മക്ക: സൗദി അറേബ്യയിലെയും മറ്റ് ഗൾഫ് രാജ്യങ്ങളിലെയും സ്വദേശി പൗരന്മാർക്ക് മെയ് മൂന്ന് (ദുൽ ഖഅ്ദ 15) വരെ ഉംറ തീർഥാടനത്തിനായി മക്കയിൽ പ്രവേശിക്കാമെന്ന് ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. എന്നാൽ ജി.സി.സി രാജ്യങ്ങളിൽ താമസിക്കുന്ന പ്രവാസികൾ ഉൾപ്പെടെയുള്ള മറ്റുള്ളവർക്ക് ഈ ആനുകൂല്യം ലഭിക്കില്ല.
ഹജ്ജ് പെർമിറ്റ് ഉള്ളവർക്കോ അല്ലെങ്കിൽ മക്കയിൽ ജോലി ചെയ്യുന്നതിനായുള്ള പ്രത്യേക അനുമതി പത്രം (തസ്രീഹ്) കൈവശമുള്ളവർക്കോ മാത്രമേ ഇതര വിഭാഗങ്ങളിൽ നിന്ന് മക്കയിലേക്ക് പ്രവേശനം അനുവദിക്കൂ എന്ന് അധികൃതർ ആവർത്തിച്ച് വ്യക്തമാക്കി.
ഈ വർഷത്തെ ഹജ്ജ് സീസണിന് തുടക്കം കുറിച്ചുകൊണ്ട് ഏപ്രിൽ 19 (ദുൽ ഖഅ്ദ 1) മുതൽ വിദേശ തീർഥാടകർ വിമാനമാർഗവും കപ്പൽ വഴിയും മക്കയിലും മദീനയിലും എത്തിത്തുടങ്ങിയിട്ടുണ്ട്. ഇതിെൻറ പശ്ചാത്തലത്തിൽ വിസിറ്റ് വിസയിൽ രാജ്യത്തുള്ളവർ നിശ്ചിത സമയത്തിനുള്ളിൽ മടങ്ങണമെന്ന് മന്ത്രാലയം നേരത്തെ തന്നെ നിർദ്ദേശം നൽകിയിരുന്നു.
ഹജ്ജ് നിയന്ത്രണങ്ങൾ ആരംഭിക്കുന്നതിന് മുമ്പുള്ള അവസാന അവസരം പ്രയോജനപ്പെടുത്തി സൗദിയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നിരവധി സ്വദേശി തീർഥാടകരാണ് നിലവിൽ മസ്ജിദുൽ ഹറാമിലേക്ക് ഒഴുകുന്നത്. തീർഥാടകരുടെ തിരക്ക് വർദ്ധിച്ചതോടെ ഹറം പള്ളിക്ക് ചുറ്റുമുള്ള ഹോട്ടലുകൾ ഭൂരിഭാഗവും നിറഞ്ഞുകഴിഞ്ഞു. വാരാന്ത്യ ദിനങ്ങളിൽ ഹോട്ടൽ മുറികളുടെ വാടകയിൽ വൻ വർദ്ധനവാണ് രേഖപ്പെടുത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.