പ്രവാസി കുടുംബങ്ങൾക്കും മദ്രസാധ്യാപകർക്കും അടിയന്തിര സഹായവുമായി ഐ.സി.എഫ് ജിദ്ദ

ജിദ്ദ: കോവിഡ് കാലത്ത് നാട്ടിൽ ദുരിതമനുഭവിക്കുന്ന മദ്രസാധ്യാപകർക്കും സൗദിയിലേക്ക് തിരിച്ചു വരാൻ കഴിയാതെ നാട്ടിൽ കുടുങ്ങിയ പ്രവാസി കുടുംബങ്ങൾക്കും ഐ.സി.എഫ് ജിദ്ദ കമ്മിറ്റി 25 ലക്ഷം രൂപയുടെ അടിയന്തിര സാമ്പത്തിക സഹായം വിതരണം ചെയ്യുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

പ്രതിസഡി കാലത്ത് മതകലാലയങ്ങൾ അടഞ്ഞ് കിടക്കുന്നത് കാരണവും മറ്റും ഏറെ പ്രയാസമനുഭവിക്കുന്നവരാണ് മദ്രസാധ്യാപകർ. അവരിൽ നിന്നും ഏറ്റവും അർഹരായവരെയാണ് സഹായത്തിനായി പരിഗണിക്കുക. ജിദ്ദയിൽ നിന്നും അവധിക്കായി നാട്ടിൽ പോയി കോവിഡ് നിയന്ത്രണങ്ങൾ കാരണം തിരിച്ച് വരാനാവാതെ ജോലിയും വിസയും മറ്റും നഷ്ടപ്പെട്ട് കഷ്ടതയനുഭവിക്കുന്ന പ്രവാസികളെയാണ് സഹായത്തിനായി തിരഞ്ഞെടുക്കുക. 14 ജില്ലകളിൽ നിന്നും ഐ.സി.എഫിന്റെ മാതൃഘടകമായ കേരള മുസ്ലിം ജമാഅത്ത് മുഖേനയായിരിക്കും ഗുണഭോക്താക്കളെ കണ്ടെത്തുക.

പ്രസ്ഥാനത്തിന്റെ പ്രദേശിക ഘടകങ്ങൾ മുഖേന നവംബർ 30 നുള്ളിൽ സഹായധനം വിതരണം ചെയ്യും. കോവിഡ് മൂലം ദുരിതമനുഭവിച്ച ആയിരങ്ങൾക്ക് നാട്ടിലും ജിദ്ദയിലുമായി അവശ്യ മരുന്നുകളും ഭക്ഷണവും മറ്റു സേവനങ്ങളും ഐ.സി.എഫ് ലഭ്യമാക്കിയിരുന്നതായി ഭാരവാഹികൾ അറിയിച്ചു. നാടണയാൻ കഴിയാതെ കുടുങ്ങിക്കിടന്ന 600 ഓളം പേരെ വന്ദേഭാരത് മിഷൻ, ഐ.സി.എഫ് ചാർട്ടേഡ് വിമാനങ്ങളിലായി സൗജന്യമായി നാട്ടിലെത്തിച്ചു. കോവിഡ് കാല സാന്ത്വന ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി സെൻട്രൽ കമ്മിറ്റി 11 ലക്ഷത്തിലധികം രൂപ ചെലവഴിച്ചു.

ദാറുൽ ഖൈർ ഭവന പദ്ധതി, വിവാഹ സഹായം, ചികിത്സ സഹായം, വിദ്യാഭ്യാസം, കുടിവെള്ള പദ്ധതി തുടങ്ങി പ്രവാസികൾക്കിടയിലും നാട്ടിലും ഒരു വർഷക്കാലം 2.4 കോടി രൂപയിലധികം ചിലവഴിച്ചു കൊണ്ടുള്ള സാന്ത്വന പ്രവർത്തനങ്ങൾ നടത്തിയതായും ഭാരവാഹികൾ അറിയിച്ചു. സയിദ് ഹബീബ് അൽബുഖാരി, ശാഫി മുസ്‌ലിയാർ, ബഷീർ പറവൂർ, അബ്ദുറഹിം വണ്ടൂർ, മൊയ്തീൻ കുട്ടി സഖാഫി, മുജീബ് എ.ആർ നഗർ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

Tags:    
News Summary - ICF Press meet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.