യാംബു: കോവിഡ് കാലത്ത് പ്രതീക്ഷിക്കാതെ പ്രതിസന്ധി വന്നപ്പോൾ നിസ്സഹായതയിലായവരും പ് രയാസഘട്ടത്തെ നിശ്ചയദാർഢ്യത്തോടെ സമീപിക്കുന്നവരും പ്രവാസലോകത്ത് ധാരാളം. ജോലിക ്കു പോകാൻ കഴിയാതെ ഫ്ലാറ്റുകളിൽ താമസസ്ഥലവും ഭക്ഷണവുമെല്ലാം പങ്കുവെച്ച് കഴിയുന ്ന ബാച്ലർമാരും വ്യവസായ നഗരങ്ങളിലെ കമ്പനികളിൽ ഷട്ട് ഡൗൺ ജോലിക്കായി നാട്ടിൽനിന്ന് വന്ന് പണി കഴിഞ്ഞിട്ടും തിരിച്ചുപോകാനാവാതെ കുടുങ്ങിയവരും കോവിഡ് നിയന്ത്രണം മൂലം ജോലി ചെയ്യാനാവാതെ പ്രയാസത്തിലായ നിത്യക്കൂലിക്കാരുമായി ഒരു വലിയ നിര. ചികിത്സ, ജോലി, പ്രസവം തുടങ്ങി വിവിധ കാരണങ്ങളാൽ നാട്ടിലേക്ക് മടങ്ങണമെന്ന് ആഗ്രഹിക്കുന്നവരും കൂട്ടത്തിലേറെ. വിമാന വിലക്കുമൂലം അതിന് കഴിയുന്നില്ല. വിവിധ മേഖലകളിൽ കഴിയുന്നവർ ഇൗ അവസ്ഥയെ കുറിച്ച് നടത്തിയ പ്രതികരണങ്ങൾ കോവിഡ് കാലത്തെ പ്രവാസികളുടെ പരിഭവങ്ങളുടെ വൈവിധ്യം വ്യക്തമാക്കുന്നു. സാമൂഹിക അകലം പാലിച്ച് വിവേകം കാണിക്കുക മാത്രമേ മഹാമാരിയെ നേരിടാനുള്ള മാർഗമായി മുന്നിലുള്ളൂ എന്ന് ആരോഗ്യ രംഗത്ത് പ്രവർത്തിക്കുന്ന തിരുവനന്തപുരം സ്വദേശി ഫിറോസ് സലാഹുദ്ദീൻ ഖാൻ പറഞ്ഞു. കോവിഡ് വ്യാപനം നിയന്ത്രണവിധേയമല്ലാതെ തുടരുകയാണെങ്കിൽ ആരോഗ്യമേഖലയെ മാത്രമല്ല രാജ്യത്തിെൻറ അടിത്തറയെ തന്നെ ബാധിക്കുമെന്നും അതിനാൽ എല്ലാവരും ഏറെ ജാഗ്രത കാണിക്കേണ്ടത് അനിവാര്യമാണെന്നും ഫിറോസ് കൂട്ടിച്ചേർത്തു.
പ്രശസ്ത കമ്പനിയിൽ എൻജിനീയറായ കോട്ടയം സ്വദേശി ലാൽമോൻ ജോർജിന് 10ാം ക്ലാസിൽ പഠിക്കുന്ന മകൾക്ക് സി.ബി.എസ്.ഇ പരീക്ഷ പൂർത്തിയാക്കാൻ കഴിയാത്ത ഉത്കണ്ഠയാണുള്ളത്. ഇത് മക്കളുടെ ഉപരിപഠനത്തെയും മറ്റും എങ്ങനെ ബാധിക്കും എന്ന ആശങ്കയിലാണ് ഇദ്ദേഹത്തെ പോലെ പല രക്ഷിതാക്കളും. നിയന്ത്രണങ്ങളുടെ ഭാഗമായി ലേബർ ക്യാമ്പുകളിൽനിന്ന് തൊഴിലാളികളെ മാറ്റിപ്പാർപ്പിച്ചപ്പോൾ തൊഴിൽ നഷ്ടപ്പെട്ടവരിലൊരാളാണ് തിരുവനന്തപുരം സ്വദേശി സാബു സുൽത്താൻ. തൊഴിലും വരുമാനവും നിലച്ച് ദുരിതത്തിലായ നിരവധി പേർ ഇതുപോലെ ഉണ്ട്. ഇത്തരം ആളുകൾക്ക് ഭക്ഷണവും മറ്റു സഹായങ്ങളും നൽകാൻ സന്നദ്ധപ്രവർത്തകർ രംഗത്തുള്ളതാണ് ഏക ആശ്വാസം. ജോലി നഷ്ടത്തിെൻറ ദുഃഖം മാത്രമല്ല കോവിഡ് കാലം ജോലിഭാരം കൂട്ടിയതിെൻറ പരിഭവം പങ്കുവെക്കുന്നവരുമുണ്ട്. അവശ്യസേവന മേഖലകളിൽ ജോലി ചെയ്യുന്നവർക്ക് ഇപ്പോൾ വിശ്രമമില്ലാത്ത ജോലിയാണ്.
യാംബുവിൽ കുടിവെള്ളം വിതരണം ചെയ്യുന്ന വാഹനത്തിൽ ഡ്രൈവറായി ജോലി ചെയ്യുന്ന മുസ്തഫ കൊടിഞ്ഞിക്ക് പറയാനുള്ളത് ഇക്കാര്യമാണ്. രാവിലെ ആറിന് ജോലിക്കിറങ്ങിയാൽ കർഫ്യൂ സമയം തുടങ്ങുന്ന ഉച്ചക്കുശേഷം മൂന്നുവരെ വിശ്രമമില്ലാത്ത ഓട്ടമാണ്. ഫ്ലാറ്റുകളിൽ ഇപ്പോൾ കുടിവെള്ളം കൂടുതൽ വേണം. ജോലിക്ക് പോകാൻ കഴിയാതെ റൂമുകളിൽ തന്നെ ഒതുങ്ങിക്കൂടുന്നതിനാൽ വെള്ളത്തിെൻറ ഉപയോഗം ഇരട്ടിയാണ്. ആവശ്യക്കാർക്ക് സമയത്ത് എത്തിക്കാൻ നന്നായി പ്രയാസപ്പെടുന്ന അവസ്ഥയാണ് കോവിഡ് കാലത്ത് തനിക്ക് ഉണ്ടായിരിക്കുന്നതെന്ന് മുസ്തഫ പറഞ്ഞു. നാട്ടിലെത്തിയാൽ മതിെയന്ന ഒരേ ചിന്ത മാത്രമാണ് മനസ്സിലെന്ന് ബിസിനസ് രംഗത്ത് പ്രവർത്തിക്കുന്ന ശഫീഖ് മങ്കട പറഞ്ഞു. പ്രവാസികളെ ചേർത്തുപിടിക്കാൻ കേരളത്തിലെ മത-സാംസ്കാരിക -സാമൂഹിക സംഘടനകളെല്ലാം മുന്നോട്ടുവന്നത് സന്തോഷം നൽകിയെന്നും പിറന്ന നാടിന് പ്രവാസികളോടുള്ള സ്നേഹവായ്പിൽ അഭിമാനം തോന്നുന്നുണ്ടെന്നും കോഴിക്കോട് സ്വദേശി അഖിൽ പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.