ജിദ്ദ: ഹജ്ജ് സീസണൽ ജോലികൾക്കായി ‘അജീർ ഹജ്ജ്’ പോർട്ടൽ സേവനം സൗദി മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം ആരംഭിച്ചു. ഹജ്ജ് കാലയളവിലെ സീസണൽ കരാറുകളുടെ അടിസ്ഥാനത്തിൽ തൊഴിലാളികളിൽനിന്ന് പ്രയോജനം നേടാൻ സ്ഥാപന ഉടമകളെ അനുവദിക്കുന്നതാണ് ഈ സേവനം. ഹജ്ജ് സീസണിൽ പുണ്യസ്ഥലങ്ങളിൽ ജോലി ചെയ്യാൻ ആഗ്രഹിക്കുന്ന 15 വയസ്സിന് മുകളിൽ പ്രായമുള്ള സ്വദേശികളോ സൗദിയിലെ താമസക്കാരായ വിദേശികളോ അവരുടെ ബയോഡാറ്റ ‘അജീർ ഹജ്ജ്’ പ്ലാറ്റ്ഫോം വഴി അപ്ലോഡ് ചെയ്യാൻ മന്ത്രാലയം ആവശ്യപ്പെട്ടു. ഹജ്ജ് സീസണുകളിൽ സ്ഥാപനങ്ങൾക്കും തൊഴിലാളികൾക്കും ജോലി സംഘടിപ്പിക്കുന്നതിനും നടപടിക്രമങ്ങൾ സുഗമമാക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഈ സേവനം ഒരുക്കിയിരിക്കുന്നത്.
അജീർ പോർട്ടൽ സ്ഥാപനങ്ങൾക്ക് വർക്ക് പെർമിറ്റ് നൽകുകയും സ്വദേശികൾക്കും വിദേശികൾക്കും താൽക്കാലികമായി ജോലി നൽകുകയും ചെയ്യുന്നു. എന്നാൽ, വിദേശികൾക്ക് ഇത്തരത്തിൽ ജോലിക്ക് അപേക്ഷിക്കുന്നതിന് നിലവിലെ തൊഴിൽ ദാതാവിന്റെ അനുമതിപത്രം നിർബന്ധമാണ്. വിദേശികളുടെ ആശ്രിതർക്കും ഈ ജോലിക്കുവേണ്ടി അപേക്ഷ സമർപ്പിക്കാവുന്നതാണ്. ഹജ്ജ് സീസണിലെ ജോലി ഒഴിവുകൾ പ്ലാറ്റ്ഫോമിലൂടെ പ്രദർശിപ്പിക്കാൻ സ്ഥാപനങ്ങൾക്കും അനുമതിയുണ്ട്. ഈ അവസരങ്ങൾ അവലോകനം ചെയ്യാനും അപേക്ഷിക്കാനും തൊഴിലന്വേഷകർക്ക് സാധിക്കും. തൊഴിൽ വഴക്കം വർധിപ്പിക്കുക, വിപണിയിൽ തൊഴിലിന്റെ കാര്യക്ഷമത ശക്തമാക്കുക, ബാഹ്യ റിക്രൂട്ട്മെന്റിനെ ആശ്രയിക്കുന്നത് കുറക്കുക തുടങ്ങിയ ലക്ഷ്യങ്ങൾ കൈവരിക്കാനാണ് അജീർ സേവനം ശ്രമിക്കുന്നത്. ദൈവത്തിന്റെ അതിഥികൾക്ക് നൽകുന്ന സേവനങ്ങളുടെ നിലവാരം മെച്ചപ്പെടുത്തുന്നതിനും ഹജ്ജ് സീസണിൽ അവരുടെ അനുഭവം മെച്ചപ്പെടുത്തുന്നതിനുമുള്ള മന്ത്രാലയത്തിന്റെ പദ്ധതിയിലാണ് ഈ സംരംഭം വരുന്നത്. സീസണൽ ജോലി ചെയ്യുന്ന വ്യക്തികൾക്ക് ഹജ്ജ് പെർമിറ്റ് നൽകണമെന്ന് മന്ത്രാലയം സ്ഥാപനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. വ്യവസ്ഥകൾ പാലിക്കാത്ത സ്ഥാപനങ്ങൾക്ക് പിഴയുണ്ടാകുമെന്ന മുന്നറിയിപ്പും നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.