ജിദ്ദ: കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന യുവ സൗദി ഫുട്ബാൾ കളിക്കാരൻ ഹാഷിം അൽ ഹാഷിം രോഗമുക്തനായി. ഒരു സുഹൃത്തിൽനിന്നാണ് തനിക്ക് പകർന്നതെന്ന് അൽഹുദ യൂത്ത് ക്ലബ് അംഗമായ അദ്ദേഹം ‘ദുൻയാ റിയാദിയ്യ’ എന്ന ചാനലിന് അനുവദിച്ച അഭിമുഖത്തിൽ പറഞ്ഞു. 19കാരനായ ഹാഷിം കഴിഞ്ഞ ദിവസമാണ് ഖത്വീഫ് സെൻട്രൽ ആശുപത്രിയിൽനിന്ന് പുറത്തിറങ്ങിയത്. മാർച്ച് 25 മുതൽ എട്ടു ദിവസം െഎസൊലേഷനിലായിരുന്നു. കോവിഡ് ബാധ തെൻറ ജീവിതത്തിലെ ഏറ്റവും ദുഷ്കരമായ അനുഭവത്തിെൻറ നാളുകളായിരുന്നുവെന്ന് ഹാശിം പറഞ്ഞു. അല്ലാഹുവിനെ സ്തുതിക്കെട്ട, ഇപ്പോൾ വീട്ടിലാണ്. ആരോഗ്യസ്ഥിതി തൃപ്തികരമാണ്. കഴിഞ്ഞുപോയ ദിവസങ്ങൾ ജീവിതത്തിലെ ഏറ്റവും പ്രയാസകരമായ ഘട്ടമായിരുന്നു. കോവിഡ് ബാധയുണ്ടായത് വീട്ടിലേക്ക് ആരെങ്കിലും വന്നത് മൂലമല്ല. ഒരു സ്വകാര്യ ഒാഫിസിൽ വെച്ച് സുഹൃത്തുമായുള്ള സമ്പർക്കത്തിലൂടെയാണത് പകർന്നത്. അവിടെ അധികസമയം കഴിഞ്ഞിരുന്നില്ല. രണ്ടു ദിവസം കഴിഞ്ഞപ്പോൾ ആരോഗ്യ മന്ത്രാലയത്തിൽനിന്ന് ഫോൺ വിളി വന്നു. കോവിഡ് ബാധിച്ചവരുമായി സമ്പർക്കത്തിലേർപ്പെട്ടവരുടെ പട്ടികയിൽ ഞാനുമുണ്ടായിരുന്നു. രണ്ടു പരിശോധനകൾ നടത്തി. ഖത്വീഫ് സെൻട്രൽ ആശുപത്രിയിൽ നടത്തിയ രണ്ടാമത്തെയും അവസാനത്തെയും സാമ്പ്ൾ പരിശോധനഫലം പോസിറ്റിവായി കണ്ടു. അങ്ങനെയാണ് ചികിത്സയിൽ തുടർന്നത്.
എെൻറ കുടുംബത്തിലെ മറ്റാർക്കും രോഗം ബാധിച്ചിരുന്നില്ല. ആരോഗ്യ മന്ത്രാലയത്തിെൻറയും പ്രത്യേകിച്ച് ഖത്വീഫ് സെൻട്രൽ ആശുപത്രിയിലെയും മെഡിക്കൽ ജീവനക്കാരുടെയും സേവനങ്ങളെ പ്രകീർത്തിക്കുന്നതായും അൽഹാശിം പറഞ്ഞു. ആദ്യ ആഴ്ചയിലെ അപകടനില തരണം ചെയ്യുന്നതുവരെ തനിക്ക് എല്ലാ പരിചരണവും ആശുപത്രി അധികൃതർ നൽകി. കാര്യങ്ങളെ ഗൗരവത്തോടെയും ജാഗ്രതയോടും കാണണമെന്നും വീടുകളിൽതന്നെ കഴിയണമെന്നും അത്യാവശ്യത്തിനല്ലാതെ പുറത്തിറങ്ങരുതെന്നുമാണ് സൗദിയിൽ കോവിഡ് ബാധിച്ച ആദ്യത്തെ കളിക്കാരനെന്ന നിലയിൽ എല്ലാവരോടും പറയാനുള്ളതെന്നും അദ്ദേഹം പറഞ്ഞു. ഇൗ സമയത്ത് കുടുംബവുമായും അല്ലാതെയും കൂടിച്ചേർന്നുള്ള സംഗമങ്ങൾ വലിയ അപകടവും രോഗവ്യാപനത്തിന് കാരണമാകുമെന്നും ഹാശിം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.