ദമ്മാം: ലോകത്തിലെ ഏറ്റവും വലിയ ഈന്തപ്പന മരുപ്പച്ചയായ സൗദി കിഴക്കൻ പ്രിശ്യയിലെ അൽ അഹ്സയിൽ ഈ വർഷത്തെ ഈന്തപ്പഴ വിളവെടുപ്പിന് ആവേശകരമായ തുടക്കമായി. പ്രതിവർഷം 1,20,000 ടണ്ണിലധികം ഈത്തപ്പഴം ഉത്പാദിപ്പിക്കുന്ന, 20 ലക്ഷത്തിലേറെ ഈന്തപ്പനകൾ സമൃദ്ധമായി വളരുന്ന പ്രദേശമാണ് അൽ അഹ്സ താഴ്വര.
സൗദിയുടെ കാർഷിക-സാമ്പത്തിക മേഖലകൾക്ക് ഒരേപോലെ ഉണർവേകുന്നതാണ് ഈ വിളവെടുപ്പ് കാലം. അതുകൊണ്ടുതന്നെ ഏറെ ആകാംക്ഷയോടെയും പ്രതീക്ഷയോടെയുമാണ് പ്രാദേശിക കർഷകർ ഈ സീസണെ വരവേൽക്കുന്നത്. സാധാരണയായി ആഗസ്റ്റ് മുതൽ ഒക്ടോബർ വരെയുള്ള മാസങ്ങളിലാണ് വിളവെടുപ്പ് നടക്കാറുള്ളതെങ്കിലും, ഇത്തവണ കടുത്ത ചൂട് നേരത്തെ എത്തിയത് ഈന്തപ്പഴങ്ങൾ വേഗത്തിൽ പാകമാകാൻ കാരണമായതായി കാർഷിക വിദഗ്ധർ വിലയിരുത്തുന്നു.
ആഗോള കാലാവസ്ഥാ വ്യതിയാനത്തിെൻറ പ്രതിഫലനം കൂടിയാണ് ഈ നേരത്തെയുള്ള വിളവെടുപ്പ്. വിപണിയിൽ ഏറെ പ്രിയമുള്ള 20-ലധികം മികച്ച ഇനങ്ങളുടെ വിളവെടുപ്പാണ് ഇപ്പോൾ ആരംഭിച്ചിരിക്കുന്നത്. ആദ്യഘട്ടത്തിൽ വിളവെടുത്ത ഉൽപ്പന്നങ്ങൾ ഗുണനിലവാരം, വലുപ്പം, നിറം, രുചി എന്നിവയുടെ അടിസ്ഥാനത്തിൽ തരംതിരിച്ചാണ് വിപണിയിൽ എത്തിക്കുന്നത്. സീസണിെൻറ തുടക്കത്തിൽ എത്തുന്ന ഈന്തപ്പഴങ്ങൾക്ക് ആവശ്യക്കാർ ഏറെയായതിനാൽ മികച്ച വിലയും കർഷകർക്ക് ലഭിക്കുന്നുണ്ട്.
വിളവെടുപ്പിെൻറ സാമ്പത്തിക വിജയം ഉറപ്പാക്കുന്നതിനായി സൗദി പരിസ്ഥിതി, ജല, കൃഷി മന്ത്രാലയവും അൽ അഹ്സ മുനിസിപ്പാലിറ്റിയും സംയുക്തമായി വിപുലമായ തന്ത്രപരമായ പദ്ധതികളാണ് ആവിഷ്കരിച്ചിരിക്കുന്നത്. വിപണിയിൽ ഉൽപ്പന്നങ്ങളുടെ തുടർച്ചയായ ലഭ്യത ഉറപ്പാക്കാനും, പ്രാദേശിക ഉൽപാദകരെ വ്യാപാരികളുമായും ഉപഭോക്താക്കളുമായും തടസ്സമില്ലാതെ ബന്ധിപ്പിക്കാനും പ്രത്യേക ഫീൽഡ് ടീമുകളെ നിയോഗിച്ചിട്ടുണ്ട്.
ഈ ടീമുകൾ ലേല പ്രക്രിയകൾക്ക് നേരിട്ട് മേൽനോട്ടം വഹിക്കും. കൂടാതെ, സീസണൽ ഈന്തപ്പഴ ഉത്സവങ്ങളും വർഷം മുഴുവൻ നീണ്ടുനിൽക്കുന്ന കർഷക വിപണികളും ഉൾപ്പടെയുള്ള സമർപ്പിത മാർക്കറ്റിങ് പ്ലാറ്റ്‌ഫോമുകളും ഇതിനായി സ്ഥാപിക്കും.
രുചിയിലും ഗുണമേന്മയിലും ഏറെ മുൻപന്തിയിലാണ് അൽ അഹ്സയിലെ ഈന്തപ്പഴങ്ങൾ. ലോകപ്രശസ്തമായ ഖലാസ്, സുക്കാരി, അജ്‌വ തുടങ്ങിയ ഇനങ്ങൾ തനതായ രുചികൊണ്ടും പോഷകഗുണം കൊണ്ടും സവിശേഷമാണ്. പരമ്പരാഗത അറബ് കാപ്പിയായ ‘ഗഹ്‍വ’യോടൊപ്പം ഈ ഈന്തപ്പഴങ്ങൾ കഴിക്കുന്നത് സന്ദർശകർക്ക് ഒരു പ്രത്യേക അനുഭൂതിയാണ് സമ്മാനിക്കുന്നത്. അറബ് ടൂറിസത്തിലെ മറക്കാനാവാത്ത അനുഭവമായാണ് പല സഞ്ചാരികളും ഇതിനെ വിശേഷിപ്പിക്കുന്നത്.
അൽ അഹ്സ നിവാസികളെ സംബന്ധിച്ചിടത്തോളം ഈന്തപ്പഴ വിളവെടുപ്പ് കേവലമൊരു കൃഷിപ്പണിയല്ല, മറിച്ച് ഒരു ഉത്സവകാലം കൂടിയാണ്. പരിചയസമ്പന്നരായ കർഷകർ ഈന്തപ്പനകളിൽ കയറുന്നതും, ഈന്തപ്പഴക്കുലകൾ കേടുപാടുകൾ കൂടാതെ ശ്രദ്ധയോടെ താഴെയിറക്കുന്നതും, അവ പാകപ്പെടുത്തി ഉണക്കിയെടുക്കുന്നതുമെല്ലാം ഒരു കലാരൂപം പോലെ മനോഹരമായ കാഴ്ചയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.