‘കോഴിക്കോടൻസ്’ ഇഫ്താർ സംഗമത്തിൽ വെച്ച് ഷോർട് വീഡിയോ മത്സരത്തിലെ വിജയി
ഫിജിന കബീറിന് ഷംനാദ് കരുനാഗപ്പള്ളി സമ്മാനം നൽകുന്നു
റിയാദ്: കോഴിക്കോട് നിവാസികളുടെ പ്രവാസി കൂട്ടായ്മയായ ‘കോഴിക്കോടൻസ്’ റിയാദിൽ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. മലസ് കാൻറീൻ ലോഞ്ച് ലുലു റൂഫ്ടോപ് അരീനയിൽ നടന്ന സംഗമം റിയാദ് മീഡിയ ഫോറം ജനറൽ സെക്രട്ടറി ജയൻ കൊടുങ്ങല്ലൂർ ഉദ്ഘാടനം ചെയ്തു. റമദാനിലെ ഇഫ്താർ സംഗമങ്ങൾ കേവലം വ്രതം അവസാനിപ്പിക്കാനുള്ള ചടങ്ങുകൾ മാത്രമല്ലെന്നും, സൗഹൃദത്തിന്റെയും സഹിഷ്ണുതയുടെയും മതസൗഹാർദത്തിന്റെയും മഹത്തായ സന്ദേശം ലോകത്തിന് നൽകുന്ന വേദികളാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ചീഫ് ഓർഗനൈസർ കെ.സി. ഷാജു അധ്യക്ഷത വഹിച്ച ചടങ്ങിൽ അബ്ദുൽ ലത്തീഫ് ഓമശ്ശേരി റമദാൻ സന്ദേശം നൽകി. ആത്മീയ കരുത്ത് നേടുന്നതോടൊപ്പം ആത്മപരിശോധന കൂടി നടത്തേണ്ട മാസമാണ് റമദാനെന്നും, തനിക്ക് ചുറ്റുമുള്ളവരോടുള്ള ബാധ്യതകളെക്കുറിച്ച് സ്വയം തിരിച്ചറിവ് നേടാൻ ഈ കാലം വിനിയോഗിക്കണമെന്നും അദ്ദേഹം ഉദ്ബോധിപ്പിച്ചു. കോഴിക്കോടൻസ് ആറാം സീസൺ ലോഞ്ചിങ് സെറിമണിയോടനുബന്ധിച്ച് സംഘടിപ്പിച്ച ഷോർട്ട് വീഡിയോ മത്സരത്തിലെ വിജയികളെ ചടങ്ങിൽ ആദരിച്ചു. ഒന്നാം സ്ഥാനം നേടിയ ഫിജിന കബീറിനുള്ള സർട്ടിഫിക്കറ്റും സമ്മാനവും മാധ്യമപ്രവർത്തകൻ ഷംനാദ് കരുനാഗപ്പള്ളി വിതരണം ചെയ്തു. രണ്ടാം സ്ഥാനത്തെത്തിയ ശബ്നം ഷംസുദ്ധീന് ലത്തീഫ് തെച്ചിയും മൂന്നാം സ്ഥാനം നേടിയ അനീഷ റഹീസിന് മുനീബ് പാഴൂരും സമ്മാനങ്ങൾ നൽകി. മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച വി.കെ.കെ. അബ്ബാസിന് ബഷീർ പാരഗണും, ഷാലിമ റാഫിക്ക് ഇബ്റാഹിം സുബ്ഹാനും, ഫൈസൽ പാഴൂരിന് റാഫി കൊയിലാണ്ടിയും സർട്ടിഫിക്കറ്റുകൾ കൈമാറി.
മുൻ ചീഫ് ഓർഗനൈസർ ഹർഷദ് ഫറോക്ക്, അനിൽ മാവൂർ, മുഹമ്മദ് ഷാഹിൻ എന്നിവർ ചടങ്ങിൽ സംസാരിച്ചു. കെ.പി. റയീസ്, അബ്ദുൽറഷീദ് പൂനൂർ, നിസാം ചെറുവാടി, അൻസാർ കൊടുവള്ളി, സി.ടി. സഫറുള്ള എന്നിവർ പരിപാടികൾ നിയന്ത്രിച്ചു. നിഹാദ് കല്ലായി സ്വാഗതവും ആസിഫ് കൊയിലാണ്ടി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.