ജിദ്ദ: ഹുറൂബും പിറകെയെത്തിയ രോഗവും കാരണം ദുരിതത്തിലായ മലയാളി പ്രവാസി സാംസ്കാരിക വേദിയുടെ സഹായത്തോടെ നാട്ടിലെത്തി.
സ്പോൺസർ തന്റെ കീഴിൽനിന്ന് ഒളിച്ചോടിയെന്ന് പരാതി നൽകി 'ഹുറൂബ്' ആക്കുകയും അതിനിടെ രോഗബാധിതനാവുകയും ചെയ്തു രണ്ടുവർഷത്തോളം സൗദിയിൽ ദുരിതത്തിൽ കഴിഞ്ഞ കോഴിക്കോട് കൊടുവള്ളി സ്വദേശി ഹുസൈനാണ് നാടണഞ്ഞത്.
ഒരു കമ്പനിയുടെ വിസയിൽ അഞ്ചു വർഷം മുമ്പ് ജിദ്ദയിലെത്തിയ ഹുസൈൻ വിവിധ സ്ഥലങ്ങളിൽ ജോലി ചെയ്തിരുന്നു. ജോലി ചെയ്തിരുന്ന ബഖാലയുടെ ഉടമ യമനി സ്പോൺസർഷിപ് മാറ്റാമെന്ന് വാഗ്ദാനം നൽകിയെങ്കിലും അതു നടന്നില്ല. സ്പോൺസർഷിപ് മാറാതെ രണ്ടുവർഷം പിന്നിട്ടതിനെത്തുടർന്നാണ് സ്പോൺസർ ഹുറൂബാക്കിയത്. സ്പോൺസറുമായി നിരന്തരം സംസാരിച്ചതിന്റെ ഫലമായി അദ്ദേഹം ഹുറൂബ് നീക്കി.
പിന്നീട് കോവിഡ് പടർന്നുപിടിച്ചതിനെത്തുടർന്നുണ്ടായ ലോക്ഡൗണും വ്യാപാര മാന്ദ്യവുമൊക്കെയായപ്പോൾ ബഖാലയിലെ ജോലിയും നഷ്ടമായി. അതിനുശേഷം ഹുസൈന് നട്ടെല്ലിന് അസുഖം ബാധിക്കുകയും നടക്കാനും ഇരിക്കാനുമൊക്കെ ബുദ്ധിമുട്ടാവുകയും ചെയ്തു.
കിടപ്പിലായി എട്ടു മാസം കഴിഞ്ഞാണ് പ്രവാസി സാംസ്കാരിക വേദി പ്രവർത്തകർ വിവരം അറിഞ്ഞത്. തുടർന്ന് അദ്ദേഹവുമായി ബന്ധപ്പെട്ടു പ്രവാസി വെൽഫെയർ വിങ് താമസത്തിനും ഭക്ഷണത്തിനുമൊക്കെയുള്ള കാര്യങ്ങൾ ഏർപ്പെടുത്തിക്കൊടുക്കുകയും ചികിത്സക്ക് ആവശ്യമായ സഹായങ്ങൾ ചെയ്തുകൊടുക്കുകയും ചെയ്തു. നിയമക്കുരുക്ക് നീക്കി ഹുസൈനെ നാട്ടിലയക്കാൻ കോൺസുലേറ്റിന്റെ സഹായത്തോടെ നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിന് പ്രവാസി സേവനവിഭാഗത്തിലെ അംഗങ്ങളായ ഉസാമ, യൂസുഫ് പരപ്പൻ, ദാവൂദ് രാമപുരം എന്നിവർ നേതൃത്വം നൽകി.
കഴിഞ്ഞദിവസം നാട്ടിലേക്ക് മടങ്ങിയ ഹുസൈന് നൽകിയ യാത്രയയപ്പ് ചടങ്ങിൽ പ്രവാസി സാംസ്കാരികവേദി വെസ്റ്റേൺ പ്രൊവിൻസ് സെക്രട്ടറി ഷഫീഖ് മേലാറ്റൂർ അദ്ദേഹത്തിനുള്ള ടിക്കറ്റ് കൈമാറി. പ്രവാസിയുടെ സേവനങ്ങൾക്ക് നന്ദി പറഞ്ഞ് ഇൻഡിഗോ വിമാനത്തിൽ അദ്ദേഹം നാട്ടിലേക്ക് തിരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.