ദക്ഷിണ കേരള ഇസ്ലാമിക് കൾച്ചറൽ സെന്റർ ജിദ്ദ സെൻട്രൽ കമ്മിറ്റി നൽകിയ സ്വീകരണ യോഗത്തിൽ മുണ്ടക്കയം ഹുസൈൻ മൗലവി സംസാരിക്കുന്നു.
ജിദ്ദ: ലോകമുസ്ലിംങ്ങളെ കൂട്ടിയിണക്കുന്ന ഒന്നാണ് പരിശുദ്ധ ദീനെങ്കിൽ തെക്കൻ കേരളത്തിലെ മുസ്ലിം സമുദായത്തെ സംഘടനാ സങ്കുചിതത്വങ്ങൾക്കും വിഭാഗീയതകൾക്കുമതീതമായി കൂട്ടിയിണക്കുന്ന ഒന്നാണ് ദക്ഷിണ കേരള ജംഇയ്യതുൽ ഉലമയെന്ന് ലജ്നത്തുൽ മുഅല്ലിമീൻ സംസ്ഥാന സെക്രട്ടറി മുണ്ടക്കയം ഹുസൈൻ മൗലവി പറഞ്ഞു. ദക്ഷിണ കേരള ഇസ്ലാമിക് കൾച്ചറൽ സെന്റർ ജിദ്ദ സെൻട്രൽ കമ്മിറ്റി ഒരുക്കിയ സ്വീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമുദായ നവോത്ഥാ പാതയിൽ ഉറച്ചുനിന്നു പ്രവർത്തിക്കാൻ വടക്കൻ കേരളത്തിലെ സമസ്തയുടെ പൂർവസൂരികളായ മഹത്തുക്കളുടെ ആശീർവാദത്തോടും അംഗീകാരത്തോടും രൂപം കൊണ്ട മഹാപ്രസ്ഥാനമാണ് ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ.
സമുദായം അഭിമുഖീകരിക്കുന്ന ബഹുമുഖ പ്രശ്നങ്ങളിൽ ഇടതു, വലതുപക്ഷമെന്ന വേർതിരിവില്ലാതെയും ഏതെങ്കിലുമൊരു പാർട്ടിയുടെ വാലാകാതെയും ഭരണകൂടത്തിൽനിന്നും അവകാശങ്ങൾ നേടിയെടുക്കാൻ സംഘടനയുടെ നിരന്തര ഇടപെടൽ തന്നെയാണ് ദക്ഷിണയെ മറ്റു സംഘടനകളിൽ നിന്നും വേറിട്ടതാക്കുന്നത്.
ദക്ഷിണയുടെ പ്രവർത്തനാൾവഴികളിൽ ഏഴ് പതിറ്റാണ്ടു പൂർത്തിയാകുമ്പോൾ നിർണ്ണായകവും മായ്ക്കപ്പെടാൻ പറ്റാത്തതുമായ വലിയൊരു അടയാളം കുടി സൃഷ്ടിച്ചു കൊണ്ടാണ് ദക്ഷിണ കേരള ഇസ്ലാമിക് കൾച്ചറൽ സെന്റർ എന്ന നാമധേയത്തിൽ പ്രവാസി കൂട്ടായ്മക്കു രൂപം കൊടുത്തതെന്നും മുണ്ടക്കയം ഹുസൈൻ മൗലവി പറഞ്ഞു.
ഷറഫുദ്ദീൻ ബാഖവി ചുങ്കപ്പാറ യോഗം ഉദ്ഘാടനം ചെയ്തു. ജിദ്ദ സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സൈദ് മുഹമ്മദ് അൽകാശിഫി അധ്യക്ഷത വഹിച്ചു. മൗലവി സുലൈമാൻ അഹ്സനി, അബ്ദുൽ ലത്തീഫ് മൗലവി കറ്റാനം, അജ് വ ജിദ്ദ കമ്മിറ്റി ജനറൽ സെക്രട്ടറി അനീസ് കൊടുങ്ങല്ലൂർ എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി മസ്ഊദ് മൗലവി ബാലരാമപുരം സ്വാഗതവും അലി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.