ഹജ്ജ് തീർഥാടകരുടെ താമസത്തിനായി ഒരുങ്ങുന്ന മിന
താഴ്വരയിൽ പുതിയ ഇലക്ട്രിക്കൽ പാനലുകൾ സ്ഥാപിച്ചപ്പോൾ
മക്ക: മിനയിലെ പ്രധാന തമ്പുകളിലും ഉപ-തമ്പുകളിലും ഇലക്ട്രിക്കൽ പാനലുകൾ മാറ്റിസ്ഥാപിക്കുന്നതിനും നവീകരിക്കുന്നതിനുമുള്ള വൻകിട പദ്ധതി വിജയകരമായി പൂർത്തിയാക്കിയതായി കദാന ഡെവലപ്മെൻറ് ആൻഡ് ഇൻവെസ്റ്റ്മെൻറ് കമ്പനി വ്യക്തമാക്കാക്കി. വരാനിരിക്കുന്ന ഹജ്ജ് സീസണിന് മുന്നോടിയായി ഒരുക്കിയ വികസന പദ്ധതികളുടെ ഭാഗമായാണ് ഈ സുപ്രധാന നടപടി. തീർഥാടകർക്ക് മിനയിലെ താമസത്തിനിടയിൽ ഉയർന്ന നിലവാരത്തിലുള്ള സുരക്ഷയും തടസ്സമില്ലാത്ത സേവനങ്ങളും ഉറപ്പാക്കാൻ ലക്ഷ്യമിട്ടാണ് വൈദ്യുത അടിസ്ഥാന സൗകര്യങ്ങൾ പൂർണമായും നവീകരിച്ചത്.
രണ്ട് ഘട്ടങ്ങളിലായി ആകെ 298 അത്യാധുനിക ഇലക്ട്രിക്കൽ പാനലുകളാണ് പദ്ധതിയുടെ ഭാഗമായി മിനയിൽ സ്ഥാപിച്ചത്. ഇതിൽ ആദ്യ ഘട്ടത്തിൽ 228 പാനലുകളും, രണ്ടാം ഘട്ടത്തിൽ 70 അധിക പാനലുകളും സജ്ജീകരിച്ചു. ഹജ്ജ് വേളയിൽ പുണ്യസ്ഥലങ്ങളിൽ അനുഭവപ്പെടുന്ന കനത്ത വൈദ്യുതി ഉപയോഗവും, തിരക്കേറിയ സമയങ്ങളിലെ അമിത വൈദ്യുത ലോഡും പ്രതിരോധിക്കാൻ ശേഷിയുള്ള കൃത്യമായ എൻജിനീയറിങ് മാനദണ്ഡങ്ങൾ പാലിച്ചാണ് ഈ പാനലുകൾ രൂപകൽപന ചെയ്തിരിക്കുന്നത്. പ്രവർത്തന കാര്യക്ഷമത മെച്ചപ്പെടുത്തുക, അപ്രതീക്ഷിത തകരാറുകൾക്കുള്ള സാധ്യത കുറക്കുക, വൈദ്യുതി നഷ്ടം ഒഴിവാക്കി തടസ്സമില്ലാത്ത വിതരണം ഉറപ്പാക്കുക എന്നിവയാണ് ഈ നവീകരണത്തിലൂടെ ലക്ഷ്യമിടുന്നത്. തമ്പുകളിലെ ലൈറ്റിങ് സംവിധാനങ്ങളും എയർ കണ്ടീഷണറുകൾ ഉൾപ്പെടെയുള്ള മറ്റ് വൈദ്യുത ഉപകരണങ്ങളും സുഗമമായി പ്രവർത്തിപ്പിക്കാൻ ഇത് സഹായിക്കും. ഈ പുതിയ മാറ്റം തീർഥാടകരുടെ അനുഭവത്തെ നേരിട്ട് സ്വാധീനിക്കുമെന്നും പുണ്യസ്ഥലങ്ങളിലെ താമസ അന്തരീക്ഷത്തിന്റെ ഗുണനിലവാരം ഏറെ ഉയർത്തുമെന്നും കദാന കമ്പനി അധികൃതർ കൂട്ടിച്ചേർത്തു.
ഹജ്ജ് തീർഥാടകർക്ക് തുണയായി റെഡ് ക്രസൻറ് 200 ഇലക്ട്രിക് വാഹനങ്ങളും 71 ആംബുലൻസ് സ്റ്റേഷനുകളും സജ്ജം
മക്ക: ഈ വർഷത്തെ ഹജ്ജ് സീസണിന് മുന്നോടിയായി വിപുലമായ ഒരുക്കങ്ങളുമായി സൗദി റെഡ് ക്രസൻറ് അതോറിറ്റി. തീർഥാടകർക്ക് ആവശ്യമായ അടിയന്തര സേവനങ്ങൾ അതിവേഗം ഉറപ്പാക്കുക, ഫീൽഡ് തലത്തിലുള്ള വിന്യാസം ശക്തമാക്കുക, അത്യാധുനിക സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തുക എന്നിവ ലക്ഷ്യമിട്ടാണ് ഇത്തവണത്തെ പ്രവർത്തന പദ്ധതിയെന്ന് സൗദി റെഡ് ക്രസൻറ് അതോറിറ്റി മേധാവി ജലാൽ അൽ ഒവൈസി വ്യക്തമാക്കി. തീർഥാടകർക്ക് ആംബുലൻസ് സേവനങ്ങൾ കൂടുതൽ എളുപ്പത്തിലും വേഗത്തിലും ലഭ്യമാക്കുക എന്നതാണ് അതോറിറ്റി ഇതിലൂടെ ലക്ഷ്യമിടുന്നത്. തീർഥാടകരുടെ തിരക്കേറിയ പ്രദേശങ്ങളിൽ അടിയന്തര വൈദ്യസഹായം എത്തിക്കുന്നതിനായി 71 ആംബുലൻസ് സ്റ്റേഷനുകളാണ് ഇത്തവണ സജ്ജമാക്കിയിരിക്കുന്നത്. ഇതിന് പുറമേ, ജനസാന്ദ്രതയേറിയ കേന്ദ്രങ്ങളിൽ നിന്ന് രോഗികളെയും പരിക്കേൽക്കുന്നവരെയും സുരക്ഷിതമായി പുറത്തെത്തിക്കുന്നതിനായി ‘റുഫൈദ’ എന്ന് പേരിട്ടിരിക്കുന്ന 200-ലധികം ഇലക്ട്രിക് വാഹനങ്ങളും രംഗത്തിറക്കിയിട്ടുണ്ട്. ആംബുലൻസ് സേവനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാൻ സ്വകാര്യ മേഖലയുടെ പങ്കാളിത്തം ഉറപ്പാക്കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. 71 ആംബുലൻസ് സ്റ്റേഷനുകൾ വഴിയുള്ള കൃത്യമായ കവറേജ് ഉറപ്പാക്കുന്നതിനൊപ്പം, അപകടങ്ങളോ മറ്റ് അടിയന്തര സാഹചര്യങ്ങളോ ഉണ്ടാകുമ്പോൾ സമയം ഒട്ടും നഷ്ടപ്പെടുത്താതെ രക്ഷാപ്രവർത്തനം നടത്താൻ കാൽനട പട്രോളിങ് സംഘങ്ങളെയും വിന്യസിച്ചിട്ടുണ്ട്. അത്യാധുനിക സാങ്കേതികവും പ്രവർത്തനപരവുമായ മികച്ച സംവിധാനങ്ങൾ ഏകോപിപ്പിച്ചുകൊണ്ട്, ഏറ്റവും ചുരുങ്ങിയ സമയത്തിനുള്ളിൽ തീർഥാടകരിലേക്ക് സഹായമെത്തിക്കാൻ ഇത്തവണത്തെ ഹജ്ജ് പ്ലാനിന് സാധിക്കുമെന്നും ജലാൽ അൽ ഒവൈസി കൂട്ടിച്ചേർത്തു.
ഹജ്ജ് നാളുകളിൽ താപനില 47 ഡിഗ്രി വരെ ഉയർന്നേക്കാമെന്ന് പ്രവചനം
സൗദി ദേശീയ കാലാവസ്ഥ നിരീക്ഷണകേന്ദ്രം സി.ഇ.ഒ ഡോ. അയ്മൻ ഗുലാം പുണ്യസ്ഥലങ്ങളിൽ സന്ദർശനം നടത്തിയപ്പോൾ
റിയാദ്: വരാനിരിക്കുന്ന ഹജ്ജ് സീസണിൽ മക്കയിലും പുണ്യസ്ഥലങ്ങളിലും കടുത്ത ചൂടും പൊടിപടലങ്ങൾ നിറഞ്ഞ കാലാവസ്ഥയുമായിരിക്കും അനുഭവപ്പെടുകയെന്ന് സൗദി ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മക്കയിലെയും പുണ്യസ്ഥലങ്ങളിലെയും കേന്ദ്രത്തിെൻറ പ്രവർത്തന സന്നദ്ധത വിലയിരുത്തുന്നതിനായി നടത്തിയ സന്ദർശനത്തിനിടെ സി.ഇ.ഒ ഡോ. അയ്മൻ ഗുലാമാണ് ഇക്കാര്യം വ്യക്തമാക്കിയത്. തീർഥാടകർക്കായി രണ്ട് ഘട്ടങ്ങളായുള്ള കാലാവസ്ഥ പ്രവചനമാണ് കേന്ദ്രം പുറത്തുവിട്ടിരിക്കുന്നത്.
ദുൽഹജ്ജ് ഒന്നു മുതൽ ‘തർവിയ’ ദിനം വരെയുള്ള ആദ്യഘട്ടത്തിൽ മക്കയിലും പുണ്യസ്ഥലങ്ങളിലും പരമാവധി താപനില 44 മുതൽ 47 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാം. ഈ സമയങ്ങളിൽ കുറഞ്ഞ താപനില 28 നും 31 നും ഇടയിലായിരിക്കും. അന്തരീക്ഷ ഈർപ്പം 10 മുതൽ 40 ശതമാനം വരെയായിരിക്കുമെന്നും, തെക്ക് പടിഞ്ഞാറൻ ദിശയിൽ നിന്ന് വടക്ക് പടിഞ്ഞാറൻ ദിശയിലേക്ക് മണിക്കൂറിൽ 15 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. അറഫാ ദിനം മുതൽ ദുൽഹജ്ജ് 13 വരെയുള്ള രണ്ടാം ഘട്ടത്തിൽ ആകാശം പൊതുവെ തെളിഞ്ഞതോ ഭാഗികമായി മേഘാവൃതമായതോ ആയിരിക്കും. എങ്കിലും കടുത്ത ചൂടും മണൽക്കാറ്റും തുടരാൻ സാധ്യതയുണ്ട്. ഈ ദിവസങ്ങളിൽ പരമാവധി താപനില 42 മുതൽ 44 ഡിഗ്രി സെൽഷ്യസ് വരെയും, കുറഞ്ഞ താപനില 26 മുതൽ 29 ഡിഗ്രി സെൽഷ്യസ് വരെയും രേഖപ്പെടുത്തിയേക്കാം.
അന്തരീക്ഷ ഈർപ്പം 55 ശതമാനം വരെ ഉയർന്നേക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. കൂടാതെ, ത്വാഇഫ് ഗവർണറേറ്റിലെ ഉയർന്ന പ്രദേശങ്ങളിൽ ഇടിമിന്നലോടു കൂടിയ മേഘങ്ങൾ രൂപപ്പെടാൻ സാധ്യതയുണ്ടെന്നും, ഇതിെൻറ ഫലമായി ഉണ്ടാകുന്ന കാറ്റും പൊടിയും പുണ്യസ്ഥലങ്ങളിലേക്ക് വ്യാപിച്ചേക്കാമെന്നും ഡോ. അയ്മൻ ഗുലാം കൂട്ടിച്ചേർത്തു. ഹജ്ജ് തീർഥാടകർക്ക് ആവശ്യമായ സേവനങ്ങൾ നൽകാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന് കീഴിലുള്ള സംവിധാനങ്ങൾ പൂർണ സജ്ജമാണ്. ആധുനിക സാങ്കേതികവിദ്യകളുടെ സഹായത്തോടെ കാലാവസ്ഥാ വ്യതിയാനങ്ങൾ കൃത്യമായി വിശകലനം ചെയ്ത് ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറും. ഇതിനായി സ്വദേശികളായ വിദഗ്ധ ജീവനക്കാരെയാണ് നിയോഗിച്ചിട്ടുള്ളത്. മക്ക, പുണ്യസ്ഥലങ്ങൾ, മദീന, ഇവടങ്ങളിലേക്കുള്ള പ്രധാന റോഡുകൾ എന്നിവ കേന്ദ്രീകരിച്ച് വിപുലമായ നിരീക്ഷണ പദ്ധതിയാണ് ഒരുക്കിയിരിക്കുന്നത്.
കാലാവസ്ഥ നിരീക്ഷണത്തിനായി 59 ഓട്ടോമാറ്റിക് സ്റ്റേഷനുകൾ, 19 മൊബൈൽ സ്റ്റേഷനുകൾ, മൂന്ന് ഫിക്സഡ് റഡാറുകൾ, ഒരു മൊബൈൽ റഡാർ എന്നിവക്ക് പുറമെ ഉപഗ്രഹ ചിത്രങ്ങളും അന്തരീക്ഷ പഠന സ്റ്റേഷനുകളും സജീവമായി പ്രവർത്തിക്കും. തീർഥാടകരുടെ സുരക്ഷയും സൗകര്യവും ഉറപ്പാക്കുന്നതിെൻറ ഭാഗമായി, നിർമിത ബുദ്ധി സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി ‘മീഡിയ പ്രൊഡക്ഷൻ ആൻഡ് ഡിജിറ്റൽ കമ്യൂണിക്കേഷൻ സെൻറർ’ പ്രവർത്തനമാരംഭിച്ചിട്ടുണ്ട്. ഇതിലൂടെ 15 ഡിജിറ്റൽ, മീഡിയ പ്ലാറ്റ്ഫോമുകൾ വഴി വിവിധ ഭാഷകളിൽ കാലാവസ്ഥ ബുളളറ്റിനുകളും ബോധവത്കരണ സന്ദേശങ്ങളും തീർഥാടകരിലേക്ക് എത്തിക്കുമെന്നും അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.