യാംബു ടൗൺ ഇസ്‌ലാമിക് സെൻററി​ന്റെ ആഭിമുഖ്യത്തിൽ കഴിഞ്ഞ വർഷം ഉംറ ട്രിപ് സംഘടിപ്പിച്ചപ്പോൾ (ഫയൽ ചിത്രം)

റമദാനിലെ എല്ലാ ദിവസങ്ങളിലും യാംബുവിൽനിന്ന് സൗജന്യ ഉംറ സർവിസ്; ബുക്കിങ് ആരംഭിച്ചു

യാംബു: റമദാൻ മാസത്തിൽ വിശ്വാസികൾക്കായി യാംബുവിൽനിന്ന് എല്ലാ ദിവസവും സൗജന്യ ഉംറ യാത്രകൾ സംഘടിപ്പിക്കുന്നു. യാംബു ടൗൺ ഇസ്‌ലാമിക് സെൻററി​ന്റെയും (ജാലിയാത്ത്), പ്രമുഖ കോൺട്രാക്റ്റിങ്​ സ്ഥാപനമായ ‘അറാട്കോ’ കമ്പനിയുടെയും സംയുക്ത ആഭിമുഖ്യത്തിലാണ് ഈ സേവനം ഒരുക്കിയിരിക്കുന്നത്. ഉംറ യാത്രയ്ക്കുള്ള ബുക്കിങ് ഇതിനകം ആരംഭിച്ചു കഴിഞ്ഞു.

റമദാനിലെ എല്ലാ ദിവസങ്ങളിലും ളുഹ്ർ നമസ്കാരാനന്തരമാണ് യാത്ര പുറപ്പെടുന്നത്. നോമ്പ് തുറക്കുള്ള ഭക്ഷണം ഉൾപ്പെടെയുള്ള സൗകര്യങ്ങൾ യാത്രക്കാർക്കായി പാക്കേജിൽ ഒരുക്കിയിട്ടുണ്ട്. മാഹിർ ദുഹയ്യിസ്‌ അൽ രിഫായി ആണ് അറാട്കോ കമ്പനിക്കുവേണ്ടി ഇഫ്താർ വിരുന്ന്, അത്താഴം, ഖുർആൻ, തസ്ബീഹ് എന്നിവയടങ്ങിയ ഈ സൗജന്യ യാത്ര സ്പോൺസർ ചെയ്തിരിക്കുന്നത്.

മലയാളികളടക്കം നൂറുകണക്കിന് വിശ്വാസികൾക്കും വ്യാവസായ നഗരിയിലെ തൊഴിലാളികൾക്കും ഏറെ ആശ്വാസകരമായ ഈ പദ്ധതി കഴിഞ്ഞ വർഷങ്ങളിലും വിജയകരമായി നടപ്പാക്കിയിരുന്നു. ജാലിയാത്തി​ന്റെ കീഴിലുള്ള ബസുകൾ ടൗൺ മസ്ജിദ് ജാമിഅഃ കബീർ പരിസരത്തുള്ള ഇഫ്താർ ടെൻറിന് സമീപത്തു നിന്നും, അറാട്കോയുടെ കീഴിലുള്ള ബസുകൾ മസ്ജിദ് ജാമിഅഃ കബീറിന് സമീപത്തുള്ള ‘ബിൻ ദിഹാഇസ് ജനറൽ സർവിസ്’ ഓഫിസ് പരിസരത്ത് നിന്നുമാണ് പുറപ്പെടുക. ഉംറ നിർവഹിച്ച ശേഷം പിറ്റേദിവസം രാവിലെ 7.30-ഓടെ ബസ് തിരികെ യാംബുവിലെത്തും.

സീറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യുന്നതിനായി ടൗണിലെ ലക്കി ഹോട്ടലിന് അടുത്തുള്ള ജാലിയാത്ത് ഓഫിസിലോ, താജ് ഹോട്ടലിന് സമീപമുള്ള ‘ബിൻ ദിഹാഇസ് ജനറൽ സർവിസ്’ ഓഫിസിലോ നേരിട്ടെത്താം. രാവിലെ 9.30 മുതൽ 2.30 വരെയും, വൈകുന്നേരം 5.30 മുതൽ രാത്രി 11.45 വരെയുമാണ് ഓഫിസ് സമയം.

റമദാനിലുടനീളം ഒരു ബസ് സർവിസ് ഉണ്ടാകുമെന്നും, എന്നാൽ വെള്ളിയാഴ്ചകളിലും റമദാൻ അവസാന 10-ലും തിരക്ക് പരിഗണിച്ച് കൂടുതൽ ബസുകൾ ഏർപ്പെടുത്തുമെന്നും അറാട്കോ അധികൃതർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 0565758043, 0548465567 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.

Tags:    
News Summary - Free Umrah service from Yambu on all days of Ramadan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.