സൗദിയിൽ മയക്കുമരുന്ന് വേട്ട തുടരുന്നു; ഒരാഴ്ച്ചക്കിടയിൽ പിടിച്ചെടുത്തത് 1,534 കള്ളക്കടത്ത് വസ്തുക്കൾ

ജിദ്ദ: സൗദിയിൽ പഴുതടച്ചുള്ള മയക്കു മരുന്ന് വേട്ട തുടരുകയാണ്. രാജ്യത്തുടനീളമുള്ള കര, കടൽ, വ്യോമ കസ്റ്റംസ് തുറമുഖങ്ങളിൽ നിന്ന് കഴിഞ്ഞ ആഴ്ച 1,534 കള്ളക്കടത്ത് വസ്തുക്കൾ പിടിച്ചെടുത്തതായി സകാത്ത്, നികുതി, കസ്റ്റംസ് അതോറിറ്റി (സാറ്റ്ക) വെളിപ്പെടുത്തി. പിടിച്ചെടുത്ത ഇനങ്ങളിൽ ഹാഷിഷ്, കൊക്കെയ്ൻ, ഹെറോയിൻ, ഷാബു, കാപ്റ്റഗൺ ഗുളികകൾ തുടങ്ങിയ 101 തരം മയക്കുമരുന്നുകളും 709 നിരോധിത വസ്തുക്കളും ഉൾപ്പെടുന്നതായി സാറ്റ്ക അറിയിച്ചു. കസ്റ്റംസ് തുറമുഖങ്ങളിൽ 2,761 പാക്ക് പുകയിലയും അതിന്റെ വിവിധ ഉത്പന്നങ്ങളും 62 തരം കറൻസികളും ഒമ്പത് തരം ആയുധങ്ങളും അനുബന്ധ സാധനങ്ങളും പിടിച്ചെടുത്തതായി അതോറിറ്റി അറിയിച്ചു.സമൂഹത്തിന്റെ സുരക്ഷയും സംരക്ഷണവും ഉറപ്പാക്കുന്നതിനായി രാജ്യത്തെ വിവിധ സുരക്ഷാ ഉദ്യോഗസ്ഥരുടെ സഹകരണത്തിലും തുടർച്ചയായ ഏകോപനത്തിലും നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.

എല്ലാ സൗദി തുറമുഖങ്ങളിലും കസ്റ്റംസ് നിയന്ത്രണം ശക്തിപ്പെടുത്തുന്നതിനുള്ള നിരന്തരമായ ശ്രമങ്ങൾക്ക് അതോറിറ്റി ഊന്നൽ നൽകി. ദോഷകരമായ വസ്തുക്കളിൽ നിന്നും നിയമവിരുദ്ധ വ്യാപാരത്തിൽ നിന്നും സമൂഹത്തെ സംരക്ഷിക്കുക എന്ന പ്രധാന ലക്ഷ്യത്തിന് അനുസൃതമായി കള്ളക്കടത്ത് ചെറുക്കുന്നതിനുള്ള പ്രതിബദ്ധത അതോറിറ്റി വീണ്ടും ഉറപ്പിച്ചു.മയക്കുമരുന്നിനെതിരെ കർശനനടപടികളാണ് രാജ്യം നടപ്പിലാക്കുന്നത്. പിടിയിലാകുന്നവർക്ക് വിട്ടുവീഴ്ചയില്ലാത്ത ശിക്ഷയായിരിക്കും നേരിടേണ്ടിവരികയെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി. സംശയാസ്പദമായ ഏതെങ്കിലും കള്ളക്കടത്ത് പ്രവർത്തനങ്ങൾ ശ്രദ്ധയിൽ പെട്ടാൽ 1910 എന്ന രഹസ്യ ഹോട്ട്‌ലൈൻ നമ്പർ വഴിയോ, 1910@zatca.gov.sa എന്ന ഇമെയിൽ വിലാസത്തിലോ, 009661910 എന്ന അന്താരാഷ്ട്ര നമ്പറിലോ റിപ്പോർട്ട് ചെയ്യണമെന്ന് അതോറിറ്റി പൊതുജനങ്ങളോട് അഭ്യർഥിച്ചു.

Tags:    
News Summary - Drug hunt continues in Saudi Arabia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.