ജിദ്ദ: കെ.എം.സി.സി ജിദ്ദ സെൻട്രൽ കമ്മിറ്റി കായിക വിഭാഗം സംഘടിപ്പിക്കുന്ന ഇ.അഹമ്മദ് മെമ്മോറിയൽ ഫുട്ബാൾ ടൂർണമെന്റ് ഫൈനൽ ചിത്രം തെളിഞ്ഞു. ജില്ലാ മത്സര വിഭാഗത്തിൽ കെ.എം.സി.സി പാലക്കാട്, കെ.എം.സി.സി കണ്ണൂർ ടീമുകൾ തമ്മിൽ ഫൈനലിൽ ഏറ്റുമുട്ടും. ക്ലബ് സീനിയർ വിഭാഗത്തിൽ ബിറ്റ് ബോൾട്ട് എഫ്.സി, കംഫർട്ട് ട്രാവൽസ് റീം എഫ്.സിയും ക്ലബ് ജൂനിയർ വിഭാഗത്തിൽ ജെ.എസ്.സി അക്കാദമി, സോക്കർ എഫ്.സി ടീമുകളും ഫൈനലിൽ മാറ്റുരക്കും.
ജില്ലാതല ചാമ്പ്യൻഷിപ്പിലെ ആദ്യ സെമി ഫൈനൽ മത്സരത്തിൽ മുൻ ഇന്ത്യൻ താരം വി.പി സുഹൈർ നയിച്ച കെ.എം.സി.സി പാലക്കാട് ടീം കെ.എം.സി.സി വയനാട് ടീമിനെ ടൈ ബ്രേക്കറിൽ പരാജയപ്പെടുത്തി. മുഴുവൻ സമയം പിന്നിട്ടപ്പോൾ ഇരു ടീമുകളും രണ്ടു ഗോളുകൾ വീതം നേടി സമനിലയിൽ തുടർന്നു. പിന്നീട് നടന്ന പെനാൽറ്റി ഷൂട്ടൗട്ടിലാണ് പാലക്കാട് മൂന്നിനെതിരെ നാലു ഗോളുകൾക്ക് വിജയിച്ചത്. ഗോൾ ബാറിനു കീഴിൽ മികച്ച പ്രകടനം കാഴ്ചവെച്ച പാലക്കാടിന്റെ മുഹമ്മദ് ആശിക്കിനെ കളിയിലെ മികച്ച താരമായി തിരഞ്ഞെടുത്തു. പാലക്കാടിനുവേണ്ടി സാനിഷ്, ജാവിദ് എന്നിവർ ഗോൾ നേടിയപ്പോൾ, വയനാടിനുവേണ്ടി നിഷാം, അഖിൽ ചന്ദ്രൻ എന്നിവർ ഗോൾ നേടി. ജില്ലാതല ചാമ്പ്യൻഷിപ്പിലെ രണ്ടാം സെമി ഫൈനലിൽ കെ.എം.സി.സി കണ്ണൂർ ടീം, കെ.എം.സി.സി കാസർകോട് ടീമിനെ രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് പരാജയപ്പെടുത്തി. കണ്ണൂരിനുവേണ്ടി ഹാസിം അഹമ്മദ് രണ്ടു ഗോളുകളും , അനസ് ഒരുഗോളും നേടി. കാസർകോട് ടീമിന് വേണ്ടി ഫൈസാൻ, ഷെഫിൻ എന്നിവർ ഓരോ ഗോളുകൾ വീതം നേടി. ഹാശിം അഹ്മദിനെ മികച്ച താരമായി തിരഞ്ഞെടുത്തു.
കെ.എം.സി.സി ജിദ്ദ സെൻട്രൽ കമ്മിറ്റി ഇ.അഹമ്മദ് മെമ്മോറിയൽ ഫുട്ബാൾ ടൂർണമെന്റിൽനിന്ന്
ക്ലബ് വിഭാഗം ചാമ്പ്യൻഷിപ്പിലെ ആദ്യ സെമിഫൈനൽ മത്സരത്തിൽ ബിറ്റ് ബോൾട്ട് എഫ്.സി, സി മാക്ക് ഫൈസലിയ എഫ്.സിയെ ഒരു ഗോളിനു പരാജയപ്പെടുത്തി. ബിറ്റ്ബോൾട്ട് എഫ്.സിക്കുവേണ്ടി സമാനത്തുൽ നസ്രിൻ ഗോൾ നേടി. ബിറ്റ്ബോൾട്ട് എഫ്.സിയുടെ ജിബിൻ വർഗീസിനെ കളിയിലെ മികച്ച താരമായി തിരഞ്ഞെടുത്തു. ക്ലബ് ചാമ്പ്യൻഷിപ്പിലെ രണ്ടാം സെമിയിൽ കൺഫർട്ട് ട്രാവൽസ് റീം എഫ്.സി, സയാൻ അൽ ജസീറയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് പരാജയപ്പെടുത്തി.
റീം എഫ്.സിക്കുവേണ്ടി ഗോകുൽ രണ്ടു ഗോളുകൾ നേടിയപ്പോൾ, സയാൻ അൽ ജസീറക്കുവേണ്ടി മുഹമ്മദ് ഫാസിൽ ഒരു ഗോൾ നേടി. റീം എഫ്.സിയുടെ ഗോകുലിനെ മികച്ച കളിക്കാരനായി തിരഞ്ഞെടുത്തു. അടുത്ത വെള്ളിയാഴ്ച നടക്കുന്ന ഫൈനൽ മത്സരങ്ങളിൽ വിവിധ ടീമുകൾക്ക് വേണ്ടി കേരളത്തിൽ നിന്നുള്ള പ്രഗത്ഭ താരങ്ങൾ ബൂട്ടണിയുമെന്ന് കെ.എം.സി.സി ഭാരവാഹികൾ
അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.