ഹജ്ജ് ഒരുക്കം വിലയിരുത്തി സൗദി ടൂറിസം മന്ത്രി; മക്കയിലെ താമസ കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന

മക്ക: വിശുദ്ധ ഹജ്ജ് കർമത്തിനെത്തുന്ന തീർത്ഥാടകർക്കായി മക്കയിൽ ഒരുക്കിയിട്ടുള്ള താമസസൗകര്യങ്ങളും ഹോസ്പിറ്റാലിറ്റി സേവനങ്ങളും സൗദി ടൂറിസം മന്ത്രി അഹമ്മദ് അൽ ഖത്തീബ് നേരിട്ടെത്തി വിലയിരുത്തി. തീർത്ഥാടകർക്ക് നൽകുന്ന സേവനങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് മന്ത്രി മക്കയിലെ വിവിധ ഹോസ്പിറ്റാലിറ്റി കേന്ദ്രങ്ങളിലും താൽക്കാലിക താമസയിടങ്ങളിലും പരിശോധന നടത്തിയത്.

സന്ദർശന വേളയിൽ, തീർത്ഥാടകരെ സ്വീകരിക്കുന്നതിനായി പ്രത്യേക പരിശീലനം ലഭിച്ച ടൂറിസം വകുപ്പ് ഉദ്യോഗസ്ഥരുമായി മന്ത്രി കൂടിക്കാഴ്ച നടത്തി. സേവന രംഗത്തെ ഇവരുടെ സന്നദ്ധതയും കാര്യക്ഷമതയും അദ്ദേഹം നേരിട്ട് ബോധ്യപ്പെട്ടു. തീർത്ഥാടകരുടെ യാത്ര കൂടുതൽ ആസ്വാദ്യകരമാക്കുന്ന രീതിയിലുള്ള ആതിഥ്യമര്യാദ ഉറപ്പാക്കണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു.

 

മക്ക ചേംബർ ആസ്ഥാനത്ത് വെച്ച് നിക്ഷേപകരുമായും താമസ കേന്ദ്രങ്ങളുടെ നടത്തിപ്പുകാരുമായും മന്ത്രി വിപുലമായ ചർച്ച നടത്തി. ഹജ്ജ് സീസണിൽ താമസ സൗകര്യങ്ങളുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളും കൃത്യമായി ഏകോപിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. താമസ കേന്ദ്രങ്ങളുടെ എണ്ണവും സൗകര്യങ്ങളും വർധിപ്പിക്കുന്നതിൽ മന്ത്രാലയം വലിയ മുന്നേറ്റം നടത്തിയതായി മന്ത്രി യോഗത്തിൽ അറിയിച്ചു.

തീർത്ഥാടകരുടെ താമസത്തിനായി ‘താൽക്കാലിക ലോഡ്ജുകൾ’ അനുവദിക്കുന്നതിനുള്ള പുതിയ ലൈസൻസിങ് സംവിധാനം മന്ത്രാലയം വിജയകരമായി നടപ്പിലാക്കി. മക്കയിലെ താമസസൗകര്യങ്ങളുടെ ശേഷി വർധിപ്പിക്കാൻ ഈ നീക്കം സഹായിച്ചതായി മന്ത്രി സ്ഥിരീകരിച്ചു. ഈ വർഷം മക്കയിലെ തീർത്ഥാടക താമസ മേഖലയുടെ പൂർണ്ണമായ മേൽനോട്ട ചുമതല ടൂറിസം മന്ത്രാലയത്തിനാണ്. സേവനങ്ങളിൽ വീഴ്ച വരുത്താതെ, ആധുനികമായ എല്ലാ സൗകര്യങ്ങളും തീർത്ഥാടകർക്ക് ലഭ്യമാക്കുമെന്ന് മന്ത്രാലയം ഉറപ്പുനൽകി.

Tags:    
News Summary - Saudi Tourism Minister evaluates Hajj preparations; conducts surprise inspections at accommodation centers in Makkah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.