ജിദ്ദ: ഒ.ഐ.സി.സി ജിദ്ദ മലപ്പുറം ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ മണ്മറഞ്ഞ നേതാക്കളുടെ അനുസ്മരണാർഥം സ്മരണാഞ്ജലി സംഘടിപ്പിച്ചു. മുൻ പ്രധാനമന്ത്രിയും കോൺഗ്രസ് പ്രസിഡന്റുമായിരുന്ന രാജീവ് ഗാന്ധിയുടെ 31ാമത് രക്തസാക്ഷിത്വ ദിനത്തിൽ നടത്തിയ അനുസ്മരണച്ചടങ്ങ് ഒ.ഐ.സി.സി മുൻ റീജനൽ പ്രസിഡന്റ് അബ്ദുൽ മജീദ് നഹ ഉദ്ഘാടനം ചെയ്തു. ഒ.ഐ.സി.സി ജിദ്ദ മലപ്പുറം ജില്ല കമ്മിറ്റി പ്രസിഡന്റ് ഹക്കീം പാറക്കൽ അധ്യക്ഷത വഹിച്ചു. മലപ്പുറം ജില്ല കോൺഗ്രസ് കമ്മിറ്റി അധ്യക്ഷനായിരിക്കെ നിര്യാതനായ അഡ്വ. വി.വി. പ്രകാശിനെയും ഒ.ഐ.സി.സി സൗദി നാഷനൽ കമ്മിറ്റി പ്രസിഡന്റ് ആയിരിക്കെ മരിച്ച പി.എം. നജീബിനേയും ചടങ്ങിൽ അനുസ്മരിച്ചു. ശാസ്ത്ര സാങ്കേതിക മേഖലകളിൽ രാജ്യം ലോകത്തിന്റെ നെറുകയിലെത്തിയത് രാജീവ് ഗാന്ധിയുടെ ദീർഘവീക്ഷണത്തിന്റെ ഫലമായിട്ടാണ്. വോട്ടവകാശം 18 വയസ്സാക്കിയതും കൂറുമാറ്റ നിരോധന നിയമവും പഞ്ചായത്ത് നഗരപാലിക ബില്ലുൾപ്പെടെയുള്ള വിപ്ലവകരമായ ഒട്ടനവധി നിയനിർമാണങ്ങൾ രാജീവ് ഗാന്ധിയുടെ സംഭാവനയാണെന്ന് ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തിയ മലപ്പുറം ജില്ല കോൺഗ്രസ് കമ്മിറ്റി ഒ.ബി.സി വിഭാഗം ഉപാധ്യക്ഷനും മുൻ ഒ.ഐ.സി.സി നേതാവുമായ കെ.സി. അബ്ദുറഹ്മാൻ പറഞ്ഞു.
രാജ്യം ഭരിച്ചുകൊണ്ടിരിക്കുന്ന സംഘപരിവാരങ്ങളുടെ ജനാധിപത്യവിരുദ്ധ ഫാഷിസ്റ്റ് സമീപനങ്ങൾ അരങ്ങുവാഴുന്ന സമകാലിക ഇന്ത്യയിൽ ഇന്ത്യൻ നാഷനൽ കോൺഗ്രസ് മുന്നോട്ടുവെക്കുന്ന ജനാധിപത്യ-മതേതര നിലപാടുകൾക്ക് രാജീവ് ഗാന്ധി കാണിച്ചുതന്ന മാതൃക ഏറെ പ്രചോദനം നൽകുന്നതാണ്. ശക്തമായ തിരിച്ചുവരവിന് ഒരുങ്ങുന്ന ഇന്ത്യൻ നാഷനൽ കോൺഗ്രസ് രാജസ്ഥാനിൽ നടത്തിയ ചിന്തൻ ശിബിരിൽ അവതരിപ്പിച്ച വിവിധ പദ്ധതികളും പരിഷ്കാരങ്ങളും അദ്ദേഹം വിശദീകരിച്ചു. ഹുസൈൻ ചുള്ളിയോട് വി.വി. പ്രകാശ് അനുസ്മരണ പ്രഭാഷണവും കുഞ്ഞിമുഹമ്മദ് കൊടശ്ശേരി പി.എം. നജീബ് അനുസ്മരണ പ്രഭാഷണവും നടത്തി. ഹസ്സൻ വിസപ്പടി, ഇസ്മായിൽ കൂരിപ്പൊയിൽ എന്നിവർ സംസാരിച്ചു. അലവി ഹാജി കാരിമുക്ക് സ്വാഗതവും ഷൗക്കത്ത് പരപ്പനങ്ങാടി നന്ദിയും പറഞ്ഞു. ഇബ്രാഹീം പേങ്ങാടൻ, നൗഷാദ് ചാലിയാർ, ജലീഷ് കാളികാവ്, അസ്കർ കാളികാവ്, എം.ടി. ഗഫൂർ, മുഹമ്മദലി മങ്കട, ഗഫൂർ കാളികാവ്, ഫൈസൽ മക്കരപ്പറമ്പ്, നൗഷാദ് കാളികാവ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.