റിയാദ്: പൊതുമാപ്പ് ഉപയോഗപ്പെടുത്താൻ രണ്ടാം ദിവസവും നൂറുകണക്കിനാളുകൾ ഇന്ത്യൻ എംബസിയിലെത്തി. വ്യാഴാഴ്ച 767 പേരാണ് മടക്കയാത്രക്കുള്ള സാധ്യതകൾ തേടി എംബസിയിലെത്തിയത്. 739 പേരിൽ നിന്ന് ഔട്ട് പാസിനുള്ള അപേക്ഷ സ്വീകരിച്ചതായി അധികൃതർ അറിയിച്ചു. ഇതോടെ രണ്ട് ദിവസം കൊണ്ട് മൊത്തം എത്തിയ അപേക്ഷകളുടെ എണ്ണം 1379 ആയി.
ആന്ധ്ര, യു.പി, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ് ഇവരിൽ കൂടുതലും. മലയാളികളുടെ സാന്നിധ്യം രണ്ടാം ദിവസവും കുറവായിരുന്നെന്ന് സന്നദ്ധ പ്രവർത്തകർ പറഞ്ഞു. ആദ്യ ദിവസത്തെ അപേക്ഷിച്ച് രണ്ടാം ദിനം തിരക്ക് കുറവായിരുന്നു. അതുകൊണ്ട് തന്നെ കൗണ്ടറുകൾ പലതും കുറഞ്ഞ സമയമേ പ്രവർത്തിച്ചുള്ളൂ. ഉച്ചയായപ്പോൾ തന്നെ ആളുകളൊഴിഞ്ഞു. ഉദ്യോഗസ്ഥരും വളണ്ടിയർമാരും രാവിലെ മുതൽ തന്നെ കർമനിരതരായി രംഗത്തുണ്ടായിരുന്നു. വാരാന്ത്യ അവധി ദിവസങ്ങളായ വെള്ളിയും ശനിയും എംബസിയിൽ ഔട്ട് പാസിനുള്ള അപേക്ഷ സ്വീകരിക്കില്ല. എന്നാൽ ഖഫ്ജിയിൽ വെള്ളിയാഴ്ചയും കിഴക്കൻ പ്രവിശയിലെ ഹുഫൂഫിൽ ശനിയാഴ്ചയും ഒൗട്ട് പാസ് അപേക്ഷകൾ സ്വീകരിക്കും.
നിയമലംഘകരായി കഴിയുന്ന എല്ലാ ഇന്ത്യാക്കാരും ഇൗ അവസരം ഫലപ്രദമായി വിനിയോഗിക്കണമെന്ന് അംബാസഡർ അഹ്മദ് ജാവേദ് ആവർത്തിച്ച് ഒാർമപ്പെടുത്തി. മലസിലെ ജവാസാത്ത് സേവന കേന്ദ്രത്തിൽ രണ്ടാം ദിവസവും നല്ല തിരക്കായിരുന്നു. എക്സിറ്റ് വിസകൾ കിട്ടിയവർ നാടണയാനും ആരംഭിച്ചതോടെ വിമാത്താവളങ്ങളിലും തിരക്കേറി. ഇപ്പോൾ എംബസിയിൽ അപേക്ഷ നൽകിയവർക്ക് ഏപ്രിൽ അഞ്ചോടെയാണ് ഒൗട്ട് പാസുകൾ കിട്ടിത്തുടങ്ങുക. അതോടെ ജവാസാത്ത് കേന്ദ്രങ്ങളിൽ എക്സിറ്റ് വിസക്ക് എത്തുന്ന ഇന്ത്യാക്കാരുടെ എണ്ണവും കൂടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.