ഈ വർഷം ഹജ്ജ് നിർവഹിച്ചത്​ 17 ലക്ഷത്തിലേറെ തീർഥാടകർ

മക്ക: ഈ വർഷത്തെ ഹജ്ജ് കർമങ്ങളിൽ പങ്കാളികളാകാൻ ലോകത്തി​െൻറ വിവിധ ഭാഗങ്ങളിൽ നിന്നായി 17 ലക്ഷത്തിലധികം തീർഥാടകർ എത്തിയതായി സൗദി ഹജ്ജ്-ഉംറ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് തീർഥാടകരുടെ എണ്ണത്തിൽ 2.04 ശതമാനത്തി​െൻറ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

2025-ൽ ആകെ 1,673,230 പേരായിരുന്നു ഹജ്ജ് നിർവഹിച്ചതെങ്കിൽ, ഈ വർഷം ഇത് 1,707,301 ആയി ഉയർന്നു. കഴിഞ്ഞ വർഷത്തേക്കാൾ 34,071 തീർഥാടകർ ഈ പ്രാവശ്യം കൂടുതലായി എത്തിയിട്ടുണ്ട്. ഔദ്യോഗിക കണക്കുകൾ പ്രകാരം ആകെ തീർഥാടകരിൽ 1,546,655 പേർ വിദേശരാജ്യങ്ങളിൽ നിന്നുള്ളവരും, 160,646 പേർ സൗദി അറേബ്യയിലെ സ്വദേശികളും വിദേശ താമസക്കാരുമാണ് (ഇഖാമ ഉടമകൾ).

തീർഥാടകരുടെ യാത്രാനടപടികൾ സുഗമമാക്കുന്നതിനുള്ള ‘മക്ക റൂട്ട് ഇനിഷ്യേറ്റീവ്’ വഴി ഈ വർഷം 388,694 പേർ മക്കയിലെത്തി. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് മക്ക റൂട്ട് പദ്ധതി പ്രയോജനപ്പെടുത്തിയവരുടെ എണ്ണത്തിൽ 23.7 ശതമാനത്തി​െൻറ ഗണ്യമായ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്.

തീർഥാടകർക്കായുള്ള വിവിധ സേവന സംവിധാനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാനും പ്രവേശന കവാടങ്ങളിലെ സൗകര്യങ്ങൾ വികസിപ്പിക്കാനും സാധിച്ചതാണ് ഈ വർഷത്തെ നേട്ടമായി വിലയിരുത്തപ്പെടുന്നത്. പ്രാദേശികവും ആഗോളവുമായ സാഹചര്യങ്ങൾ മാറിക്കൊണ്ടിരിക്കുമ്പോഴും തീർഥാടകരുടെ സുരക്ഷയ്ക്കും മികച്ച മുന്നൊരുക്കങ്ങൾക്കും രാജ്യം നൽകുന്ന മുൻഗണനയാണ് ഈ വിജയത്തിന് പിന്നിൽ.

സേവനങ്ങളുടെ ഡിജിറ്റലൈസേഷൻ, നൂതന ജനക്കൂട്ട നിയന്ത്രണ സംവിധാനങ്ങൾ, സുരക്ഷ-ആരോഗ്യ-ലോജിസ്​റ്റിക്സ് വകുപ്പുകൾ തമ്മിലുള്ള മികച്ച ഏകോപനം എന്നിവയിലൂടെ പ്രവർത്തന കാര്യക്ഷമത വർദ്ധിപ്പിക്കാൻ മന്ത്രാലയത്തിന് സാധിച്ചു. ഹജ്ജ് തീർഥാടനം തികച്ചും കുറ്റമറ്റതും സുരക്ഷിതവുമാക്കുന്നതിനായി വിവിധ സുരക്ഷാ വിഭാഗങ്ങളിൽ നിന്നുള്ളവരടക്കം മൊത്തം 441,049 സന്നദ്ധ സേവകരെയാണ് ഈ വർഷം വിന്യസിച്ചതെന്നും മന്ത്രാലയം പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.

Tags:    
News Summary - More than 1.7 million pilgrims performed Hajj this year

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.