റിയാദ്: സൗദി സര്‍ക്കാര്‍ മേഖലയിലെ സ്വദേശിവത്കരണത്തിെൻറ ഭാഗമായി ഇതുവരെ 71 ശതമാനം വിദേശികളെയും സേവനത്തില്‍ നിന്ന് ഒഴിവാക്കിയതായി സിവില്‍ സര്‍വീസ് മന്ത്രാലയത്തെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഈ വര്‍ഷം മാത്രം 2,221 വിദേശികള്‍ക്ക് ജോലി നഷ്ടപ്പെട്ടിട്ടുണ്ട്. തൊഴില്‍ കരാര്‍ തീര്‍ന്നവരുടേത് പുതുക്കാത്തതാണ് ഇത്രയും പേര്‍ക്ക് ഒന്നിച്ച് ജോലി നഷ്ടപ്പെടാന്‍ കാരണം. 20 വര്‍ഷം മുമ്പ് മന്ത്രിസഭ അംഗീകരിച്ച് 74ാം നമ്പര്‍ കരാറിെൻറ അടിസ്ഥാനത്തിലാണ് സ്വദേശിവത്കരണം തുടരുന്നത്. വിദേശികള്‍ ജോലി ചെയ്യുന്ന തസ്തികയില്‍ സ്വദേശികള്‍ ലഭ്യമാണെങ്കില്‍ തല്‍സ്ഥാനത്ത് നിയമിക്കണമെന്നാണ് മന്ത്രിസഭ തീരുമാനത്തിലുള്ളത്. ഇതേ തീരുമാനത്തിെൻറ അടിസ്ഥാനത്തില്‍ മുന്‍വര്‍ഷങ്ങളില്‍ ആയിരങ്ങള്‍ക്ക് തൊഴില്‍ കരാര്‍ പുതുക്കാനാവതെ ജോലി നഷ്ടപ്പെട്ടിട്ടുണ്ട്.
ഇപ്പോള്‍ ജോലി നഷ്ടപ്പെട്ട 2,221 പേരില്‍ 1,814 പേരും ആരോഗ്യ രംഗത്ത് സേവനമനുഷ്ഠിക്കുന്നവരാണ്. 336 അധ്യാപകര്‍, 52 പൊതുജോലിക്കാര്‍, 19 പേര്‍ വിദ്യാഭ്യാസ അധ്യാപകേതര രംഗത്ത് സേവനമനുഷ്ഠിക്കുന്നവരും സര്‍ക്കാര്‍ മേഖലയില്‍ ജോലി നഷ്ടപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. അതേസമയം സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം പുതുതായി കരാര്‍ ഒപ്പുവെച്ച 895 ജോലിക്കാര്‍ തൊഴില്‍ രംഗത്തേക്ക് കടന്നുവന്നിട്ടുമുണ്ട്. ഇതില്‍ 680 പേരും ആരോഗ്യ രംഗത്താണ്.
211 പേര്‍ വിദ്യാഭ്യാസം, നാല് പൊതുരംഗം എന്നിവയും ഇതില്‍ ഉള്‍പ്പെടുന്നു. നിലവില്‍ സര്‍ക്കാര്‍ മേഖലയില്‍ സേവനമനുഷ്ഠിക്കുന്നവരില്‍ ഏറ്റവും കൂടുതല്‍ ജോലിക്കാരുള്ളത് ആരോഗ്യമേഖലയിലാണ്. രണ്ടാം സ്ഥാനം വിദ്യാഭ്യാസ മേഖലക്കുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.