ഡാഫൊഡിൽസ് സംഗമം സോക്കർ മൂന്നാം വാര മത്സരത്തിൽ മുൻ കേരള ബി.എസ്.എൻ.എൽ കളിക്കാരനും കോച്ചുമായ സി.പി.എം. ഇല്യാസ് അഹ്മദ് കളിക്കാരെ പരിചയപ്പെടുന്നു
റിയാദ്: കോഴിക്കോട് തെക്കേപ്പുറം നിവാസികളുടെ റിയാദിലെ കൂട്ടായ്മയായ സംഗമം കൾച്ചറൽ സൊസൈറ്റി ഒരു മാസമായി നടത്തുന്ന 29ാമത് ഡാഫൊഡിൽസ് സംഗമം സോക്കർ ഫുട്ബാൾ ടൂർണമെൻറ് വെള്ളിയാഴ്ച സമാപിക്കും. ഓൾഡ് ഖർജ് റോഡിലെ ഇസ്കാൻ ഫുട്ബാൾ ഗ്രൗണ്ടിലാണ് ഫൈനൽ മത്സരങ്ങൾ. സംഗമം സോക്കർ ഫൈനൽ, സംഗമം ജൂനിയർ ഫുട്ബാൾ ടൂർണമെൻറ്, സംഗമം ലെജൻഡ് ഫുട്ബാൾ മത്സരങ്ങൾ എന്നിവയും അരങ്ങേറും.
കഴിഞ്ഞയാഴ്ച നടന്ന രണ്ട് മത്സരങ്ങളും ആവേശകരമായിരുന്നു. ആദ്യ മത്സരത്തിൽ റവാബി എഫ്.സിയും പാർട്ടി ഓഫിസ് റോയൽസ് ടീമും മാറ്റുരച്ചു. ഏകപക്ഷീയമായ ഒരു ഗോളിന് പാർട്ടി ഓഫിസ് റോയൽസ് ജേതാക്കളായി. എസ്.വി. ഹനാൻ മാൻ ഓഫ് ദി മാച്ച് പുരസ്കാരത്തിന് അർഹനായി. ഫൈനലിസ്റ്റുകളെ നിർണയിക്കാനുള്ള രണ്ടാമത്തെ മത്സരത്തിൽ അവുതത്തെ എഫ്.സിയും കല്ലുമേൽ എഫ്.സിയും മാറ്റുരച്ചു. ഏകപക്ഷീയമായ ഒരു ഗോളിന് കല്ലുമേൽ എഫ്.സി ഫൈനൽ ബർത്ത് ഉറപ്പിച്ചു. കളിയിലുടനീളം മിന്നുന്ന പ്രകടനം കാഴ്ചവെച്ച കെ.വി. ഫഹീമിനെ മാൻ ഓഫ് ദി മാച്ച് ആയി തിരഞ്ഞെടുത്തു. രണ്ട് മത്സരങ്ങളും അവസാനിച്ചപ്പോൾ പോയൻറ് നിലയിൽ റവാബി എഫ്.സിയും ആവുതത്തെ എഫ്.സിയും ഒപ്പത്തിനൊപ്പമായി. ഒടുവിൽ നറുക്കെടുപ്പിലൂടെ രണ്ടാമത്തെ ഫൈനലിസ്റ്റിനെ തിരഞ്ഞെടുത്തു. അവുതത്തെ എഫ്.സിയെയാണ് ഭാഗ്യം തുണച്ചത്. ഇതോടെ വെള്ളിയാഴ്ച ഫൈനലിൽ കഴിഞ്ഞ വർഷത്തെ ഫൈനലിസ്റ്റുകളായ കല്ലുമേൽ എഫ്.സിയും ആവുതത്തെ എഫ്.സിയും പോരാടും.
ഹ്രസ്വസന്ദർശനത്തിന് റിയാദിലെത്തിയ മുൻ കേരള ബി.എസ്.എൻ.എൽ കളിക്കാരനും കോച്ചുമായ സി.പി.എം. ഇല്യാസ് അഹ്മദ്, സംഗമം പ്രസിഡൻറ് കെ.എം. ഇല്യാസ്, ലുഹ ഗ്രൂപ് ചെയർമാൻ മുഹമ്മദ് ബഷീർ മുസ്ല്യാരകം, സിറ്റി ഫ്ലവർ ഗ്രൂപ് മാനേജിങ് ഡയറക്ടർ മുഹ്സിൻ അഹ്മദ്, സി.വി. മുഹമ്മദ് അഷ്റഫ്, ജുബൈലിൽ നിന്നെത്തിയ പി.എം. അബ്ദുൽ കരീം, സംഗമം വൈസ് പ്രസിഡൻറ് ബി.വി. ഫിറോസ്, എസ്.എം. മജീദ്, കെ.വി. മുഹമ്മദ് സലിം, കബീർ മുഹമ്മദ് മർസൂഖ് എന്നിവർ രണ്ടു മത്സരങ്ങളിലുമായി കളിക്കാരെ പരിചയപ്പെട്ടു.
സംഗമം ജനറൽ സെക്രട്ടറി പി.എം. മുഹമ്മദ് ഷാഹിൻ, വൈസ് പ്രസിഡൻറ് എം.എം. റംസി, സ്പോർട്സ് കൺവീനർ റിസ്വാൻ അഹ്മദ്, ജോയൻറ് സെക്രട്ടറിമാരായ കെ.വി.പി. ജാസിം, ഡാനിഷ് ബഷീർ, പബ്ലിസിറ്റി കൺവീനർ എൻ.എം. റമീസ്, എക്സിക്യൂട്ടീവ് മെംബർമാരായ എസ്.വി. ഹനാൻ, പി.എ. സകീർ, പി.ടി. അൻസാരി, ഇ.വി. ഡാനിഷ്, അലി ജാഫർ, ഷഹൽ അമീൻ, നദീം അഹ്മദ്, റഫീഖ് മാളിയേക്കൽ എന്നിവർ പരിപാടി നിയന്ത്രിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.