ഒമാനിൽ കഴിഞ്ഞദിവസം പെയ്ത വേനൽമഴയുടെ ദൃശ്യങ്ങൾ
മസ്കത്ത്: കഴിഞ്ഞ കുറച്ചു ദിവസങ്ങളായി തുടരുന്ന കടുത്ത വേനൽച്ചൂടിന് താൽക്കാലിക ശമനമേകി രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ കുളിർമഴ പെയ്തിറങ്ങി. ഇതോടെ രാജ്യത്തെ താപനിലയിലും ഗണ്യമായ കുറവുണ്ടായി. ഖുഫ, ബുറൈമി, വാദി അൽ വാരിയ്യ, ഇബ്രയുടെ ചിലഭാഗങ്ങൾ എന്നിവിടങ്ങളിലാണ് വേനൽ മഴ ലഭിച്ചത്. സലാലയുടെ ചില പ്രദേശങ്ങളിൽ ഖരീഫ് മഴയും ലഭിച്ചുതുടങ്ങി. മസ്‌കത്തിന്റെ ചില ഭാഗങ്ങളിൽ കഴിഞ്ഞ ദിവസം അന്തരീക്ഷം മേഘാവൃതമാവുകയും സജീവമായ കാറ്റ് അനുഭവപ്പെടുകയും ചെയ്തിരുന്നു. മസ്‌കത്തിൽ മഴ ലഭിച്ചില്ലെങ്കിലും താപനിലയിൽ കുറവുണ്ടായി.
രാജ്യത്തെ ഏറ്റവും കുറഞ്ഞ താപനില 15.3 ഡിഗ്രി സെൽഷ്യസ് ജബൽ ഷംസിലാണുള്ളത്. ഹജർ പർവത നിരകളിൽ ശക്തമായ ഇടിമിന്നലോടെ കാറ്റും മഴയും പ്രതീക്ഷിക്കുന്നതായി കാലാവസ്ഥാ നിരീക്ഷണം കേന്ദ്രം വ്യക്തമാക്കി. ദോഫാറിലെ മരുഭൂമികളിലും സമീപ പ്രദേശങ്ങളിലും ഇടവിട്ട മഴക്കും, ഒരുപക്ഷെ ഇടിമിന്നലോടെയുള്ള മഴക്കും സാധ്യതയുണ്ടെന്ന് അധികൃതർ വിശദമാക്കുന്നു. പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ വിവരങ്ങൾക്കായി ഔദ്യോഗിക ഉറവിടങ്ങളെ മാത്രം ആശ്രയിക്കണമെന്നും അധികൃതർ അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.