റിയാദ്: ഒരു പഴുതുപോലും ബാക്കിയാക്കാതെ മുഴുവനും അടച്ചിട്ട് കോവിഡിനെ പ്രതിരോധിക്കാൻ സമ്പൂർണ ജാഗ്രതയിലായി സൗദി അറേബ്യ. ആകെ രോഗബാധിതരുടെ എണ്ണം 238 ആയെങ്കിലും ഇനിയൊരാളിലേക്കും വൈറസ് പടരാതിരിക്കാനുള്ള അതിസൂക്ഷ്മ തലം തൊട്ട കരുതൽ നടപടികളാണ് കൈക്കൊണ്ടിരിക്കുന്നത്. പുറമെ നിന്നുള്ള എല്ലാ ഗതാഗതമാർഗങ്ങളും തടഞ്ഞും അവശ്യവസ്തുക്കൾ വിൽക്കുന്ന സൂപ്പർമാർക്കറ്റുകളും ഫാർമസികളും ഭക്ഷണശാലകളും ഒഴികെ ബാക്കി മുഴുവൻ കച്ചവടസ്ഥാപനങ്ങൾ അടച്ചിട്ടും മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകിയും പള്ളികളിൽ ജമാഅത്ത്, ജുമുഅ നമസ്കാരങ്ങൾ നിർത്തിവെച്ചും സർക്കാർ സ്ഥാപനങ്ങൾക്ക് പൊതുഅവധിയും സ്വകാര്യ സ്ഥാപനങ്ങൾക്ക് നിയന്ത്രിത അവധിയും പ്രഖ്യാപിച്ചും അത്യാവശ്യത്തിനല്ലാതെ രാജ്യവാസികൾ താമസസ്ഥലം വിട്ട് പുറത്തിറങ്ങരുതെന്നും ആളുകൾ കൂട്ടം കൂടരുതെന്നും ഉത്തരവിട്ടും രോഗവ്യാപനത്തിനെതിരെ യുദ്ധസമാനമായ ജാഗ്രതയിലാണ് പോരാട്ടം കടുപ്പിച്ചിരിക്കുന്നത്.
മുെമ്പാരിക്കലും നേരിട്ടില്ലാത്ത സവിശേഷ സാഹചര്യമാണ് ലോകത്തിനൊപ്പം സൗദി അറേബ്യയിലുമുള്ളത്. മക്ക, മദീന ഹറം പള്ളികളിൽ മാത്രമേ ഇനി ഒരു അറിയിപ്പുണ്ടാകുന്നതുവരെ ജുമുഅയും ജമാഅത്ത് നമസ്കാരങ്ങളും ഉണ്ടാകൂ. ചൊവ്വാഴ്ച ഇശാഅ് നമസ്കാരം മുതൽ മക്ക, മദീന ഹറമുകൾ ഒഴികെ രാജ്യത്തെ മുഴുവൻ പള്ളികളും അടഞ്ഞു. ഇതിനിടെ കോവിഡ് 19 പടരുന്ന അടിയന്തര സാഹചര്യം ചർച്ച ചെയ്യാൻ സൗദി അറേബ്യയുടെ അധ്യക്ഷതയിൽ ജി 20 രാജ്യങ്ങളുടെ െവർച്വൽ യോഗം വിളിക്കാൻ തീരുമാനമായി. അന്താരാഷ്ട്ര വിമാന സര്‍വിസുകള്‍ റദ്ദായതിനാല്‍ ഓണ്‍ലൈന്‍ വഴി അംഗരാഷ്ട്രങ്ങളിലെ തലവന്മാര് ചര്‍ച്ചയില്‍ പങ്കെടുക്കും. സൗദി അറേബ്യയുടെ അധ്യക്ഷതയിലാണ് യോഗം. ഇൗ വർഷം നവംബറിൽ റിയാദിൽ നടക്കുന്ന ജി20 ഉച്ചകോടിയുടെ ആതിഥേയർ എന്ന നിലയിലാണ് സൗദി ഇൗ യോഗങ്ങൾക്ക് നേതൃത്വം നൽകുന്നത്. കോവിഡ് സാമൂഹിക സാമ്പത്തിക മാനുഷിക മേഖലകളില്‍ സൃഷ്ടിച്ച പ്രശ്നങ്ങള്‍ യോഗം ചർച്ച ചെയ്യും. പരിഹാരമാർഗങ്ങൾ ആരായും. ഇൗ വർഷം നവംബറിൽ റിയാദിൽ നടക്കുന്ന ജി 20 ഉച്ചകോടിയിലെ ഇന്ത്യൻ ഷെർപ്പയായ മുൻ റെയിൽവേ മന്ത്രി സുരേഷ് പ്രഭു റിയാദിൽനിന്ന് കഴിഞ്ഞദിവസം ഇന്ത്യയിലേക്ക് മടങ്ങിയിരുന്നു. രണ്ട് മാസത്തിലേറെയായി അദ്ദേഹം ജി 20 മുന്നൊരുക്കങ്ങളുടെ ഭാഗമായി റിയാദിലുണ്ടായിരുന്നു. ന്യൂഡൽഹിയിലെത്തിയ അദ്ദേഹം ഇപ്പോൾ ആരോഗ്യനിരീക്ഷണത്തിലാണ്. കഴിഞ്ഞ ദിവസം ഇന്ത്യയിൽനിന്ന് തിരിച്ചെത്തിയ സൗദി പൗരന് കോവിഡ് സ്ഥിരീകരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.