ജിദ്ദ: ജിദ്ദയടക്കം രാജ്യത്തെ പടിഞ്ഞാറൻ മേഖലകളിൽ സാമാന്യം ശക്തമായ മഴ. പൊടിക്കാറ്റിനു ശേഷമാണ് തിങ്കളാഴ്ച രാവിലെ മഴ തുടങ്ങിയത്. ജിദ്ദ നഗരഭാഗങ്ങളിലും നല്ല മഴ ലഭിച്ചു. ഉച്ചക്ക് ശേഷമാണ് മഴ കനത്തത്. ആകാശം ഇരുണ്ട് മേഘാവൃതമായിരുന്നു. ഇടക്കിടെ ഇടിമിന്നലുമുണ്ടായി. മഴയുണ്ടാകുമെന്ന് കാലാവസ്ഥ വകുപ്പ് നേരത്തെ അറിയിച്ചിരുന് നു. സിവിൽ ഡിഫൻസ് ഞായറാഴ്ച രാത്രി മുതൽ മുൻകരുതലെടുക്കാൻ എസ്.എം.എസ് സന്ദേശങ്ങൾ അയച്ചു. വിമാന, കപ്പൽ ഗതാഗതത്തെ കാലാവസ്ഥാമാറ്റം ബാധിച്ചില്ല. എങ്കിലും വിമാന കമ്പനികളുമായി ബന്ധപ്പെടാൻ അധികൃതർ യാത്രക്കാരോട് ആവശ്യപ്പെട്ടു. റഹീലി, ദഅ്ബാൻ, റാബിക്, കാമിൽ, ഖുലൈസ്, ശുഅയ്ബ എന്നിവിടങ്ങളിലും മഴയുണ്ടായി. ഖുലൈസ് മേഖലയുടെ വടക്ക് താഴ്വരയിൽ കുടുങ്ങിയ മൂന്ന് പേരെ രക്ഷപ്പെടുത്തിയതായി റിപ്പോർട്ടുണ്ട്. ബുറൈമാൻ, ഖരീനിയ, അജ്വാദ്, ഹറാസാത്ത് തുടങ്ങിയ ഡിസ്ട്രിക്റ്റുകളിലെ ചില ഭാഗങ്ങളിലും റാബികിലെ ചില ഡിസ്ട്രിക്റ്റുകളിലും വൈദ്യുതി ബന്ധം തകരാറിലായി. മഴ സാധ്യത തുടരുന്നതിനാൽ അപകട മേഖലകളിൽ നിന്ന് മാറി നിൽക്കണമെന്നും നിർദേശങ്ങൾ പാലിക്കണമെന്നും സിവിൽ ഡിഫൻസ് ജനങ്ങളോട് ആവശ്യപ്പെട്ടു. മരണമോ, ആളപായമോ ഇൗ മേഖലയിൽ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് മക്ക മേഖല സിവിൽ ഡിഫൻസ് വക്താവ് കേണൽ സഇൗദ് സർഹാൻ പറഞ്ഞു.
അതേ സമയം ബദ്ർ മേഖലയിലെ വാദി സഫ്റാഇൽ വെള്ളക്കെട്ടിൽ വീണ് ഒരു സുഡാനി പൗരൻ മരിച്ചു. സ്വദേശികളാണ് മൃതദേഹം പുറത്തെടുത്തത്. വീടുകൾക്ക് കേടുപാട് പറ്റിയതിനെ തുടർന്ന് അഞ്ച് കുടുംബങ്ങൾ താമസ സൗകര്യം നൽകിയതായും സിവിൽ ഡിഫൻസ് വക്താവ് പറഞ്ഞു. മഴ ദുരിതബാധിത പ്രദേശങ്ങൾ മദീന ഗവർണർ അമീർ ഫൈസൽ ബിൻ സൽമാനും ഡെപ്യൂട്ടി ഗവർണർ അമീർ സഉൗദ് ബിൻ ഖാലിദ് അൽഫൈസലും സന്ദർശിച്ചു. മഴയെ തുടർന്നുണ്ടായ ദുരിതങ്ങൾ വേഗത്തിൽ പരിഹരിക്കാൻ ബന്ധപ്പെട്ട എല്ലാ വകുപ്പുകൾക്ക് ഗവർണർ നിർദേശം നൽകി. ഞായറാഴ്ച വൈകുന്നേരവും തിങ്കളാഴ്ച രാവിലെയുമായി മദീനയിലും പരിസര പ്രദേശങ്ങളിലും കനത്ത മഴയാണുണ്ടായത്. പല ഡിസ്ട്രിക്റ്റുകളിലും നാശനഷ്ടങ്ങളുണ്ടായി.
കനത്ത മഴയിൽ സഹായം തേടി 3000ത്തോളം കാളുകളെത്തിയതായി മദീന സിവിൽ ഡിഫൻസ് വക്താവ് കേണൽ ഖാലിദ് അൽജുഹ്നി പറഞ്ഞു. വെള്ളത്തിൽ കുടുങ്ങിയ 41 പേരെ രക്ഷപ്പെടുത്തി. മദീന പട്ടണത്തിൽ റോഡുകളിൽ വെള്ളം കവിഞ്ഞൊഴുകി. നിരവധി വാഹനങ്ങൾ വെള്ളത്തിൽ കുടുങ്ങി. അസീസിയ, അൽസലാം ഡിസ്ട്രിറ്റുകളിലാണ് മഴ കൂടുതൽ പെയ്തത്. അൽ സലാം റോഡ്, കിങ് അബ്ദുൽ അസീസ് റോഡ്, ഒന്നും രണ്ടും റിങ് റോഡുകളിൽ വെള്ളക്കെട്ടുണ്ടായി. നിരവധി വാഹനങ്ങൾ കുടുങ്ങി. യാമ്പൂ, അൽഅയ്സ് റോഡിൽ കുടുങ്ങിയ സ്വദേശിയേയും മകളേയും സിവിൽ ഡിഫൻസ് രക്ഷപ്പെടുത്തി. വീടുകളിൽ വെള്ളം കയറി, രണ്ടാം റിങ് റോഡ് മഴയെ തുടർന്ന് അടച്ചു. ശൗറാൻ, ബദ്റാനി, സഹ്റ, സലാം, അസീസിയ എന്നിവിടങ്ങളിൽ വൈദ്യുതി ബന്ധം തകരാറിലായി. സ്കൂളുകളിൽ ഹാജർനില കുറവായിരുന്നു. മഴയിൽ കുടുങ്ങിയവരെ സഹായിക്കാൻ സിവിൽ ഡിഫൻസും ട്രാഫിക്കും കൂടുതലാളുകളെ റോഡിെൻറ വിവിധ ഭാഗങ്ങളിൽ വിന്യസിച്ചു. കെട്ടിനിന്ന വെള്ളം നീക്കം ചെയ്യാൻ കൂടുതൽ ടാങ്കർ ലോറികൾ മുനിസിപ്പാലിറ്റി ഒരുക്കി. റോഡുകളിലെ മണ്ണും െചളിയും നീക്കം ചെയ്യാൻ കൂടുതൽ തൊഴിലാളികളെ നിയോഗിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.