റിയാദ്: മുസ്ലിം രാഷ്ട്രത്തിന്റെ ശബ്ദവും അതിന്റെ ജീവനുള്ള മനസ്സാക്ഷിയും പ്രകടിപ്പിക്കുന്ന മുൻഗണനയാണ് ഫലസ്തീൻ പ്രശ്നമെന്ന് സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ പറഞ്ഞു. ഗാംബിയ തലസ്ഥാനമായ ബിങ്കോളിൽ നടന്ന ഇസ്ലാമിക് സമ്മിറ്റ് കോൺഫറൻസിന്റെ 15-മത് സെഷനിൽ സൽമാൻ രാജാവിനുവേണ്ടി സൗദി പ്രതിനിധി സംഘത്തിന് നേതൃത്വം നൽകി പങ്കെടുത്ത് സംസാരിച്ചപ്പോഴാണ് വിദേശകാര്യ മന്ത്രി ഇക്കാര്യം പറഞ്ഞത്.
ഒ.ഐ.സി സ്ഥാപിതമായതു മുതൽ ഫലസ്തീൻ പ്രശ്നം ഒരു മുൻഗണനയായി തുടരുന്നു. അന്താരാഷ്ട്ര നിയമസാധുത പ്രമേയങ്ങളും അറബ് സമാധാന സംരംഭവും ഉറപ്പുനൽകുന്ന സ്വയം നിർണ്ണയത്തിനുള്ള ഫലസ്തീനികളുടെ അവകാശം, സ്വതന്ത്ര രാജ്യം സ്ഥാപിക്കൽ, സുരക്ഷിതമായി ജീവിക്കൽ എന്നിവയുൾപ്പെടെ എല്ലാ ന്യായമായ അവകാശങ്ങളും ഫലസ്തീന് ലഭിക്കുന്നതുവരെ അതു തുടരും. ആക്രമണം പൊട്ടിപ്പുറപ്പെട്ടതിനു ശേഷം ഫലസ്തീനിലെ സാധാരണക്കാരെ സംരക്ഷിക്കാനും അവർക്ക് ആശ്വാസം നൽകാനും വിവിധ രാജ്യങ്ങളുമായി സഹകരിച്ച് സൗദി ഒരു ശ്രമവും പാഴാക്കിയിട്ടില്ലെന്ന് വിദേശകാര്യ മന്ത്രി പറഞ്ഞു. അടിയന്തരവും ശാശ്വതവുമായ വെടിനിർത്തൽ സൗദി വീണ്ടും ആവശ്യപ്പെടുന്നു. സുരക്ഷിതവും മാനുഷികവുമായ ദുരിതാശ്വാസ ഇടനാഴികൾ ഒരുക്കണമെന്നും ഫലസ്തീൻ ജനതയുടെ എല്ലാ ന്യായമായ അവകാശങ്ങളും നേടിയെടുക്കാൻ അവരെ പ്രാപ്തരാക്കിക്കൊണ്ട് അവരുടെ കഷ്ടപ്പാടുകൾ അവസാനിപ്പിക്കണമെന്നും വിദേശകാര്യ മന്ത്രി പറഞ്ഞു.
സംയുക്ത ഇസ്ലാമിക പ്രവർത്തനം മെച്ചപ്പെടുത്തുക, അണികളെ ഏകീകരിക്കുക, പൊതു ഭീഷണികളെ നേരിടാൻ എല്ലാ തലങ്ങളിലും ക്രിയാത്മകമായ നടപടിയെടുക്കുക, ഇസ്ലാമിക ചിഹ്നങ്ങൾക്കും ഖുർആന്റെ വിശുദ്ധിക്കും നേരെയുള്ള പ്രകോപനപരമായ പ്രവർത്തനങ്ങൾ, വിദ്വേഷം, വംശീയത, ഇസ്ലാമോഫോബിയ എന്നിവയെ നേരിടുക എന്നിവക്ക് കഴിഞ്ഞ സെഷനിൽ സൗദി അതിന്റെ അധ്യക്ഷസ്ഥാനം നീക്കിവെച്ചിരുന്നു. മുസ്ലിംകളെ ഒന്നിപ്പിക്കുന്നതിലും അവരുടെ മനസ്സുകളെ ഏകീകരിക്കുന്നതിലും സൗദിയുടെ പങ്ക് ഇനിയും തുടരും. സംഘട്ടനങ്ങൾ പരിഹരിക്കുന്നതിലും പ്രാദേശികവും ആഗോളവുമായ സമാധാനവും സുരക്ഷയും കൈവരിക്കുന്നതിലും സംഭാവന നൽകുന്ന എല്ലാത്തിനും തുടക്കം കുറിക്കുമെന്നും വിദേശകാര്യ മന്ത്രി പറഞ്ഞു.
ദേശീയ അന്തർദേശീയ തലങ്ങളിൽ ഭീകരതക്കെതിരെ പോരാടുന്നതിനും അതിന്റെ സാമ്പത്തിക സ്രോതസ്സുകൾ തടയുന്നതിനുമുള്ള രാജ്യത്തിന്റെ തുടർച്ചയായ സമീപനം മന്ത്രി പ്രസംഗത്തിനിടെ ഊന്നിപ്പറഞ്ഞു. യമൻ ജനതയുടെ ദുരിതങ്ങൾ ലഘൂകരിക്കാനും അവരുടെ സാമ്പത്തിക വികസന അഭിലാഷങ്ങളെ പിന്തുണക്കാനും കഴിയുന്ന സമഗ്രമായ രാഷ്ട്രീയ പരിഹാരം കണ്ടെത്തുന്നതിന് യമനിൽ നടത്തുന്ന സമാധാന ശ്രമങ്ങളെ പിന്തുണയ്ക്കേണ്ടതിന്റെ പ്രാധാന്യം വിദേശകാര്യ മന്ത്രി എടുത്തു പറഞ്ഞു. സിറിയയെ സുസ്ഥിരമാക്കേണ്ടതിന്റെയും ഐക്യം, സ്വത്വം, സുരക്ഷ, പ്രദേശിക സമഗ്രത എന്നിവ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് അദ്ദേഹം സംസാരിച്ചു.
തീവ്രവാദ സംഘടനകളെയും സായുധ പോരാളികളെയും നേരിടാനുള്ള ശ്രമങ്ങളെ പിന്തുണയ്ക്കുന്നതിന്റെയും സിറിയൻ അഭയാർഥികളുടെ തിരിച്ചുവരവിനു സുരക്ഷിതമായ അന്തരീക്ഷമാക്കി മാറ്റുന്നതിന്റെയും പ്രദേശത്തിലൂടെയുള്ള മയക്കുമരുന്ന് കള്ളക്കടത്ത് തടയേണ്ടതിന്റെയും ആവശ്യകത വിദേശകാര്യ മന്ത്രി ചൂണ്ടിക്കാട്ടി. സുഡാനീസ് ജനതയുടെ കഴിവുകൾ സംരക്ഷിക്കാനും അവരെ ഇരുണ്ട ഭാവിയിലേക്കു നയിക്കുന്ന സംഘർഷങ്ങളിൽ നിന്ന് രക്ഷിക്കാനും ഐക്യത്തിന്റെയും പരമാധികാരത്തിന്റെയും പ്രാധാന്യവും സർക്കാർ സ്ഥാപനങ്ങൾ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയും വിദേശകാര്യ മന്ത്രി ഊന്നിപ്പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.