അമാലയിലെ ‘ട്രിപ്പിൾ ബേ’ റിസോർട്ട്
റിയാദ്: സൗദി അറേബ്യയുടെ വടക്കുപടിഞ്ഞാറൻ ചെങ്കടൽ തീരത്ത് ഒരുങ്ങുന്ന ആഗോള ആഡംബര വിനോദസഞ്ചാര പദ്ധതിയായ ‘അമാല’യിൽ ആദ്യ റിസോർട്ട് തുറന്നു. ‘ഫോർ സീസൺസ് റിസോർട്ട് ആൻഡ് റെസിഡൻസസ് അമാല’ എന്ന് പേരിട്ടിരിക്കുന്ന ഈ പുതിയ കേന്ദ്രം റെഡ് സീ ഇന്റർനാഷനൽ ഗ്രൂപ്പിെൻറ ഏറ്റവും പ്രധാനപ്പെട്ട രണ്ടാമത്തെ ടൂറിസം പദ്ധതിയാണ്.
ആഗോളതലത്തിൽ അത്യാധുനിക സൗകര്യങ്ങളുള്ള ആഡംബര സുഖവാസകേന്ദ്രമായി സൗദി അറേബ്യയെ മാറ്റുന്നതിൽ ഈ റിസോർട്ട് വലിയ പങ്കുവഹിക്കും. അമാലയിലെ ആദ്യ റിസോർട്ട് യാഥാർഥ്യമായത് പദ്ധതിയുടെ ചരിത്രത്തിലെ നിർണായക നിമിഷമാണെന്ന് റെഡ് സീ ഇൻറർനാഷനൽ ഗ്രൂപ് സി.ഇ.ഒ ജോൺ പഗാനോ പറഞ്ഞു.
സാമ്പത്തിക വളർച്ചയും പരിസ്ഥിതി സംരക്ഷണവും ഒരുപോലെ കൊണ്ടുപോകാൻ കഴിയുമെന്ന് ഈ പദ്ധതിയിലൂടെ തെളിയിച്ചിരിക്കുകയാണ്. ഇതൊരു തുടക്കം മാത്രമാണെന്നും, വരുംദിവസങ്ങളിൽ കൂടുതൽ റിസോർട്ടുകൾ തുറക്കുമെന്നും ലോകത്തിലെ തന്നെ ഏറ്റവും മികച്ച ആഡംബര കേന്ദ്രമായി അമാല മാറുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
നിർമാണ പ്രവർത്തനങ്ങളിൽനിന്നും നേരിട്ടുള്ള സേവനങ്ങളിലേക്ക് മാറുന്ന അമാല പദ്ധതിക്ക് ഈ ഉദ്ഘാടനം വലിയൊരു നാഴികക്കല്ലാണ്. ചെങ്കടലിന്റെ തെളിഞ്ഞ ജലാശയങ്ങൾക്ക് അഭിമുഖമായി നിൽക്കുന്ന ഇവിടുത്തെ ‘ട്രിപ്പിൾ ബേ’ മേഖലയിൽ മാത്രം ഒമ്പത് അത്യാധുനിക ഹോട്ടലുകളിലായി 1,600-ലധികം മുറികളാണ് സഞ്ചാരികൾക്കായി ഒരുങ്ങുന്നത്.
ഉയർന്ന നിലവാരമുള്ള വിപണന കേന്ദ്രങ്ങൾ, മികച്ച ഭക്ഷണശാലകൾ എന്നിവയടങ്ങുന്ന കടൽത്തീര നഗരം, പ്രശസ്തമായ അമാല യാച്ച് ക്ലബ്, കോറലിയം മറൈൻ ലൈഫ് സെന്റർ എന്നിവയും ഈ വിനോദസഞ്ചാര മേഖലയുടെ പ്രധാന ആകർഷണങ്ങളാണ്. പൂർണമായും സൗരോർജം ഉൾപ്പെടെയുള്ള പുനരുപയോഗ ഊർജത്തിലാണ് ഈ റിസോർട്ട് പ്രവർത്തിക്കുന്നത് എന്നത് ഏറെ ശ്രദ്ധേയമാണ്.
പ്രകൃതിക്ക് ഒരു കോട്ടവും തട്ടാത്ത രീതിയിൽ, മാലിന്യങ്ങൾ പൂർണമായും ഒഴിവാക്കുന്ന വിപുലമായ ‘സീറോ വേസ്റ്റ്’ സംവിധാനമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.