സൗന്ദര്യവർധനയ്​ക്ക്​ എക്സോസോം കുത്തിവെപ്പ്: ഡോക്ടർമാർക്കെതിരെ അന്വേഷണവുമായി സൗദി ആരോഗ്യ മന്ത്രാലയം

റിയാദ്: സൗന്ദര്യവർധക ആവശ്യങ്ങൾക്കായി ‘എക്സോസോം’ കുത്തിവെപ്പുകൾ പ്രോത്സാഹിപ്പിച്ച ഡോക്ടർമാർക്കെതിരെ സൗദി ആരോഗ്യ മന്ത്രാലയം അന്വേഷണം ആരംഭിച്ചു. ഈ കുത്തിവെപ്പുകളുടെ ഉപയോഗവുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ വ്യാപകമായ പ്രചാരണവും ചർച്ചകളും ഉയർന്നതിനെ തുടർന്നാണ് മന്ത്രാലയത്തി​െൻറ അടിയന്തര ഇടപെടൽ.

രോഗികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും സുരക്ഷിതമായ ആരോഗ്യ സംരക്ഷണ രീതികൾ പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള മന്ത്രാലയത്തി​െൻറ കർശനമായ മേൽനോട്ട ചുമതലകളുടെ ഭാഗമായാണ് ഈ നടപടി. സംഭവവുമായി ബന്ധപ്പെട്ട് ആവശ്യമായ നിയമപരമായ നടപടിക്രമങ്ങൾ മന്ത്രാലയം ഇതിനകം തന്നെ ആരംഭിച്ചിട്ടുണ്ട്. ചട്ടങ്ങൾ ലംഘിച്ച് പ്രചാരണം നടത്തിയ രണ്ട് ഡോക്ടർമാരെ ചോദ്യം ചെയ്യാൻ തുടങ്ങിയതായും ഇതുമായി ബന്ധപ്പെട്ട എല്ലാ നിയന്ത്രണ ആവശ്യകതകളും പൂർത്തീകരിച്ചതായും മന്ത്രാലയം ഔദ്യോഗികമായി അറിയിച്ചു.

രാജ്യത്തെ എല്ലാ ആരോഗ്യ പ്രവർത്തനങ്ങളും മെഡിക്കൽ സേവനങ്ങളും ഔദ്യോഗിക ലൈസൻസുകൾക്കും അക്രഡിറ്റേഷനുകൾക്കും അനുസൃതമായി മാത്രമേ നടത്താവൂ എന്ന് മന്ത്രാലയം കർശന നിർദേശം നൽകി. ആരോഗ്യ സംരക്ഷണ മേഖലയെ നിയന്ത്രിക്കുന്ന നിലവിലുള്ള ചട്ടങ്ങളും നിയമങ്ങളും പൂർണമായി പാലിക്കാൻ എല്ലാ ആരോഗ്യ വിദഗ്ധരോടും സ്ഥാപനങ്ങളോടും മന്ത്രാലയം ആവശ്യപ്പെട്ടു.

യഥാർത്ഥത്തിൽ ശരീരത്തിന് പുറത്തുമാത്രം ഉപയോഗിക്കാൻ ഉദ്ദേശിച്ചിട്ടുള്ള ഏതൊരു സൗന്ദര്യവർധക ഉൽപ്പന്നവും ആവശ്യമായ റെഗുലേറ്ററി അംഗീകാരങ്ങളോ യോഗ്യതയുള്ള അധികാരികളുടെ അനുമതിയോ ഇല്ലാതെ ഒരു മെഡിക്കൽ ചികിത്സയായോ ശരീരത്തിനുള്ളിലേക്കുള്ള കുത്തിവെപ്പായോ പ്രോത്സാഹിപ്പിക്കാൻ പാടുള്ളതല്ല. രോഗികളുടെ സുരക്ഷയ്ക്കാണ് തങ്ങൾ ഏറ്റവും വലിയ മുൻഗണന നൽകുന്നതെന്ന് മന്ത്രാലയം ആവർത്തിച്ചു വ്യക്തമാക്കി.

അംഗീകൃത ശാസ്ത്രീയ-നിയന്ത്രണ മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കാൻ എല്ലാവരും ബാധ്യസ്ഥരാണ്. രാജ്യത്തെ ആരോഗ്യ സംരക്ഷണത്തി​െൻറ ഗുണനിലവാരവും രോഗികളുടെ സുരക്ഷിതത്വവും നിലനിർത്തുന്നതിനായി എല്ലാ ആരോഗ്യ പരിപാലന വിദഗ്ധരും തങ്ങളുടെ പ്രഫഷനൽ ധാർമ്മികതയും ഉത്തരവാദിത്തങ്ങളും ഉയർത്തിപ്പിടിക്കണമെന്നും ആരോഗ്യ മന്ത്രാലയം ഓർമിപ്പിച്ചു.

Tags:    
News Summary - Exosome injections for beauty enhancement: Saudi Ministry of Health initiates investigation against doctors

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.