ജംഇയ്യത്തുൽ അൻസാർ ജിദ്ദയിൽ നൽകിയ സ്വീകരണ പരിപാടിയിൽ സാമൂഹിക പ്രവർത്തകൻ റാസിഖ് റഹീം സംസാരിക്കുന്നു.
ജിദ്ദ: അധികാരം നേടാനും നിലനിർത്താനുമുള്ള കുറുക്കുവഴിയായി വർഗീയത മാറിയെന്ന് സാമൂഹിക പ്രവർത്തകനും ആക്റ്റിവിസ്റ്റുമായ റാസിഖ് റഹീം ഈരാറ്റുപേട്ട പറഞ്ഞു. ജംഇയ്യത്തുൽ അൻസാർ ജിദ്ദയിൽ നൽകിയ സ്വീകരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിൽ പോലും നിരന്തരമായി ഇത്തരം കൂട്ടുകെട്ടുകൾ ശക്തിപ്പെടുന്നതിന്റെ ഏറ്റവും ഒടുവിലത്തെ അനുഭവമാണ് പൂഞ്ഞാറിൽ ക്രിസ്ത്യൻ പുരോഹിതനെ മുസ്ലിം കുട്ടികൾ വാഹനം കയറ്റി കൊല്ലാൻ ശ്രമിച്ചെന്ന വ്യാജ വാർത്തക്ക് കിട്ടിയ സ്വീകാര്യത. കാസ പോലുള്ള ക്രിസ്ത്യൻ വർഗീയ സംഘടന ഉയർത്തിയ വിഷയത്തെ വസ്തുതകൾ പോലും മനസ്സിലാക്കാതെയാണ് മുഖ്യമന്ത്രി പിണറായി വിജയൻ പോലും ഏറ്റെടുത്ത് വക്കാലത്ത് പറഞ്ഞത്.
അതേ സമയം പന്ത്രണ്ട് മണിക്ക് നടന്ന സംഭവത്തിൽ കൂട്ടമണിയടിച്ച് ആളെ കൂട്ടിയത് വൈകുന്നേരം അഞ്ചുമണിക്കാണ്. അവിടുത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പോലും പരിശോധിക്കാതെ സ്കൂൾ വിദ്യാർഥികൾക്കു നേരെ വധശ്രമത്തിന് കേസെടുത്ത് ജയിലിലിട്ട പോലീസ് നടപടി ഗുരുതരമായ വീഴ്ചയാണ്. ഈ വീഴ്ചകളെയെല്ലാം മറച്ചുപിടിച്ചുകൊണ്ടാണ് കുട്ടികൾ മുസ്ലിങ്ങളാണെന്ന ഒറ്റക്കാരണത്താൽ വർഗീയ കാർഡിറക്കി കുളം കലക്കാൻ സി.പി.എം ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പ്രസിഡന്റ് ഇസ്മായിൽ വേങ്ങര അധ്യക്ഷത വഹിച്ചു. അൻവർ വടക്കാങ്ങര സ്വാഗതവും ഇസ്ഹാഖ് പറപ്പൂര് നന്ദിയും പറഞ്ഞു. മനാഫ് ഐക്കരപ്പടി ഖിറാഅത്ത് നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.