മുഹമ്മദ് നിയാസ്
യാംബു: ഈ മാസം 23ന് യാംബുവിൽ നിര്യാതനായ മലപ്പുറം പൊന്നാനി തെക്കേപ്പുറം ചെറുവളപ്പിൽ മുഹമ്മദ് നിയാസിന്റെ (37) മൃതദേഹം ഖബറടക്കി. ചൊവ്വാഴ്ച മഗ്രിബ് നമസ്കാര ശേഷം യാംബു ജി.എം 18 ലുള്ള ശൈഖ് അബ്ദുൽ അസീസ് ബിൻ ബാസ് പള്ളിയിൽ നടന്ന ജനാസ നമസ്കാരത്തിലും ശേഷമുള്ള ഖബറടക്കത്തിലും ധാരാളം പേർ പങ്കെടുത്തു.
നിയാസിന്റെ ബന്ധുക്കളും അദ്ദേഹം ജോലി ചെയ്യുന്ന ഫൈസൽ അൽ നഈമി ലിമിറ്റഡ് കമ്പനിയിലെ ജീവനക്കാരും സുഹൃത്തുക്കളും യാംബുവിലെ വിവിധ സാമൂഹിക, സാംസ്കാരിക സംഘടനാ നേതാക്കളും പ്രവാസിസമൂഹവും അടക്കം വൻ ജനാവലിയാണ് ഖബറടക്കത്തിന് സാക്ഷ്യം വഹിച്ചത്.
ഇക്കഴിഞ്ഞ ഞായറാഴ്ച രാത്രി യാംബുവിലെത്തിയ സുഹൃത്തുക്കളെ വീട്ടിൽ സ്വീകരിച്ച് സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടെ ഇദ്ദേഹത്തിന് ശ്വാസതടസ്സം അനുഭവപ്പെടുകയായിരുന്നു. സുഹൃത്തുക്കളും കെട്ടിട ഉടമസ്ഥനായ സ്വദേശിയും ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.
ഫൈസൽ അൽ നഈമി ലിമിറ്റഡ് കമ്പനി വെസ്റ്റേൺ റീജ്യൻ മാനേജരായി യാംബുവിൽ ജോലിചെയ്തിരുന്ന നിയാസിന്റെ പെട്ടെന്നുള്ള മരണം കുടുംബത്തോടൊപ്പം യാംബുവിലുള്ള മലയാളി സമൂഹത്തെ ഒന്നടങ്കം ഏറെ ദുഃഖത്തിലാഴ്ത്തിയിരുന്നു.
12 വർഷമായി യാംബുവിലുള്ള നിയാസിന്റെ ഭാര്യ റൈഹാനത്ത് യാംബു അൽ മനാർ ഇന്റർനാഷനൽ സ്കൂൾ ജീവനക്കാരിയാണ്. ഏക മകൻ റയ്യാൻ മുഹമ്മദ് അൽ മനാർ ഇന്റർനാഷനൽ സ്കൂൾ യു.കെ.ജി വിദ്യാർഥിയാണ്. ചെറുവളപ്പിൽ ആലി മുഹമ്മദ് - സൈനബ ദമ്പതികളുടെ മകനാണ് നിയാസ്.
സഹോദരങ്ങൾ: മുഹമ്മദ് ബഷീർ, നജീബ്, അബ്ദുന്നാസർ, സലിം, നവാസ്. യു.എ.ഇയിൽ ജോലിചെയ്യുന്ന നിയാസിന്റെ സഹോദരൻ സലിം, മറ്റു ബന്ധുക്കൾ, കമ്പനി അധികൃതർ, യാംബുവിലെ സാമൂഹിക സന്നദ്ധ പ്രവർത്തകർ എന്നിവർ നടപടികൾ പൂർത്തിയാക്കാൻ രംഗത്തുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.