ആഭ്യന്തര തീർഥാടകർക്കായുള്ള ഹജ്ജ് രജിസ്‌ട്രേഷൻ ആരംഭിച്ചു; പാക്കേജ് ബുക്കിങ് റമദാൻ 15 മുതൽ

റിയാദ്: ഈ വർഷത്തെ ഹജ്ജ് സീസണിൽ സൗദി അറേബ്യയ്ക്കുള്ളിൽ നിന്നുള്ള തീർഥാടകർക്കായുള്ള (സൗദി പൗരന്മാർക്കും താമസരേഖയുള്ള വിദേശികൾക്കും) രജിസ്‌ട്രേഷൻ നടപടികൾ ആരംഭിച്ചതായി ഹജ്ജ്-ഉംറ മന്ത്രാലയം അറിയിച്ചു. ‘നുസുക്’ ആപ്പ് വഴിയോ മന്ത്രാലയത്തിെൻറ ഔദ്യോഗിക വെബ്‌സൈറ്റ് (www.nusuk.sa) വഴിയോ റമദാൻ ആറ് മുതൽ അപേക്ഷകൾ സമർപ്പിച്ചു തുടങ്ങാം. ഹജ്ജ് പാക്കേജുകൾ തെരഞ്ഞെടുക്കുന്നതിനും ബുക്ക് ചെയ്യുന്നതിനുമുള്ള സൗകര്യം റമദാൻ 15 മുതലാണ് ലഭ്യമാകുക.

ഈ ഘട്ടത്തിൽ രജിസ്‌ട്രേഷൻ ആരംഭിക്കുന്നത് മുതൽ ശവ്വാൽ മാസം അവസാനം വരെ, ഇതുവരെ ഹജ്ജ് നിർവഹിക്കാത്തവർക്കായിരിക്കും മുൻഗണന ലഭിക്കുക. സീറ്റുകൾ ബാക്കിയുള്ള പക്ഷം മാത്രമേ മുമ്പ് ഹജ്ജ് ചെയ്ത അർഹരായ അപേക്ഷകരെ പരിഗണിക്കുകയുള്ളൂ.

അപേക്ഷകർ പാലിക്കേണ്ട പ്രധാന നിബന്ധനകൾ ഇനി പറയുന്നവയാണ്. അപേക്ഷകന് കുറഞ്ഞത് 15 വയസ് പൂർത്തിയായിരിക്കണം. അംഗീകൃതമായ എല്ലാ ആരോഗ്യ നിബന്ധനകളും പാലിച്ചിരിക്കണം. വിദേശി താമസക്കാർക്ക് സാധുവായ ഇഖാമ ഉണ്ടായിരിക്കണം. ചുരുങ്ങിയത് ഒരു വർഷം മുെമ്പങ്കിലും ഇഖാമ ലഭിച്ചവർക്കായിരിക്കും മുൻഗണന.

അംഗീകൃത കമ്പനികൾ വഴി മാത്രമേ ഹജ്ജ് കരാറുകൾ ഉറപ്പിക്കാവൂ എന്ന് മന്ത്രാലയം കർശന നിർദേശം നൽകി. ഇവ നുസുക് ആപ്പിൽ ലഭ്യമാണ്. അപേക്ഷകർ സ്വന്തമായി അക്കൗണ്ട് സൃഷ്ടിച്ച് വിവരങ്ങൾ പൂരിപ്പിക്കുകയും അർഹത ഉറപ്പുവരുത്തുകയും വേണം. പാക്കേജ് തെരഞ്ഞെടുത്ത ശേഷം ‘സദാദ്’ പേയ്‌മെൻറ് സിസ്റ്റം വഴി ഫീസ് അടയ്ക്കുന്നതോടെ ഹജ്ജ് പെർമിറ്റ് ഇഷ്യൂ ചെയ്യുന്നതാണ്. കൂടുതൽ വിവരങ്ങൾക്കും സംശയങ്ങൾക്കുമായി നുസുക് ആപ്പോ ഔദ്യോഗിക വെബ്‌സൈറ്റോ സന്ദർശിക്കാവുന്നതാണ്. അടിയന്തര സഹായങ്ങൾക്കായി 1966 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണെന്നും മന്ത്രാലയം അറിയിച്ചു.

Tags:    
News Summary - Hajj registration for domestic pilgrims begins

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.