിയന്ത്രിച്ചു. സെമി ഫൈനൽ മത്സരങ്ങളിൽ ടീം പാരമൗണ്ട്, അൽഉഫുക്മായും ആഷസ്, മാസ്റ്റേഴ്സുമായും മാറ്റുരക്കും.
ഉസ്താദ് ഹോട്ടൽ വിന്നേഴ്സ് ട്രോഫിക്കും സഫാമക്ക റണ്ണേഴ്സ് ട്രോഫിക്കും സഖാവ് കെ. വാസു ഏട്ടൻ ആൻഡ് അസാഫ് വിന്നേഴ്സ് പ്രൈസ് മണിക്കും മോഡേൺ എജുക്കേഷൻ റണ്ണേഴ്സ് പ്രൈസ് മണിക്കും വേണ്ടിയുള്ള ടൂർണമെൻറ് ഈ മാസം 23ന് അവസാനിക്കും. സുലൈ എം.സി.എ ഗ്രൗണ്ടിൽ വെള്ളിയാഴ്ച സെമി ഫൈനൽ മത്സരങ്ങളും 23ന് ഫൈനൽ മത്സരവും ഫൈനൽ മത്സരത്തിനുശേഷം സമാപന ചടങ്ങുകളും നടക്കുമെന്ന് ടൂർണമെൻറ് സംഘാടക സമിതി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.