വാതക ഉൽപാദനത്തിൽ വൻ കുതിച്ചുചാട്ടം; ജാഫുറ പാടത്തും തനാഖീബ് പ്ലാന്‍റിലും ഉൽപാദനം ആരംഭിച്ചു

റിയാദ്: മിഡിൽ ഈസ്​റ്റിലെ ഏറ്റവും വലിയ പാരമ്പര്യേതര വാതക മേഖലയായ ജാഫുറയിൽ ഉൽപാദനം ആരംഭിച്ചതായി സൗദി ആരാംകോ അറിയിച്ചു. ഇതോടൊപ്പം ലോകത്തിലെ തന്നെ ഏറ്റവും വലിയ വാതക പ്ലാന്‍റുകളിൽ ഒന്നായ തനാഖീബ് ഗ്യാസ് പ്ലാന്‍റും പ്രവർത്തനസജ്ജമായതോടെ ഊർജ്ജ മേഖലയിൽ വലിയൊരു നാഴികക്കല്ലാണ് രാജ്യം പിന്നിട്ടിരിക്കുന്നത്.

വാതക ഉൽപാദന വിപുലീകരണ പദ്ധതിയിലെ ഈ ഗണ്യമായ പുരോഗതി ആരാംകോയുടെ തന്ത്രപ്രധാനമായ വളർച്ചയെ പ്രതിഫലിപ്പിക്കുന്നു. 2030-ഓടെ കമ്പനിയുടെ വാതക വിൽപന ശേഷി ഏകദേശം 80 ശതമാനം വർധിപ്പിക്കുകയാണ് ലക്ഷ്യം. ഈ വൻകിട പദ്ധതികൾ പൂർത്തിയാകുന്നതോടെ 2030-ൽ 12 ബില്യൺ മുതൽ 15 ബില്യൺ ഡോളർ വരെ അധിക പണമൊഴുക്ക് സൃഷ്​ടിക്കാനാകുമെന്നും കമ്പനി പ്രതീക്ഷിക്കുന്നു.

ജാഫുറ പാടത്തെ ഉൽപാദനവും തനാഖീബ് പ്ലാന്‍റിന്‍റെ പ്രവർത്തനവും രാജ്യത്തിന്‍റെ  ഊർജ്ജ ഭാവിക്ക് സുപ്രധാനമാണെന്ന് ആരാംകോ പ്രസിഡൻറും സി.ഇ.ഒയുമായ അമീൻ നാസർ പറഞ്ഞു. ഇവ കമ്പനിയുടെ ലാഭവിഹിതം വർധിപ്പിക്കുന്നതിനൊപ്പം, വർധിച്ചുവരുന്ന ആഭ്യന്തര വാതക ആവശ്യം നിറവേറ്റാനും വിവിധ വ്യാവസായിക മേഖലകളുടെ ഉൽപാദനക്ഷമത ഉയർത്താനും സഹായിക്കും.

ഊർജ്ജ മന്ത്രാലയത്തിന്‍റെ പിന്തുണയും ജീവനക്കാരുടെ കഠിനാധ്വാനവുമാണ് ഈ നേട്ടത്തിന് പിന്നിലെന്ന് അമീൻ നാസർ വ്യക്തമാക്കി. ഭരണകൂടം നൽകുന്ന സവിശേഷമായ ശ്രദ്ധ ആരാംകോയുടെ വിജയങ്ങളിൽ നിർണായക സ്വാധീനം ചെലുത്തുന്നുണ്ടെന്നും, സൗദി വിഷൻ 2030- ന്‍റെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ ഈ മെഗാ പ്രോജക്റ്റുകൾ വലിയ പങ്ക് വഹിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    
News Summary - Huge surge in gas production; Production begins at Jafura field and Tanaqeeb plant

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.