റിയാദ്: കാത്തുകാത്തിരുന്ന് വിമാനം അടുത്തെത്തിയപ്പോൾ ആകാശം അകന്നുപോയി നെടുവീർപ്പിടുന്ന നൂറുകണക്കിന് മനുഷ്യരെ കാണുന്നില്ലേ നമുക്ക് ചുറ്റും? കാലങ്ങളായി പ്രവാസഭൂമിയിൽ നാടിനും വീടിനും വേണ്ടി വിയർപ്പൊഴുക്കിയവരുണ്ട് അക്കൂട്ടത്തിൽ, നല്ലൊരു ജീവിതം സ്വപ്നം കണ്ട് ഇവിടേക്ക് വന്ന് വഴിമുട്ടിപ്പോയവരുണ്ട്, ഒരുകാലത്ത് ചോദിക്കുന്നവർക്കെല്ലാം വാരിക്കോരി നൽകി ഇന്ന് നോമ്പ് തുറക്കാൻ സന്നദ്ധപ്രവർത്തകർ കൊണ്ടുവരുന്ന ഭക്ഷണപ്പൊതിക്കായി കാത്തിരിക്കുന്നവരുണ്ട്.
പ്രവാസികളുടെ ക്ഷേമത്തിനായി വിനിയോഗിക്കേണ്ട കോടികൾ കൈയിൽ വെച്ച്, ഇൗ പരീക്ഷണ ഘട്ടത്തിലും വിലപേശി കച്ചവടം നടത്തുന്ന ടിക്കറ്റ് സ്വന്തമാക്കുക എന്നത് ഇൗ മനുഷ്യരെ സംബന്ധിച്ച് തികച്ചും അചിന്തനീയമാണ്. പക്ഷേ, നമ്മളിവിടെയുള്ളപ്പോൾ അവരെ വിധിക്ക് വിട്ടു കൊടുക്കാനോ ആ കണ്ണുനീര് കണ്ടില്ലെന്നു നടിക്കാനോ ആവില്ല.
കരളു കത്തുന്ന കാലത്തും കനിവിെൻറ കുളിർമഴ പെയ്യിക്കാനാകുമെന്ന് പലകുറി തെളിയിച്ചവരാണ് നമ്മൾ. ജോലിയും ശമ്പളവും അനിശ്ചിതത്വത്തിൽ നിൽക്കു േമ്പാഴും അയൽവാസിയുടെ പട്ടിണിക്ക് പരിഹാരം കണ്ടെത്താൻ ഇറങ്ങിപ്പുറപ്പെട്ടവർ. നമ്മളിനിയും മുന്നിട്ടിറങ്ങിയേ പറ്റു, നമുക്കേ അതിന് കഴിയു. കോവിഡ് പ്രതിസന്ധിയിൽ നാട്ടിലേക്ക് മടങ്ങുവാനുള്ള ടിക്കറ്റ് എടുക്കാൻ തീരെ നിവൃത്തിയില്ലാത്ത മനുഷ്യരെ നാട്ടിലെത്തിക്കുന്ന ദൗത്യം പ്രവാസി മലയാളിയുടെ ഹൃദയത്തുടിപ്പായ ഗൾഫ് മാധ്യമവും മീഡിയാ വണ്ണും മുന്നോട്ടുവെക്കുന്നു.
നമ്മിൽ ഒാരോരുത്തരും വിചാരിച്ചാൽ നമുക്ക് ചുറ്റുമുള്ള ഒരു പാടുപേർക്ക് ഇൗ പൊരിവെയിൽക്കാലത്ത് തണൽ വിരിച്ചു നൽകാനാവും. നന്മ വറ്റാത്ത പ്രവാസി സമൂഹവും വ്യവസായ നായകരും നിശബ്ദ സേവകരും ഗൾഫ് മാധ്യമവും മീഡിയാ വണ്ണും ചേർന്ന് മുൻകാലങ്ങളിലും തണലൊരുക്കിയിട്ടുണ്ട് ഒരുപാട് പേർക്ക്. ഇൗ നിർണായക ഘട്ടത്തിലും കാലം പ്രതീക്ഷയോടെ നോക്കുന്നുണ്ട് നമ്മെ, ഉത്തരം നൽകിയേ മതിയാവൂ.
ഇൗ ദൗത്യവുമായി കൈകോർക്കാൻ ആഗ്രഹിക്കുന്ന സഹൃദയർ 0504507422 (റിയാദ്), 0559280320 (ജിദ്ദ), 0582369029 (ദമ്മാം) എന്നീ നമ്പറുകളിൽ വാട്ട്സ്ആപ്പ് െചയ്യുക. അല്ലെങ്കിൽ ഗൾഫ്മാധ്യമം- മീഡിയാവൺ പ്രവർത്തകരുമായി ബന്ധപ്പെടുക. നമുക്ക് തെളിയിക്കണം, നമ്മൾ ഒരു തോറ്റ സമൂഹമല്ലെന്ന്. ഇൗ മണ്ണിൽ ഒരു മനുഷ്യജീവിയും ഒറ്റക്കല്ലെന്ന്...
ᐧ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.