യാമ്പു: ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ മുഹമ്മദ് നൂര്‍ റഹ്മാന്‍ ശൈഖ് യാമ്പു സന്ദര്‍ശിച്ചു. യാമ്പുവിലെ കമ്യൂണിറ്റി വെല്‍ഫെയര്‍ അംഗങ്ങളുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച സംഗമത്തിന് അല്‍ മനാര്‍ ഇന്‍റര്‍നാഷണല്‍ സ്കൂള്‍ ആണ് വേദിയൊരുക്കിയത്. യാമ്പുവിലെ സാമൂഹിക, സാംസ്കാരിക രാഷ്ട്രീയ സംഘടനകളുടെ ഭാരവാഹികളും അല്‍ മനാര്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ കാപ്പില്‍ ഷാജി മോന്‍, കെന്‍സ് സ്കൂള്‍ പ്രിന്‍സിപ്പല്‍ ബിന്ദു സന്തോഷ്, റദ്വ സ്കൂള്‍ പ്രതിനിധിയും കോണ്‍ സുല്‍ ജനറലിനെ ബൊക്കെ നല്‍കി ആദരിച്ചു. കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍ എല്ലാ മാസവും യാമ്പു സന്ദര്‍ശിക്കുമ്പോള്‍ കാണാന്‍ വരുന്ന പ്രവാസികളുടെ തിരക്ക് ഉള്‍ക്കൊള്ളാന്‍ കഴിയാത്ത നിലവിലെ കുടുസ്സായ ഓഫീസ് കേന്ദ്രത്തിന് പകരം വിശാലമായ സൗകര്യമുള്ള മറ്റൊരു ഇടം വേണമെന്ന് സംഘടനാ നേതാക്കള്‍ ആവശ്യപ്പെട്ടു. ഇന്ത്യന്‍ തൊഴിലാളികള്‍ക്ക് തൊഴില്‍ സംബന്ധമായ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സംവിധാനമൊരുക്കുക, കോഴിക്കോട് വിമാനത്താവളവുമായി ബന്ധപ്പെട്ട പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ കേന്ദ്രഗവണ്‍മെന്‍റില്‍ സമ്മര്‍ദം ചെലുത്തുക, തുടങ്ങിയ നിരവധി വിഷയങ്ങള്‍ സംഘടനാപ്രതിനിധികള്‍ സി.ജിയുടെ ശ്രദ്ധയില്‍ പെടുത്തി.
തൊഴില്‍ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കോണ്‍സുലേറ്റ് നൂതനസംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്നും ഇന്ത്യക്കാരുടെ ക്ഷേമത്തിലും തൊഴില്‍ സംബന്ധമായ പ്രശ്നപരിഹാരത്തിനും നിയമത്തിന്‍െറ വഴിയില്‍ നിന്നുകൊണ്ട് സാധ്യമായ പരിഹാരം ചെയ്യാന്‍ കോണ്‍സുലേറ്റ് പ്രതിജ്ഞാബദ്ധമാണെന്ന് മറുപടി പ്രസംഗത്തില്‍ കോണ്‍സുല്‍ ജനറല്‍ മുഹമ്മദ് നൂര്‍ റഹ്മാന്‍ ശൈഖ് പറഞ്ഞു. കെ.എം.സി.സി, നവോദയ, ഒ.ഐ.സി.സി, തനിമ, യാമ്പു ഇന്ത്യന്‍ ഇസ്ലാഹി സെന്‍റര്‍, സൗദി ഇന്ത്യന്‍ ഇസ്ലാഹി സെന്‍റര്‍, ഐ.എഫ് .സി, എസ്.കെ.ഐ.സി, പ്രവാസി സാംസ്കാരിക വേദി, ഐ.സി.എഫ്, യാമ്പു വിചാര വേദി തുടങ്ങിയവയുടെ പ്രതിനിധികള്‍ പങ്കെടുത്തു. യാമ്പുവിലെ കമ്മ്യൂണിറ്റി വെല്‍ ഫെയര്‍ അംഗമായ ശങ്കര്‍ എളങ്കൂര്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. സി.സി.ഡബ്ള്യു അംഗം സാബു വെളിയം ചടങ്ങില്‍ സംബന്ധിച്ചു. സി.സി.ഡബ്ള്യു അംഗം മുസ്തഫ മൊറയൂര്‍ സ്വാഗതവും അല്‍ മനാര്‍ സ്കൂള്‍ സീനിയര്‍ അഡ്മിനിസ്ട്രേറ്റര്‍ ഇര്‍ഫാന്‍ നൗഫല്‍ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.