ജിദ്ദ: ഈ വർഷത്തെ ഹജ്ജ് കർമത്തിനായി എസ്.വൈ.എസ് ഹജ്ജ് സെല്ലിന് കീഴിലുള്ള തീർഥാടകരുടെ ആദ്യ സംഘം വ്യാഴാഴ്ച സൗദി അറേബ്യയിൽ എത്തിച്ചേരും. എസ്.വൈ.എസ് ഹജ്ജ് സെല്ലിൽ നിന്നുള്ള 120 പേരും മർകസ് ഹജ്ജ് ഗ്രൂപ്പിലെ 40 പേരും ഉൾപ്പെടെ ആകെ 160 തീർഥാടകരാണ് ഈ ആദ്യ സംഘത്തിലുള്ളത്.
വ്യാഴാഴ്ച രാവിലെ 8.50ന് കോഴിക്കോട് വിമാനത്താവളത്തിൽ നിന്നും പുറപ്പെടുന്ന എയർ ഇന്ത്യ എക്സ്പ്രസ് (ഐ.എക്സ് 397) വിമാനത്തിലാണ് സംഘം യാത്ര തിരിക്കുന്നത്. സൗദി സമയം ഉച്ചക്ക് 12.30ഓടെ ജിദ്ദ വിമാനത്താവളത്തിലെത്തുന്ന ഹാജിമാർ വൈകുന്നേരത്തോടെ മക്കയിൽ പ്രവേശിക്കും.
പുണ്യഭൂമിയിലെത്തുന്ന ഹാജിമാരെ സ്വീകരിക്കുന്നതിനും അവർക്ക് ആവശ്യമായ മാർഗനിർദേശങ്ങളും സേവനങ്ങളും ഉറപ്പുവരുത്തുന്നതിനുമായി ഐ.സി.എഫ്, ആർ.എസ്.സി വളൻറിയർ കോറും നേതാക്കളും വിപുലമായ തയ്യാറെടുപ്പുകളാണ് പൂർത്തിയാക്കിയിരിക്കുന്നത്. ജിദ്ദ വിമാനത്താവളം മുതൽ മക്കയിലെ താമസസ്ഥലങ്ങൾ വരെ ഹാജിമാരെ സഹായിക്കാൻ പ്രത്യേക സേവന സംഘങ്ങൾ സജീവമായി രംഗത്തുണ്ടാകും.
കഴിഞ്ഞ വർഷങ്ങളിൽ ജിദ്ദ, മക്ക, മദീന എന്നിവിടങ്ങളിൽ നൽകിവന്ന മികച്ച സേവനങ്ങൾ ഇത്തവണയും ഹാജിമാർക്ക് പൂർണതോതിൽ ലഭ്യമാക്കുമെന്ന് ഐ.സി.എഫ്, ആർ.എസ്.സി ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.